മന്മോഹന് സിങ് നയിക്കും, പ്രതിഷേധവുമായി കോണ്‍ഗ്രസ് തെരുവിലറങ്ങും; പ്രതിപക്ഷ കക്ഷികളേയും അണിനിരത്തും
ദില്ലി: രാജ്യം വന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെ നടന്നുപോകുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ വന്‍ പ്രതിഷേധങ്ങള്‍ക്കൊരുങ്ങി കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ തനിച്ചുള്ള പ്രതിഷേധങ്ങള്‍ക്ക് പുറമെ പ്രതിപക്ഷ പാര്‍ട്ടികളുടെ കുട്ടായ്മ രൂപീകരിച്ചും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം നടത്തുന്നത്.
അടുത്ത ദിവസങ്ങളില്‍ തന്നെ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേരും. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം പാര്‍ലമെന്റിന് പുറത്ത് ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആദ്യ കൂടിക്കാഴ്ച്ചയായിരിക്കും ഇത്. തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും കക്ഷികളുമായി കോണ്‍ഗ്രസ് നേതൃത്വം കൂടിയാലോചനകള്‍ തുടങ്ങിക്കഴിഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം
ഈ ആഴ്ച്ചയുടെ അവസാനദിനങ്ങളില്‍ തന്നെ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേരുമെന്ന് പ്രതീക്ഷിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. ഇപ്പോള്‍ യോഗത്തിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവം മോശമായ അവസ്ഥയിലാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ. ഒട്ടോ മൊബൈല്‍ മേഖലയിലെ കൂട്ടപിരിച്ചു വിടല്‍, നിര്‍മ്മാണ യുണിറ്റുകളുടെ പിരിച്ചു വിടല്‍ എന്നീ വിഷയങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തുചേരേണ്ടതുണ്ടെന്നും ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.
രാജ്യവ്യാപക പ്രക്ഷോഭം
കഴിഞ്ഞ ആഴ്ച്ച അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. ഒക്ടോബര്‍ 15 മുതല്‍ 25 വരെ പ്രക്ഷോഭ പരമ്പര നടത്താനായിരുന്നു യോഗ തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ തുറന്നുകാണിച്ച് രാജ്യമൊട്ടാകെ വലിയ തോതിലുളള പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി.
തെരുവിലിറങ്ങാന്‍
ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് യുപിഎ സര്‍ക്കാര്‍ കൈക്കൊണ്ട നയങ്ങള്‍ വിശദീകരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് തെരുവിലിറങ്ങാന്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങും ആഹ്വാനം ചെയ്തിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തിനും നയപരമായ നേതൃത്വം നല്‍കുക മന്മോഹന് സിങ് ആയിരിക്കും. പ്രതിഷേധ റാലികള്‍ ഉള്‍പ്പടെ സംഘടിപ്പിച്ച് വിഷയത്തില്‍ കേന്ദ്രത്തിനെ പ്രതിരോധത്തിലാക്കാനാണ് കോണ്‍ഗ്രസ് പദ്ധതി.
നേരത്തെ ചിദംബരം
സാമ്പത്തിക വിഷയങ്ങളില്‍ മുന്‍ ധനമന്ത്രി പി ചിദംബരമായിരുന്നു ഇതുവരെ കോണ്‍ഗ്രസിന് വേണ്ടി തന്ത്രങ്ങള്‍ രൂപീകരിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം സിബിഐ കസ്റ്റഡിയിലായതോടെ ആ ചുമതല മന്മോഹന് സിങില്‍ വന്നുചേരുകയായിരുന്നു. നരേന്ദ്ര മോദി സര്‍ക്കാറിന് കീഴില്‍ രാജ്യത്തെ ജിഡിപി കഴിഞ്ഞ ആറുവര്‍ഷത്തെ താഴ്ന്ന നിലയിലാണെന്ന് അടുത്തിടെ പുറത്തിറക്കിയ ഒരു വീഡിയോയില്‍ മന്മോഹന് സിങ് ആരോപിച്ചിരുന്നു.
മോദി സർക്കാരിന്റെ നയങ്ങൾ
മോദി സർക്കാരിന്റെ നയങ്ങൾ വിപുലമായ തൊഴിൽ-രഹിത വളർച്ചയ്ക്ക് കാരണമാകുകയാണ്. വാഹന നിർമ്മാണ മേഖലയിൽ മാത്രം 3.5 ലക്ഷത്തിലധികം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. സമാനമായ രീതിയിൽ ഏറ്റവും സാധാരണക്കാരായ തൊഴിലാളികളെ ബുദ്ധിമുട്ടിച്ചുകൊണ്ട് നമ്മുടെ അനൗപചാരിക സമ്പദ് വ്യവസ്ഥയിലും വൻതോതിൽ തൊഴിൽ നഷ്ടം സംഭവിക്കാൻ പോകുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഗുണകരമാവും
സാമ്പത്തിക കാര്യങ്ങളില്‍ വലിയ അവഗാഹവമുള്ള മന്മോഹന് സിങിനെ മുന്‍നിര്‍ത്തി പ്രതിഷേധ പരിപാടികള്‍ ആഹ്വാനം ചെയ്യുന്നത് ഗുണകരമാവുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. സാമ്പത്തിക പ്രതിസന്ധിക്ക് പുറമെ ദേശീയ പൗരത്വ രജിസ്റ്റര്‍ ഉള്‍പ്പടേയുള്ള വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാവും.
പൗരത്വ രജിസ്റ്റര്‍
പൗരത്വ രജിസ്റ്റര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിലും പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ ഇടതുപാര്‍ട്ടികള്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി അടുത്തിടെ അസമിലെ പൗരത്വ രജിസ്റ്ററില്‍ നിന്ന് 19 ലക്ഷം പേരെ ഒഴിവാക്കുന്നതിനെതിരെ നടന്ന പ്രതിഷേധ റാലിയിൽ പങ്കെടുത്തിരുന്നു.
കോണ്‍ഗ്രസിനുവേണ്ടി ബാഡ്ജ് വിറ്റ് പണം സ്വരൂപിച്ച നരേന്ദ്ര മോദി; മോദിയുടെ ജീവിതത്തിലെ അപൂര്‍വ്വ കഥ
5 വര്‍ഷത്തിനിടയില്‍ എത്ര തൊഴില്‍ നല്കി? വാചകമടി നിര്‍ത്തി കണക്ക് പുറത്ത് വിടൂ; ആഞ്ഞടിച്ച് പ്രിയങ്ക