രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് കേരളത്തിലേക്ക് ഓടി ഒളിച്ചു, ഇവിടെയും തോൽക്കുമെന്ന് സ്മൃതി ഇറാനി
കോട്ടയം: അമേത്തിയിൽ നിന്നും കേരളത്തിലേക്ക് ഓടി ഒളിച്ച രാഹുൽഗാന്ധി കേരളത്തിലും പരാജിതനാകുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി. ഗുജ്റാത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിഞ്ഞു കഴിഞ്ഞു. എല്ലാ സ്ഥലത്തും പരാജിതനായ കോൺഗ്രസിൻ്റെ നേതാവാണോ കേരളത്തിൽ പാർട്ടിയെ വിജയിപ്പിക്കുന്നതെന്നും സ്മൃിതി ഇറാനി ചോദിച്ചു.
കേരളത്തിലെ ബിജെപിയുടെ ശക്തി ജീവൻ കൊടുത്ത 300 ഓളം പ്രവർത്തകരുടെ ബലിദാനമാണ്. വിജയയാത്രയുടെ ഭാഗമായതിൽ സന്തോഷിക്കുന്നു. കേരളത്തിലെ പാർട്ടി പ്രവർത്തകരുടെ ആവേശം ഹൃദയം കവരുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തിൽ അഴിമതിയുടേയും കുറ്റകൃത്യത്തിൻ്റെയും കാര്യത്തിൽ ഇടതുപക്ഷവും വലതുപക്ഷവും പരസ്പര സഹായ മുന്നണികളാണ്. ഞാൻ ഇന്ത്യയിൽ മത്സ്യബന്ധനത്തിന് ഒരു വകുപ്പ് ഉണ്ടാക്കുമെന്നാണ് രാഹുൽ പറയുന്നത്. എന്നാൽ നരേന്ദ്രമോദി ഫിഷറീസ് വകുപ്പും അതിന് മന്ത്രിയേയും വെച്ചുകഴിഞ്ഞു. രാഹുൽ നുണ പറയുകയാണ് എന്നും സ്മൃതി ഇറാനി ആരോപിച്ചു.
അയോധ്യയിൽ രാമക്ഷേത്രമുണ്ടാക്കുമെന്ന് പറഞ്ഞ ബിജെപി തന്നെയാണ് ശബരിമല ആചാരങ്ങൾ സംരക്ഷിക്കുമെന്ന് പറയുന്നത്. അത് നടന്നിരിക്കുമെന്ന് ജനങ്ങൾക്കറിയാം. കൊവിഡ് മഹാമാരിയുടെ കാലത്ത് ബിജെപിയും കേന്ദ്രസർക്കാറും ജനങ്ങൾക്കൊപ്പം നിന്നു. 80 കോടി ജനങ്ങൾക്ക് അന്നമൂട്ടാൻ മോദി സർക്കാരിന് കഴിഞ്ഞു. രണ്ട് കോടിയിലധികം വീടുകളാണ് മോദി സർക്കാർ രാജ്യത്ത് നിർമ്മിച്ചത്. ഇതിൽ 45,000 വീടുകൾ കേരളത്തിലാണ്. ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിലൂടെ രാജ്യത്തെ പാവപ്പെട്ടവരുടെ ആരോഗ്യ സംരക്ഷണം നടപ്പിലാക്കി. കേരളത്തിലെ 32,000 പേർക്ക് ഇതിൻ്റെ ആനുകൂല്യം കിട്ടിയെന്നും സ്മൃതി ഇറാനി പറഞ്ഞു.
വിഡി സതീശനെ പൂട്ടാൻ പി രാജീവ്.. ആലുവയിൽ വനിത.. എറണാകുളത്ത് 10 സീറ്റ് പിടിക്കാനുറച്ച് ഇടതുമുന്നണി
ആഴക്കടൽ മത്സ്യബദ്ധനത്തിൻ്റെ പേരിൽ 5000 കോടിയുടെ അഴിമതി നടത്തിയത് ആരാണ് എന്ന് സ്മൃതി ഇറാനി ചോദിച്ചു. പാർട്ടിക്കാരോ മന്ത്രിമാരോ ഉദ്യോഗസ്ഥരോ? തൻ്റെ ഓഫീസിൽ നടന്ന സ്വർണ്ണക്കടത്തിനെ പറ്റിയും കരാറുകളെ പറ്റിയും മുഖ്യമന്ത്രിക്ക് അറിയില്ല. ഇങ്ങനെയുള്ള ഒരു മുഖ്യമന്ത്രിയെ എന്തിന് ജയിപ്പിക്കണം എന്നും കേന്ദ്ര മന്ത്രി ചോദിച്ചു. ബിജെപി കേരളത്തിൽ അധികാരത്തിൽ വന്നാൽ മാത്രമേ കൊലപാതക രാഷ്ട്രീയം അവസാനിക്കുകയുള്ളൂവെന്നും സ്മൃതി ഇറാനി പറഞ്ഞു.