കേസരി മുഖചിത്രത്തില്‍ സ്മിത മേനോന്‍... വിവാദം; പിറകേ ന്യൂസ് 18 ചര്‍ച്ചയിലും സാന്നിധ്യം, ഗ്രൂപ്പ് പോര് കനക്കും
കൊച്ചി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ പ്രോട്ടോകോള്‍ ലംഘനത്തിലെ വിവാദ നായികയാണ് സ്മിത മേനോന്‍. അബുദാബി സന്ദര്‍ശനത്തിന് ശേഷം സ്മിത മേനോന്‍ മഹിള മോര്‍ച്ച സംസ്ഥാന സെക്രട്ടറിയും ആയി. സ്മിത മേനോനെ കുറിച്ച് മുമ്പ് അറിയുമായിരുന്നില്ല എന്നാണ് പ്രമുഖ ബിജെപി നേതാക്കള്‍ തന്നെ അന്ന് പ്രതികരിച്ചിരുന്നത്.
തകര്‍ന്നടിഞ്ഞത് ബിജെപിയും! സാധ്യത ഒരിടത്ത് മാത്രം... രണ്ടാം സ്ഥാനം ഏഴില്‍ നിന്ന് അഞ്ചിലേക്ക്
ആര്‍എസ്എസിന്റെ മാനം കെടുത്തിയ ബിജെപി; കെ സുരേന്ദ്രന് രൂക്ഷവിമര്‍ശനം... യുവമോർച്ച നേതാവിനെ പോലെ!
ഇതിനിടെയാണ് ആര്‍എസ്എസ് മുഖമാസികയായ 'കേസരി'യുടെ മുഖചിത്രത്തില്‍ സ്മിത മേനോനും ഇടംപിടിച്ചത്. ഇത് സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളില്‍ വലിയ എതിര്‍പ്പിനും വഴിവച്ചിരുന്നു. കേസരിയുടെ പത്രാധിപരെ തന്നെ മാറ്റണം എന്ന ആവശ്യവും പല കോണുകളില്‍ നിന്ന് ഉയര്‍ന്നു. ബിജെപിയിലെ വിഭാഗീയതയും ഈ വിവാദത്തിന് പിന്നിലുണ്ട്. ഈ വിവാദം കത്തിനില്‍ക്കുമ്പോള്‍ ആണ് ന്യൂസ് 18 കേരളത്തിന്റെ ചര്‍ച്ചയിലും സ്മിത മേനോന്‍ പങ്കെടുക്കുന്നത്. ഇതോടെ വിവാദം ആളിക്കത്തുകയാണ്.
സ്മിത മേനോന്‍
കൊച്ചിയിലെ പിആര്‍ കമ്പനി ഉടമയാണ് സ്മിത മേനോന്‍. അബുദാബിയില്‍ നടന്ന മന്ത്രിതല പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടിയാണ് താന്‍ പോയത് എന്നായിരുന്നു പ്രോട്ടോകള്‍ ലംഘന വിവാദത്തില്‍ സ്മിത പറഞ്ഞത്. വി മുരളീധരന്റെ അനുമതിയോടെയായിരുന്നു അത് എന്നും പറഞ്ഞിരുന്നു.
ആളിക്കത്തിയ വിവാദം
ബിജെപിയിലെ തന്നെ ഒരു വിഭാഗം ആയിരുന്നു മുരളീധരന്റെ പ്രോട്ടോകോള്‍ ലംഘനവും സ്മിത മേനോന്റെ സാന്നിധ്യവും ചര്‍ച്ചയാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്മിത മേനോന്‍ മഹിള മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറിയായി നിയമിതയായതോടെ ആയിരുന്നു ഇത് എന്നാണ് വിവരം. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്ന ആളല്ല സ്മിത എന്നതായിരുന്നു പലരുടേയും എതിര്‍പ്പിന്റെ കാരണം.
കേസരിയുടെ മുഖചിത്രം
തടയാനാവാത്ത താമര വസന്തം, കാവി പടരുന്ന കേരളം എന്ന കവര്‍ സ്റ്റോറിയോടെ ഇറങ്ങിയ കേസരിയുടെ മുഖചിത്രത്തിലാണ് സ്മിത മേനോനും ഉള്‍പ്പെട്ടത്. ആര്‍എസ്എസിന്റെ മുഖമാസികയായ കേസരിയുടെ പുതിയ ആസ്ഥാന മന്ദിരം ഈ മാസം 29 ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യാനിരിക്കുകയാണ്.
കളങ്കിത വ്യക്തി
ആരോപണ വിധേയയായ ഒരു വ്യക്തിയുടെ ചിത്രം ഇത്തരമൊരു സാഹചര്യത്തില്‍ എങ്ങനെ കേസരിയുടെ കവറില്‍ വന്നു എന്നതാണ് ആക്ഷേപം ഉന്നയിക്കുന്നവരുടെ പ്രധാന പരാതി. മാസികയുടെ പത്രാധിപരെ മാറ്റണം എന്നും ആവശ്യം ഉയരുന്നുണ്ട്.
എന്നാൽ പ്രോട്ടോൾ ലംഘന വിവാദത്തിൽ ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഇതുവരെ ഒരു ഏജൻസിയും കണ്ടെത്തിയിട്ടില്ല. ഇതാണ്, ന്യായീകരണത്തിനായി മറുവിഭാഗം മുന്നോട്ട് വയ്ക്കുന്നത്.
ന്യൂസ് 18 ചര്‍ച്ചയില്‍
ഈ വിവാദം കത്തി നില്‍ക്കുമ്പോള്‍ ആണ് ന്യൂസ് 18 കേരളത്തിന്റെ പ്രത്യേക ചര്‍ച്ചാ പരിപാടിയില്‍ സ്മിത മേനോന്‍ പങ്കെടുക്കാനെത്തുന്നത്. യുവത്വത്തെ ആര്‍ക്കാണ് പേടി എന്ന വിഷയത്തില്‍ ആയിരുന്നു ചര്‍ച്ച. സ്മിതയെ ആ ചര്‍ച്ചയുടെ പാനലില്‍ ഉള്‍പ്പെടുത്തിയത് പോലും ഈ വിവാദത്തിന്റെ സാഹചര്യത്തിലാണെന്ന് ചിലര്‍ ആക്ഷേപമുന്നയിക്കുന്നുണ്ട്.
മറുപടിയുമായി സ്മിത
ന്യൂസ്18 ചര്‍ച്ചയില്‍, കേസരി വിവാദത്തിനും സ്മിത മറുപടി പറയുന്നുണ്ട്. തനിക്ക് ചുമതലയുണ്ടായിരുന്ന വാര്‍ഡില്‍ ആദ്യമായി ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചുവെന്നും അതിന്റെ വിജയാഹ്ലാദത്തിന് എടുത്ത ചിത്രമായിരുന്നു അത് എന്നും ആണ് സ്മിത പറയുന്നത്. അത്തരമൊരു വാര്‍ത്ത വരുന്നത് രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായിട്ടാണെന്നാണ് സ്മിതയുടെ മറുപടി.
19 വയസ്സുള്ള സ്ഥാനാര്‍ത്ഥി വരെ!!!
നരേന്ദ്ര മോദി സര്‍ക്കാര്‍ സ്ത്രീ ശാക്തീകരണത്തില്‍ ചെയ്തിട്ടുള്ള കാര്യങ്ങള്‍ ഒക്കെ ഇതിനിടെ സ്മിത മേനോന്‍ എടുത്ത് പറയുന്നുണ്ട്. എന്നാല്‍ അതിനിടെ വലിയൊരു അബദ്ധവും പിറഞ്ഞു. 19 വയസ്സുള്ള സ്ഥാനാര്‍ത്ഥി വരെ തങ്ങളുടെ പാര്‍ട്ടിയ്ക്കുണ്ടായി എന്നതായിരുന്നു അത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള പ്രായപരിധി 21 വയസ്സാണ്. എന്തായാലും സ്മിതയുടെ ഈ പരാമര്‍ശവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.
മുരളീധര വിഭാഗം
വി മുരളീധരന്‍ പക്ഷത്തിന്റെ ശക്തമായ പിന്തുണയാണ് സ്മിത മേനോന് പാര്‍ട്ടിയില്‍ ഉള്ളത്. സ്മിത മേനോന്‍ തന്റെ നോമിനി ആയിട്ടാണ് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ആയത് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പറഞ്ഞിരുന്നു. സംഘപരിവാറുമായി അടുത്ത ബന്ധമുള്ളതാണ് സ്മിതയുടെ കുടുംബമെന്നും സുരേന്ദ്രന്‍ അന്ന് പറഞ്ഞിരുന്നു.
വിഭാഗീയത
സംസ്ഥാന ബിജെപിയില്‍ വിഭാഗീയ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിക്കൊണ്ടായിരുന്നു സ്മിതയുടെ നിയമനവും വിവാദവും എല്ലാം കടന്നുവന്നത്. പ്രവര്‍ത്തന പാരമ്പര്യമുള്ളവരെ അവഗണിച്ചുകൊണ്ടാണ് തത്പര കക്ഷികളെ ഉന്നത സ്ഥാനങ്ങളില്‍ നിയോഗിക്കുന്നത് എന്ന ആക്ഷേപവും ഇതേഘട്ടത്തില്‍ ഉയര്‍ന്നുവന്നിരുന്നു.