ലാവലിന്‍ കേസില്‍ പിണറായി വിജയന് ആശ്വാസം; കുറ്റവിമുക്തന്‍ തന്നെയെന്ന് ഹൈക്കോടതിയും
കൊച്ചി: ലാവലിന്‍ കേസില്‍ പിണറായി വിജയന് കുറ്റവിമുക്തന്‍. പിണറായി വിജയനെ കുറ്റവിമുക്തനാക്കിക്കൊണ്ട് തിരുവനന്തപുരം സിബിഐ കോടതി പ്രഖ്യാപിച്ച വിധി ന്യായത്തിനെതിരെ സിബിഐ സമര്‍പ്പിച്ച റിവ്യു ഹര്‍ജിയില്‍ ആണ് ഹൈക്കോടതിയുടെ ഉത്തരവ് വന്നിട്ടുള്ളത്.
ലാവലിൻ കേസ്: സിബിഐ കോടതി വിധിവരെയുള്ള നാൾവഴികൾ
കേരള രാഷ്ട്രീയത്തെ തന്നെ മുള്‍മുനയില്‍ നിര്‍ത്തിയ കേസ് ആയിരുന്നു ലാവലിന്‍ കേസ്. പിണറായി വിജയന് കേസില്‍ വിചാരണ നേരിടേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ ഹൈക്കോടതി വിധി. പിണറായി വിജയനെതിരെ തെളിവുകള്‍ ഒന്നും ഇല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കേസിലെ രണ്ട് മുതൽ നാല് വരെ പ്രതികൾ വിചാരണ നേരിടേണ്ടി വരും.
ഏതെങ്കിലും കേസില്‍ പ്രതിയായാല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കരുത് എന്നാണ് സിപിഎമ്മിന്റെ പ്രഖ്യാപിത നയം. ലാവലിന്‍ കേസില്‍ സിബിഐ കോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്നാണ് പിണറായി വിജയന് കഴിഞ്ഞ നിയമ സഭയ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതും വിജയിച്ച് മുഖ്യമന്ത്രിയായതും.
എസ്എന്‍എസി ലാവലിന്‍ കേസില്‍ പിണറായി വിജയന് ഏഴാം പ്രതിയായിരുന്നു. പിണറായി വിജയന് വൈദ്യുതമന്ത്രിയായിരിക്കെ ഒപ്പിട്ട കരാര്‍ സംസ്ഥാന സര്‍ക്കാരിന് കോടികളുടെ നഷ്ടം ഉണ്ടാക്കി എന്നായിരുന്നു സിഎജിയുടെ കണ്ടെത്തല്‍.
സിപിഎമ്മിനുള്ളില്‍ തന്നെ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചതായിരുന്നു ലാവലിന്‍ കേസ്. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് വേണ്ടി കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടതാണ് വിവാദം. കരാര്‍ ലാവലിന്‍ കമ്പനിയ്ക്ക് നല്‍കിയതിന്റെ പേരില്‍ കേരളത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട് എന്നാണ് ആരോപണം.
1995 ല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് വൈദ്യുതമന്ത്രി ആയിരുന്ന ജി കാര്ത്തികേയന് ആയിരുന്നു ലാവലിന്‍ കമ്പനിയുമായി ആദ്യ ധാരണാപത്രം ഒപ്പിട്ടത്. 1995 ല്‍ ആയിരുന്നു ഇത്. തുടര്‍ന്ന് വന്ന നായനാര്‍ സര്‍ക്കാരിലെ വൈദ്യുത മന്ത്രി ആയിരുന്ന പിണറായി വിജയന് ആയിരുന്നു ലാവലിനുമായി അന്തിമ കരാര്‍ ഒപ്പിട്ടത്.
മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ലാവലിന്‍ കമ്പനി നല്‍കാം എന്നേറ്റ 98 കോടി രൂപയില്‍ ആകെ 12 കോടി രൂപ മാത്രമാണ് ലഭിച്ചത്. ധാരണാപത്രം പുതുക്കാത്തതാണ് ഇതിന് കാരണം എന്നാണ് ആക്ഷേപം. ഇതിലും പിണറായി വിജയന് പങ്കുണ്ടെന്ന് ആരോപണം ഉണ്ടായിരുന്നു.
2013 നവംബര്‍ 5 ന് ആയിരുന്നു തിരുവനന്തപുരം സിബിഐ കോടതി ആ നിര്‍ണായക വിധി പുറപ്പെടുവിച്ചത്. സിബിഐ തയ്യാറാക്കിയ കുറ്റപത്രം നിലനില്‍ക്കുന്നതല്ല എന്ന് പറഞ്ഞായിരുന്നു കോടതി പിണറായി വിജയനേയും മറ്റ് പ്രതികളേയും കുറ്റവിമുക്തരാക്കിയത്.