പാലക്കാട് രണ്ടേ കാൽ കിലോ കഞ്ചാവും കഞ്ചാവ് ചെടിയുമായി ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു
പാലക്കാട്: രണ്ടേ കാൽ കിലോ കഞ്ചാവും കഞ്ചാവ് ചെടിയുമായി ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സൗത്ത് പൊലീസാണ് വിവിധയിടങ്ങളിൽ നിന്ന് ആളുകളെ പിടികൂടിയത്. ഒന്നേകാൽ കിലോ കഞ്ചാവുമായാണ് രണ്ട് യുവാക്കളെ ടൗൺ സൗത്ത് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ സ്വദേശികളായ സൂരജ് (20), മുഹമ്മദ് അജ്മൽ (20) എന്നിവരെ വൈകിട്ട് നാലോടെ കെഎസ്ആർടിസി ബസ‌്സ്റ്റാൻഡ‌് പരിസരത്തു നിന്ന് പിടികൂടിയത്. 90 ചെറുപൊതികളാക്കി വിൽപ്പനയ്ക്ക് തയ്യാറാക്കിയ നിലയിൽ പിടികൂടിയത്.
കൊല്ലങ്കോട് നിന്നാണ് ഒരു കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്. രാവിലെ 10.30 ഗോവിന്ദാപുരം –മംഗലം സംസ്ഥാന പാതയിൽ മുതലമട പോത്തംപാടത്ത് വാഹന പരിശോധനക്കിടെ തമിഴ്നാട് ട്രാൻസ്പോർട‌് ബസിൽ യാത്രക്കാരായ യുവാക്കളിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. സ്കൂൾ ബാഗിൽ പായ്ക്ക് ചെയ്ത നിലയിലായിരുന്നു കഞ്ചാവ്. പത്തനംതിട്ട സ്വദേശി ഷിബിൻ (22), കണ്ണൂർ തളിപ്പറമ്പ് സ്വദേശി റോബിൻ (20), എറണാകുളം തൃക്കാക്കര സ്വദേശി അജയ് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വീട്ടിൽ കഞ്ചാവ് ചെടികൾ വളർത്തിയ ആളെയും പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണാടി തരവനാട്ടുകളം സ്വദേശി മണി(54)യാണ് അറസ്റ്റിലായത്. ഉച്ചക്ക് ഒന്നോടെ ഇയാളുടെ വീടിന്റെ പുറകുവശത്തെ പച്ചക്കറി കൃഷിക്കിടയിലാണ് അഞ്ച‌് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. നാല‌് മാസം വരെ പ്രായമുള്ള ചെടികളാണിവ. 20 സെന്റീമീറ്റർ മുതൽ 40 സെന്റീമീറ്റർ വലിപ്പമുള്ള അഞ്ച് കഞ്ചാവ് ചെടികളും അമ്പതോളം വിത്തുകളുമാണ് പിടികൂടിയത്. ജില്ലാ മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡിന്റെ സഹായത്താൽ സൗത്ത് എസ്ഐ അൻഷാദ്, സൗത്ത് എസ്ഐമാരായ വി എസ് മുരളീധരൻ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ബാലകൃഷ്ണൻ, നഞ്ചൻ, കൃഷ്ണകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ സജീഷ് ചന്ദ്രൻ, റഷീദ്, ജയമോഹൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ‌് ചെയ്തു.