ബാലുവിന്റെ ലക്ഷ്മി മടങ്ങിവരുന്നു; ആരോഗ്യനിലയിൽ നേരിയ പുരോഗതി, ഞരമ്പുകൾക്ക് ക്ഷതം...
Recommended Video
തിരുവനന്തപുരം: ബാലഭാസ്കറിന്റെ വിയോഗം ഉൾക്കൊള്ളാൻ സംഗീതലോകത്തിനും അദ്ദേഹത്തിന്റെ ആരാധകർക്കും ഇതുവരെ സാധിച്ചിട്ടില്ല. നികത്താനാകാത്ത ഒരിടം ബാക്കിയാക്കിയാണ് ബാലഭാസ്കർ അകാലത്തിൽ യാത്രയായത്. തിരിച്ചുവരവിന്റെ പ്രതീക്ഷകൾ നൽകിയ ശേഷമായിരുന്നു മരണം ബാലഭാസ്കറിനെ കൂട്ടിക്കൊണ്ടു പോയത്.
ബാലഭാസ്കറിന്റെ വയലിൻ സംഗീതം പോലെ ആരാധകർക്ക് പരിചിതമായിരുന്നു അദ്ദേഹത്തിന്റെ പ്രണയകഥയും. കോളേജ് കാലത്ത് കൂടെക്കൂട്ടിയ പ്രണയിനിയെ തനിച്ചാക്കിയാണ് ബാലഭാസ്കർ വിടവാങ്ങിയത്. പ്രിയതമനയും കാത്തിരുന്ന കിട്ടിയ കൺമണിയും യാത്രയായത് അറിയാതെ ചികിത്സയിലാണ് ലക്ഷ്മി.
അപകടം
കഴിഞ്ഞ സെപ്റ്റംബർ 25ാം തീയതിയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവാ കാർ അപകടത്തിൽപെടുന്നത്. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചായിരുന്നു അപകടമുണ്ടായത്. തിരുവനന്തപുരം പള്ളിപ്പുറത്ത് സമീപത്ത് പുലർച്ചെ നാലരയോടെയായിരുന്നു അപകടം.
പൊന്നോമന
ബാലുവിനും ലക്ഷ്മിക്കും പതിനാറു വർഷത്തെ കാത്തിരിപ്പിനും പ്രാർത്ഥനകൾക്കുമൊടുവിൽ കിട്ടിയ കൺമണിയായിരുന്നു രണ്ടുവയസുകാരി തേജസ്വിനി. തേജസ്വിനിയുടെ പേരിലുള്ള വഴിപാടുകൾ നടത്താനായി തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ പോയി മടങ്ങും വഴിയായിരുന്നു അപകടം. അപകടസ്ഥലത്തുവെച്ചു തന്നെ തേജസ്വിനിക്ക് ജീവൻ നഷ്ടമായിരുന്നു.
പ്രതീക്ഷ നൽകി
ആശുപത്രിയിൽ ഗുരുതരമായി പരുക്കേറ്റ ബാലഭാസ്കറിനെയും ലക്ഷ്മിയേയും ഡ്രൈവർ അർജുനേയും അതിതീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ബാലഭാസ്കറിന്റെ നട്ടെല്ലിനും കഴുത്തിനുമാണ് ഗുരുതരമായി പരുക്കേറ്റത്. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന സൂചനകൾ വരുന്നതിനിടെയാണ് ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുന്നത്.
ലക്ഷ്മി
ലക്ഷ്മിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടുകൾ. ലക്ഷ്മി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വെന്റിലേറ്ററിന്റെ സഹായം 80 ശതമാനമായി കുറച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഗുരുതര പരുക്ക്
ലക്ഷ്മിയുടെ തോളിലെ ഞരമ്പുകൾക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. കാൽമുട്ടിനും തലച്ചോറിനുമേറ്റ പരുക്കുകൾ ഭേദപ്പെട്ട് വരികയാണെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.
ഒന്നും അറിയാതെ
ഇടയ്ക്ക് ബോധം വരുമ്പോൾ ലക്ഷ്മി ബാലഭാസ്കറിനേയും മകളേയും തിരക്കുന്നുണ്ട്. എന്നാൽ ഇവർ ചികിത്സയിലാണെന്നാണ് ലക്ഷ്മിയെ അറിയിച്ചിരിക്കുന്നത്. ബന്ധുക്കളെയും തിരിച്ചറിയുന്നുണ്ട്.
മറച്ചുവെച്ചു
ലക്ഷ്മിയുടെ ശാരിരികസ്ഥിതി കണക്കിലെടുത്താണ് ബാലഭാസ്കറിന്റെയും തേജസ്വിനിയുടേയും വിയോഗം അറിയിക്കാതിരിക്കുന്നത്. ലക്ഷ്മിക്ക് മാനസീകാഘാതമുണ്ടാക്കുന്ന വിവരങ്ങൾ അറിഞ്ഞാൽ ചികിത്സയെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ തൽക്കാലം മരണവിവരം ലക്ഷ്മിയെ അറിയിക്കേണ്ടെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.
ഡ്രൈവർ
അപകടത്തിൽ പരുക്കേറ്റ ഡ്രൈവർ അർജുന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അർജുനെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിൽ അർജുന്റെ അരയ്ക്ക് താഴേയ്ക്കാണ് കൂടുതൽ പരുക്കേറ്റിരുന്നത്.
ബാലു ഓർമയായ ദിവസം അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി, ബാലഭാസ്കർ
കേരളത്തിലെ ന്യൂനമര്ദ്ദം ചുഴലിക്കാറ്റായി മാറിയേക്കും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം