ടെക്നോസിറ്റിയിൽ കാരി ബാഗിൽ അസ്ഥികൂടം കണ്ടെത്തി, സംഭവത്തിൽ ദുരൂഹത ബാക്കി
തിരുവനന്തപുരം, മംഗലപുരം പള്ളിപ്പുറം ടെക്നോസിറ്റി പ്രദേശത്തെ കാട് പിടിച്ചു കിടക്കുന്ന പുരയിടത്തിൽ നിന്നും കവറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ അസ്ഥികൂടങ്ങൾ കണ്ടെത്തി. അസ്ഥികൂടങ്ങള് ആരുടേതെന്ന് കണ്ടെത്താനാകാതെ ഫോറൻസിക് റിപ്പോർട്ടിനായി അയച്ചിരിക്കുകയാണ് പോലീസ്.റിപ്പോര്ട്ട് വന്ന ശേഷമേ അസ്ഥികൂടത്തിന്റെ കാലപ്പഴക്കവും പുരുഷന്റെതാണോ സ്ത്രീയുടെതാണോയെന്നുമൊക്കെ നിർണയിക്കാനാവൂയെന്നാണ് പൊലീസ് പറയുന്നത്.
പ്ലാസ്റ്റിക് ക്യാരി ബാഗിൽ പൊതിഞ്ഞ നിലയിൽ
മംഗലപുരത്തിന് സമീപം തോന്നയ്ക്കൽ ടെക്നോസിറ്റിയിലെ നിർദ്ദിഷ്ട ടാറ്റ കൺസൾട്ടൻസി കോമ്പൗണ്ടിലാണ് തലയോട്ടിയും തകർന്ന അസ്ഥികൂടങ്ങളും പ്ലാസ്റ്റിക് ക്യാരി ബാഗിൽ പൊതിഞ്ഞു ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വെകുന്നേരം 5 മണിക്ക് സ്ഥല പരിശോധന നടത്തിയ സ്വകാര്യ സെക്യൂരിറ്റി ഏജൻസിയിലെ ജീവനക്കാരാണ് ആദ്യം കണ്ടത്. ഇവർ ഉടൻ തന്നെ മംഗലപുരം പൊലീസിൽ വിവരം അറിയിച്ചു. ഇതിനെ തുടർന്ന് ഇന്നലെ രാവിലെ സ്ഥലത്തെത്തിയ ഫോറൻസിക് വിഭാഗവും പൊലീസ് വിരലടയാള വിദഗ്ധരും സ്ഥലത്ത് വിശദമായ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.
തലയോട്ടി പെൺകുട്ടിയുടേതോ
തലയോട്ടിയെക്കാൾ പഴക്കം അസ്ഥികൾക്ക് ഉള്ളതായും അസ്ഥിയിലെ കശേരുക്കളും വാരിയെല്ലുകളിലെ അസ്ഥികളും വ്യത്യസ്ത ശരീരങ്ങളിലെതാകാമെന്ന സംശയത്തിലാണ് ഫോറൻസിക് ഉദ്യോഗസ്ഥർ.
തലയോട്ടി പെൺകുട്ടിയുടേത് ആണെന്ന നിഗമനത്തിലാണ് പൊലീസ്.തലയോട്ടി പതിനഞ്ച് വയസുള്ള പെൺകുട്ടിയുടേതും കശേരുക്കൾ പ്രായംചെന്ന പുരുഷന്റേതുമാണെന്നാണ് ഫോറൻസിക്കുകാരുടെ ആദ്യ നിഗമനം. തലയോട്ടിയും നട്ടെല്ലിന്റെ കശേരുക്കളും തുടയെല്ലുമായി ബന്ധപ്പെട്ട ഭാഗവും രണ്ട് മൂന്ന് വാരിയെല്ലുകളും മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ബാക്കി അസ്ഥിഭാഗങ്ങൾ മറ്റെവിടെയെങ്കിലും ഉപേക്ഷിച്ചിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു.
മെഡിക്കൽ വിദ്യാർത്ഥികള് ഉപേക്ഷിച്ചതാണോയെന്നും സംശയം
ആശുപത്രിയിൽ നിന്നും പഠന ആവശ്യങ്ങളുമായി ബന്ധപ്പെട്ട അസ്ഥികൂടങ്ങളുടെ അവശിഷ്ടങ്ങളാണോയെന്നും പരിശോധിക്കും ഇവ നിക്ഷേപിച്ച് കൊണ്ടുവന്ന പ്ലാസ്റ്റിക് ക്യാരി ബാഗിൽ കെ.എം.ഡ്രൈ ഫുഡ്സ് എന്ന് രേഖപ്പെടുത്തിയിട്ടുള്ളതും പൊലീസ് അന്വേഷിക്കുകയാണ്.
ആളൊഴിഞ്ഞയിടം
മംഗലപുരം കാരമൂട് ജംഗ്‌ഷനിൽ നിന്നും പള്ളിപ്പുറത്തേക്ക് പോകുന്ന പഴറോഡിനോട് ചേർന്നാണ് നിർദ്ദിഷ്ട കമ്പനി സ്ഥലം.പൊതുവെ ആൾപാർപ്പും ഗതാഗതവും കുറഞ്ഞ റോഡാണിത്. എന്നാല്രാത്രിയും പകലും സുരക്ഷാ ജീവനക്കാരുള്ള ഈ കോമ്പൗണ്ടിൽ സെക്യൂരിറ്റി ജീവനക്കാരുടെ ക്യാബിന് സമീപത്താണ് അസ്ഥികൂടം കണ്ടെത്തിയതും. എവിടെ നിന്നോ വാഹനത്തിൽ ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസ് കരുതുന്നത്. ഇത് കണ്ടെത്താനായി പ്രദേശത്തെ നിരത്തുവക്കിലെ സിസി ടിവി കാമറകൾ പരിശോധിക്കുന്നുണ്ട്. റൂറല്‍ എസ്പി അശോക് കുമാറിന്റെയും പോത്തന്‍കോട് സിഐ ഷാജിയുടെയും നേതൃത്വത്തില്‍ ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.