സ്മാർട്ട് സിറ്റിക്ക് അഞ്ച് കോടി അനുവദിച്ചു: തീരുമാനം കൗൺസിൽ യോഗത്തിൽ, കൗൺസിലർമാർക്ക് അനാസ്ഥ!!
തിരുവനന്തപുരം: ഐപിഇ ഗ്ലോബലുമായുള്ള കരാർ ഒപ്പിടൽ നടക്കാനിരിക്കെ സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് കോർപ്പറഷേൻ നേരിട്ട് നടത്തുന്ന പദ്ധതികൾക്കായി പണം വകയിരുത്തി. അഞ്ചുകോടിരൂപ സ്മാർട്ട് സിറ്റി തിരുവനന്തപുരം, ലിമിറ്റഡ്, കമ്പനി സിഇഒയുടെ അക്കൗണ്ടിലേക്ക് മാറാൻ വ്യാഴാഴ്ച ചേർന്ന കൗൺസിൽയോഗം തീരുമാനിച്ചു.
നിലവിലെ ബസ് സ്റ്റോപ്പുകൾ സ്മാർട്ട് ബസ് സ്റ്റോപ്പുകളാക്കൽ, ഡ്രിങ്കിംഗ് വാട്ടർ ഫൗണ്ടൻ നിർമ്മാണം, പബ്ലിക് ടോയ്ലെറ്റ് നിർമാണം, ഭുഗർഭ കേബിളിംഗ്, 24 മണിക്കൂർ കുടിവെള്ള സംവിധാനം, ഖരമാലിന്യ നിർമാർജ്ജനം തുടങ്ങിയ പദ്ധതികൾക്കാണ് തുക ചെലവിടുക. എന്നാൽ, ബസ്റ്റാൻഡ് നിർമ്മാണത്തിന് 100 വാർഡുകളിലെയും കൗൺസിലർമാരോട് സ്ഥലം കണ്ടെത്തി നൽകാൻ ആവശ്യപ്പെട്ടിട്ടും ഒട്ടേറെ കൗൺസിലർമാർ ഇനിയും സ്ഥലം കണ്ടെത്തി നൽകാൻ തയാറായിട്ടില്ലെന്ന് മേയർ വികെ പ്രശാന്ത് യോഗത്തിൽ ചൂണ്ടിക്കാട്ടി.
അതേസമയം തലസ്ഥാനനഗരത്തിൽ ഫ്ളക്സ് ബോർഡുകളും പരസ്യങ്ങളും സ്ഥാപിക്കുന്നതിന് വ്യവസ്ഥകൾ കോർപ്പറേഷൻ കർശനമാക്കി. കവടിയാർ മുതൽ മ്യൂസിയം ജംഗ്ഷൻ വരെ പരസ്യവിമുക്തമേഖലയാക്കി. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതോ ഡ്രൈവർമാരുടെ കാഴ്ച മറക്കുന്ന വിധമോ പരസ്യങ്ങളും ബോർഡുകളും സ്ഥാപിക്കാൻ പാടില്ല. പുതുക്കിയ നിരക്കിൽ പരസ്യത്തുക ഈടാക്കുന്നതിനുള്ള ലേലനടപടികൾക്കും കൗൺസിൽ യോഗം അനുമതി നൽകി. നഗരനിരത്തിൽ ഫ്ളക്സ് ബോർഡുകൾക്കും പരസ്യങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തുവാനാണ് തീരുമാനം.