ഫണ്ട് തിരിമറി; വെള്ളാപ്പള്ളിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് മേധാവിക്ക് സമര്‍പ്പിച്ചു
കൊച്ചി: ഫണ്ട് തിരിമറി കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ അന്വേഷണ റിപ്പോര്‍ട്ട് അന്തിമ അനുമതിക്കായി ക്രൈം ബ്രാഞ്ച് മേധാവിക്ക് സമർപ്പിച്ചു. കൊല്ലം എസ്എന്‍ കോളേജ് സുവര്‍ണ ജൂബിലി ഫണ്ട് തിരിമറി നടത്തിയെന്നാണ് കേസ്. 2004ല്‍ കോടതി നിര്‍ദേശപ്രകാരം തുടങ്ങിയ അന്വേഷണമാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുള്ളത്. അന്തിമ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് മേധാവിയുടെ അനുമതിക്കായി സമർപ്പിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
കേസില്‍ കുറ്റപത്രം നല്‍കണോ അതോ കൂടുതല്‍ അന്വേഷണം വേണോ എന്ന് ക്രൈം ബ്രാഞ്ച് മേധാവിയുടെ പരിശോധനയ്ക്ക് ശേഷം തീരുമാനിക്കും. അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ക്രൈം ബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് മേധാവിയുടെ അനുമതിയോടെ കേസില്‍ തുടര്‍നടപടികള്‍ ഉണ്ടാകും. കുറ്റപത്രത്തിന് അനുമതി ലഭിച്ചാല്‍ വെള്ളാപ്പള്ളി നടേശന് എതിരായ റിപ്പോര്‍ട്ട് കോടതിയിൽ സമർപ്പിക്കും.
മറിച്ച് കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന ശുപാര്‍ശയാണ് വരുന്നതെങ്കില്‍ അക്കാര്യം ഹൈക്കോടതിയെ അറിയിക്കും. 1997-98ല്‍ കൊല്ലം എസ്.എന്‍. കോളേജിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചപ്പോള്‍ ഓഡിറ്റോറിയവും ലൈബ്രറി കോംപ്‌ളക്‌സും നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പണം കണ്ടെത്താന്‍ എക്‌സിബിഷനും പിരിവും നടത്തി. കൊല്ലം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന പണ്ടാണ് വെള്ളാപ്പള്ളി വകമാറ്റി ചിലവാക്കി എന്ന ആരോപണം നേരിടുന്നത്.