സ്നേഹയും കൂട്ടുകാരും പഠിക്കും; പുതിയ സ്ഥലത്ത് , പുതിയ കെട്ടിടത്തിൽ
തിരുവനന്തപുരം; ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തിൽ ധനമന്ത്രി തോമസ് ഐസക് ഉദ്ധരിച്ച കവിതയുടെ ഉടമ സ്നേഹയെ കുറിച്ചും സ്നേഹയുടെ സ്കൂളിന്റെ ശോചനാവസ്ഥയെ കുറിച്ചും കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. കുളവൻമുക്കിൽ കാലപ്പഴക്കത്താൽ ഇടിഞ്ഞുവീഴാറായ സ്വകാര്യ കെട്ടിടത്തിലാണു കുഴൽമന്ദം ഗവ. ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. അത് പണിയണമെന്ന അഭ്യർത്ഥനയായിരുന്നു സ്നേഹ ധനമന്ത്രിക്ക് മുൻപിൽ വെച്ചത്. ഇപ്പോഴിതാ സ്നേഹയും കൂട്ടുകാർക്കും പുതിയ കെട്ടിടത്തിൽ തന്നെ പുതിയ സ്കൂൾ ഉയരുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. പോസ്റ്റ് വായിക്കാം
ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തിൽ ഉദ്ധരിച്ച കവിതയുടെ ഉടമ സ്നേഹയെക്കുറിച്ച് കഴിഞ്ഞ ദിവസം എഴുതിയിരുന്നു. സ്നേഹ താരമായതോടെ സ്നേഹയുടെ സ്കൂളിനെക്കുറിച്ചും ചർച്ചയുണ്ടായി. വളരെ പരിതാപകരമായ സ്ഥിതിയിലാണ് സ്നേഹയുടെ വിദ്യാലയമായ കുഴൽമന്ദം ഗവ. എച്ച്എസ്. എന്തായാലും സ്കൂളിന് ഫണ്ട് നൽകുക തന്നെ ചെയ്യുമെന്ന് ഇന്നലെ സ്നേഹയോടു തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
പിന്നീടാണ് സ്ഥലം എംഎൽഎ കെ ഡി പ്രസേനന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടത്. 86 വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്കൂളാണത്. സ്വന്തം കെട്ടിടമുണ്ടാക്കാൻ വലിയ പ്രയത്നമാണ് എല്ലാവരും ചേർന്ന് ചെയ്തത്. അതിനു ഫലവും കണ്ടു. കഴിഞ്ഞ വർഷം കുഴൽമന്ദം പെരുങ്കുന്നം പാലമ്പുള്ളി രുഗ്മണിയമ്മയും 8 മക്കളും ചേർന്ന് വെള്ളപ്പാറ ആയക്കാടുള്ള 1.60 ഏക്കർ സ്ഥലം സ്കൂളിന് സൗജന്യമായി നൽകുകയും ആ സ്ഥലത്ത് കെട്ടിടം പണിയുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് 3 കോടി രൂപ അനുവദിക്കുകയും ചെയ്തു.
സ്നേഹയ്ക്കും കൂട്ടുകാർക്കും പുതിയ കെട്ടിടത്തിൽ പഠിക്കാനുള്ള സൌകര്യം എത്രയും വേഗം ഉണ്ടാകുമെന്ന് എംഎൽഎ വാഗ്ദാനം ചെയ്തിട്ടുണ്ട്. അദ്ദേഹം കഴിഞ്ഞ ദിവസം സ്നേഹയുടെ വീടു സന്ദർശിക്കുകയും വീട്ടിൽ ടിവിയില്ല എന്ന് മനസിലാക്കി ഒരു ടിവി സ്പോൺസർ ചെയ്യിക്കുകയും ചെയ്തിട്ടുണ്ട്. ഏതായാലും പാലക്കാട് പോകുമ്പോൾ തീർച്ചയായും സ്നേഹയെ നേരിൽ കാണും. സ്കൂളിലും ചെല്ലും.