സ്മിത മേനോൻ മാത്രമല്ല, ഭര്‍ത്താവും വിവാദത്തില്‍; ഒടുവിൽ മുരളീധരന് വേണ്ടി രംഗത്തിറങ്ങി കെ സുരേന്ദ്രൻ
കോഴിക്കോട്: യുഎഇയില്‍ നടന്ന മന്ത്രിതല യോഗത്തില്‍ പ്രോട്ടോകോള്‍ മറികടന്ന് മഹിള മോര്‍ച്ച നേതാവിനെ പങ്കെടുപ്പിച്ചെന്ന ആരോപണത്തിന് പുറകെ കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ പുതിയ ആരോപണം. സ്മിത മേനോന്റെ ഭര്‍ത്താവിന് ഉന്നത പദവി നല്‍കിയത് വി മുരളീധരന് ആണെന്നാണ് ബിജെപിയിലെ തന്നെ ഒരു വിഭാഗം ആരോപിക്കുന്നത്.
വി മുരളീധരനും 'കുരുക്ക് മുറുകുന്നു'... സ്മിത മേനോൻ, പ്രോട്ടോകോൾ ലംഘനം: പിഎംഒ റിപ്പോർട്ട് തേടി
വി മുരളീധരനല്ല, സ്മിതാ മേനോനെ മഹിളാ മോര്‍ച്ചയില്‍ നിയമിച്ചത് താനാണെന്ന് കെ സുരേന്ദ്രന്
സ്മിത മേനോന്റെ ഭര്‍ത്താവ് പിആര്‍ ശ്രീജിത്തിനെ കസ്റ്റംസ് സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ആയാണ് നിയമിച്ചിരിക്കുന്നത്. സ്മിത മേനോനെ മഹിള മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി നിര്‍ദ്ദേശിച്ചത് താനാണെന്ന് ഇതിനിടെ കെ സുരേന്ദ്രന് വെളിപ്പെടുത്തി. വിശദാംശങ്ങള്‍...
സ്മിത മേനോന്
പിആര്‍ കമ്പനി നടത്തുന്ന സ്മിത മേനോന് മന്ത്രിതല യോഗത്തില്‍ എങ്ങനെ പങ്കെടുത്തു എന്നായിരുന്നു ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ അധ്യക്ഷന്‍ സലീം മടവൂര്‍ ഉന്നയിച്ച ചോദ്യം. വി മുരളീധരനെതിരെ പാര്‍ട്ടിയ്ക്കുള്ളിലെ എതിര്‍വിഭാഗം ഈ ആരോപണം ശക്തമാക്കാനുള്ള നീക്കമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പിആര്‍ ശ്രീജിത്ത്
സ്മിത മേനോന്റെ ഭര്‍ത്താവ് പിആര്‍ ശ്രീജിത്തിനെ ഹൈക്കോടതിയില്‍ കസ്റ്റംസിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ആയി നിമയിച്ചത് വി മുരളീധരന്റെ ഇടപെടലിനെ തുടര്‍ന്നാണെന്നാണ് ഇപ്പോഴുയരുന്ന മറ്റൊരു ആരോപണം. ബിജെപിയുടെ അഭിഭാഷക സംഘടനയിലെ നേതാക്കളെ പോലും ഒഴിവാക്കിയാണ് ഈ നിയമനം എന്നും ആക്ഷേപമുണ്ട്.
പരിഗണനകള്‍ എങ്ങനെ
പാര്‍ട്ടി പ്രവര്‍ത്തനത്തിലും മറ്റും സജീവമല്ലാത്ത സ്മിത മേനോന് എങ്ങനെ മഹിള മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി എന്ന ചോദ്യം പാര്‍ട്ടിയ്ക്കുള്ളില്‍ ഉയര്‍ന്നുകഴിഞ്ഞു. മഹിള മോര്‍ച്ച ഭാരവാഹിയാകുന്നതിന് മുമ്പ് അത്തരമൊരാളെ അറിയില്ലായിരുന്നു എന്നാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ആ വിവാദത്തിനൊപ്പമാണ് ഇപ്പോള്‍ സ്മിതയുടെ ഭര്‍ത്താവ് പിആര്‍ ശ്രീജിത്തിനെ ചൊല്ലിയുള്ള വിവാദവും.
വനിത കമ്മീഷനിലേക്ക്...
സ്മിത മേനോനെ ദേശീയ വനിത കമ്മീഷന് അംഗമാക്കാനും വി മുരളീധരന് ശ്രമിക്കുന്നതായി കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശോഭ സുരേന്ദ്രനെ ദേശീയ വനിത കമ്മീഷന് അധ്യക്ഷയാക്കുമെന്ന രീതിയില്‍ നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു.
ഇതിനിടെ, തനിക്കെതിരെ അപകീര്‍ത്തികരമായ പ്രചാരണം നടക്കുന്നു എന്ന് കാണിച്ച് സ്മിത മേനോന് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതിരോധിക്കാന്‍ സുരേന്ദ്രന്
വി മുരളീധരനെ വിവാദങ്ങളില്‍ പ്രതിരോധിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. വി മുരളീധരന് പ്രോട്ടോകോള്‍ ലംഘനം നടത്തിയിട്ടില്ലെന്നാണ് സുരേന്ദ്രന് പറയുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടിയാണ് ഇത്തരമൊരു ആരോപണമെന്നും സുരേന്ദ്രന് പറയുന്നു.
സ്മിത മേനോനെ ശുപാര്‍ശ ചെയ്തത്
സ്മിത മേനോനെ മഹിള മോര്‍ച്ച സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തത് വി മുരളീധരനല്ല, താന്‍ ആണെന്നും കെ സുരേന്ദ്രന് വെളിപ്പെടുത്തി. പാര്‍ട്ടിയില്‍ കൂടുതല്‍ പ്രൊഫഷണലുകളെ ഉള്‍പ്പെടുത്തണമെന്ന നയത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത് എന്നും കെ സുരേന്ദ്രന് പറഞ്ഞു.
സംഘപരിവാര്‍ കുടുംബം
സ്മിത മേനോന്റെ കുടുംബം പാര്‍ട്ടിയ്ക്ക് അന്യരല്ലെന്നും കെ സുരേന്ദ്രന് പറഞ്ഞു. നാലഞ്ച് പതിറ്റാണ്ടുകളായി സംഘപരിവാറുമായി ബന്ധമുള്ള കുടുംബമാണെന്നും കെ സുരേന്ദ്രന് പറയുന്നുണ്ട്. ഇത്തരത്തില്‍ പ്രൊഫഷണല്‍ ആയിട്ടുള്ളവരെ ഇനിയും കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തുമെന്നും കെ സുരേന്ദ്രന് പറഞ്ഞു.
എതിര്‍പക്ഷം
ദേശീയ ഭാരവാഹി പട്ടികയിലും സംസ്ഥാന പുന:സംഘടനയിലും തഴയപ്പെട്ട പികെ കൃഷ്ണദാസ് പക്ഷം ഈ അവസരം ശക്തമായി ഉപയോഗപ്പെടുത്താനാണ് നീക്കം. കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ ഈ ആക്ഷേപങ്ങള്‍ എല്ലാം ഉയര്‍ത്തും. ഇത്രയായിട്ടും വി മുരളീധരനെ നയതന്ത്ര ചട്ടലംഘനത്തിന്റെ കാര്യത്തില്‍ പരസ്യമായി പിന്തുണയ്ക്കാന്‍ കൃഷ്ണദാസ് പക്ഷത്തെ നേതാക്കള്‍ ആരും തയ്യാറായിട്ടില്ല.