തിരുവനന്തപുരം; നഗരം ഉടന് സ്മാര്‍ട്ടാകും കരാര്‍ ഒപ്പിട്ടു
തിരുവനന്തപുരം: സ്മാര്‍ട്ട്‌സിറ്റിയുടെ പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായി തെരഞ്ഞെടുത്ത ഐ.പി.എ ഗ്ലോബലും തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി ലിമിറ്റഡും തമ്മില്‍ കരാര്‍ ഒപ്പുവച്ചു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.പി.ഇ ഗ്ലോബല്‍ ജോണ്‍സ് ലാങ്ങ് ലാസെല്ലെ ഇന്‍കോര്‍പ്പറേറ്റഡ് (ജെ.എ.എ) എന്ന കമ്പിനിയുമായി ചേര്‍ന്ന് രൂപീകരിച്ച കണ്‍സോര്‍ഷ്യമാണ് തിരുവനന്തപുരം സ്മാര്‍ട്ട്‌സിറ്റി പദ്ധതി ഏറ്റെടുക്കുന്നത്.
മേയർ വി.കെ. പ്രശാന്തിന്റെ സാന്നിധ്യത്തിൽ സ്മാർട്ട്സിറ്റി തിരുവനന്തപുരം ലിമിറ്റഡിനുവേണ്ടി സി.ഇ.ഒ ഡോ. എം. ബീനയും ഐ.പി.ഇ ഗ്ലോബൽ കമ്പനിക്കുവേണ്ടി ഡയറക്ടർ അനി ബൻസാലുമാണ് കരാറിൽ ഒപ്പിട്ടത്.ചടങ്ങിൽ നഗരസഭയുടെ സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ. ശ്രീകുമാർ, ആർ. ഗീതഗോപാൽ, ആർ. സതീഷ്‌കുമാർ, സിമിജ്യോതിഷ്, കൗൺസിലർമാരായ പാളയം രാജൻ, വി.ആർ. സിനി, സോളമൻ വെട്ടുകാട്, പ്രിയ ബിജു, എം.ആർ. ഗോപൻ, നഗരസഭാ സെക്രട്ടറി എൽ.എസ്. ദീപ, സൂപ്രണ്ടിംഗ് എൻജിനീയർ ജയചന്ദ്രകുമാർ, ടെക്നിക്കൽ കമ്മിറ്റി അംഗം കസ്തുരി രംഗൻ, ഐ.പി.ഇ.ഗ്ലോബൽ പ്രതിനിധികളും പങ്കെടുത്തു.
കരാർ പ്രകാരം പദ്ധതി ആസൂത്രണം, ഡിസൈനിംഗ്, നിർവ്വഹണം, മാനേജ്‌മെന്റ് എന്നിവ പി.എം.സിയുടൈ ചുമതലയാണ്. അടുത്ത മൂന്ന് വർഷമാണ് കരാർ കാലാവധി. അടുത്ത ഒരു വർഷം കൊണ്ട് പ്രോജക്ടിന്റെ മുഴുവൻ ഡി.പി.ആറുകളും തയ്യാറാക്കി ടെൻഡർ നടപടികൾ പൂത്തിയാക്കും.
കൺസൾട്ടന്റ്സ് ഒരു മാസത്തിനകം ഉദ്യോഗസ്ഥരെ നഗരത്തിൽ വിന്യസിച്ച് ഫീൽഡ് പരിശോധനയും നിലവിലുള്ള അവസ്ഥാ പഠനവും പൂർത്തിയാക്കും. വിവരശേഖരണത്തിനായി ആവശ്യമെങ്കിൽ സർവ്വേ സംഘടിപ്പിക്കും. ഡിസൈൻ പൂർത്തിയാക്കുന്നതിന് 6 മാസമാണ് കരാർ വ്യവസ്ഥ. 2019 ഫെബ്രുവരിയോടെ ടെൻഡർ നടപടികൾ ആരംഭിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.