'ഭീഷണി മുഴക്കുകയാണ് സര്‍ക്കാര്‍, ഇത് ഇവിടംകൊണ്ടൈാന്നും തീരില്ല'.. രൂക്ഷവിമർശനവുമായി ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം; സാലറി കട്ട് കോടതി സ്റ്റേ ചെയ്ത പിന്നാലെ അതിനെ മറികടക്കാൻ ഓർഡിനനൻസ് ഇറക്കിയ സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. പകര്‍ച്ചവ്യാധി പ്രതിരോധ നിയമത്തെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്തിരിക്കുന്നു; നിയമത്തിലെ വ്യവസ്ഥകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത്, ശമ്പളത്തിന്റെ നാലിലൊന്നു വരെ വേണമെങ്കില്‍ പിടിച്ചെടുക്കും എന്നു ഭീഷണി മുഴക്കുകയാണ് സര്‍ക്കാര്‍. ഇത് ഇവിടംകൊണ്ടൈാന്നും തീരില്ല. കൊവിഡ് വിരുദ്ധ പോരാട്ടത്തില്‍ രാഷ്ട്രീയം മറന്ന് പിന്തുണ നല്‍കുന്ന ജനങ്ങള്‍ ഈ സര്‍ക്കാരിന് എന്തു ചെയ്യാനുമുള്ള ബ്ലാങ്ക് ചെക്കല്ല നല്‍കിയിരിക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം
ജീവനക്കാരുടെ അവകാശമാണ് ശമ്പളം എന്നു ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിന്റെ 'സാലറി കട്ട്' സ്റ്റേ ചെയ്ത ഹൈക്കോടതി വിധിയെ അവഹേളിക്കുന്ന വിധത്തില്‍ ഒരു ഓര്‍ഡിനന്‍സ് ചുട്ടെടുത്ത് അംഗീകരിച്ചത് ധാര്‍ഷ്ട്യമാണ്. ശ്രീ പിണറായി വിജയന്‍ സര്‍ക്കാര്‍ വീണ്ടും അതിന്റെ തനിനിറം കാട്ടുകയാണ് ഇന്നത്തെ ഈ തീരുമാനത്തിലൂടെ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെയോ ധനമന്ത്രി ശ്രീ തോമസ് ഐസക്കിന്റെയോ ഔദാര്യമല്ല ജോലി ചെയ്യുന്നവരുടെ ശമ്പളം. അവര്‍ക്കു തോന്നുന്നതുപോലെ കൊവിഡിന്റെ പേരില്‍ തോന്നുന്നത്ര തുക പിടിച്ചെടുക്കാന്‍ തീരുമാനിക്കുകയും അത് എന്നു തിരിച്ചുകൊടുക്കും എന്ന കാര്യത്തില്‍ അവ്യക്ത തുടരുകയും ചെയ്തപ്പോഴാണ് കോടതി വിധി എതിരായത്.
അതിനെ മറികടക്കാന്‍, പകര്‍ച്ചവ്യാധി പ്രതിരോധ നിയമത്തെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്തിരിക്കുന്നു; നിയമത്തിലെ വ്യവസ്ഥകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത്, ശമ്പളത്തിന്റെ നാലിലൊന്നു വരെ വേണമെങ്കില്‍ പിടിച്ചെടുക്കും എന്നു ഭീഷണി മുഴക്കുകയാണ് സര്‍ക്കാര്‍. ഇത് ഇവിടംകൊണ്ടൈാന്നും തീരില്ല. കൊവിഡ് വിരുദ്ധ പോരാട്ടത്തില്‍ രാഷ്ട്രീയം മറന്ന് പിന്തുണ നല്‍കുന്ന ജനങ്ങള്‍ ഈ സര്‍ക്കാരിന് എന്തു ചെയ്യാനുമുള്ള ബ്ലാങ്ക് ചെക്കല്ല നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും തലയ്ക്കു വെളിവുണ്ടെങ്കില്‍ അത് മനസ്സിലാക്കണം.
ജീവിക്കാന്‍ വേറെ വരുമാനമുള്ളവരല്ല ഭൂരിപക്ഷം ജീവനക്കാരും അധ്യാപകരും. അവരുടെ ഭവന വായ്പ, വാഹന വായ്പ, മക്കളുടെ വിദ്യാഭ്യാസ വായ്പ തുടങ്ങിയവയുടെ പിടുത്തം കൊവിഡ് ലോക്ഡൗണ്‍ മോറട്ടോറിയം കഴിയുന്നതോടെ തിരിച്ചുവരും. സര്‍ക്കാരിന്റെ നിര്‍ബന്ധിത പിടുത്തവും കൂടിയാകുമ്പോള്‍ ദൈനംദിന ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ അവര്‍ പെടാപ്പാടു പെടും. ഇത് മനസ്സിലാക്കി മനുഷ്യത്വപരമായ സമീപനം സ്വീകരിക്കേണ്ടതിനു പകരമാണ് അവരെ ശത്രുതയോടെ കാണുകയും ഓര്‍ഡിനന്‍സ് ഇറക്കി പിഴിയുകയും ചെയ്യുന്നത്.
Recommended Video
ലോക്ഡൗണ്‍ കാലത്തും പാറമടകള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കി കേരളത്തിന്റെ പരിസ്ഥിതി സന്തുലനം തകര്‍ക്കാന്‍ മാഫിയകള്‍ക്കു കൂട്ടു നില്‍ക്കുന്ന സര്‍ക്കാരാണ് ഇത്. നിയമപരമായി പ്രവര്‍ത്തിക്കുന്ന ക്വാറികളില്‍ നിന്ന് ഈടാക്കുന്ന തുഛമായ നിരക്ക് പല ഇരട്ടിയാക്കിയാല്‍ത്തന്നെ കോടികള്‍ ലഭിക്കുമെന്നിരിക്കെ അതിലേക്കൊന്നും ശ്രദ്ധിക്കാതെയാണ് പാവപ്പെട്ടവരുടെ ചോറില്‍ മണ്ണിടുന്നത്. ഇനിയും തിരുത്താന്‍ സമയമുണ്ട്; കൊവിഡ് കാലത്തെ ഇടതുഭീകരത അവസാനിപ്പിക്കണം.