കോൺഗ്രസ്-സിപിഎം അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണിത്; ചെന്നിത്തല വനിതാ മതിലിനൊപ്പം
തിരുവനന്തപുരം: ജനുവരി ഒന്നിന് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിനെ പ്രതിരോധിക്കാൻ അയ്യപ്പ ജ്യോതി സംഘടിപ്പിക്കാനൊരുങ്ങുകയാണ് ശബരിമല കർമ സമിതി. ശബരിമല യുവതി പ്രവേശനത്തെ എതിർത്ത് ഡിസംബർ 26ന് മഞ്ചേശ്വരം മുതൽ പാറശാല വരെ അയ്യപ്പ ജ്യോതി തെളിയിക്കാനാണ് കർമ സമിതിയുടെ തീരുമാനം.
അയ്യപ്പ ജ്യോതിയെ തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. അയ്യപ്പ ജ്യോതിയിൽ പങ്കെടുക്കരുതെന്ന് പ്രവർത്തകർക്ക് നിർദ്ദേശവും നൽകി. ചെന്നിത്തലയുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ രംഗത്തെത്തി. കോൺഗ്രസ്-സിപിഎം അവിശുദ്ധ കൂട്ടുകെട്ട് ജനങ്ങൾക്ക് മനസ്സിലായിയെന്ന് ശോഭാ സുരേന്ദ്രൻ കുറ്റപ്പെടുത്തുന്നു.
അയ്യപ്പ ജ്യോതി
മഞ്ചേശ്വരം മുതൽ അങ്കമാലി വരെ ദേശീയ പാതയിലും അങ്കമാലി മുതൽ പാറശാല വരെ എം സി റോഡിലുമാണ് അയ്യപ്പജ്യോതി തെളിയിക്കുന്നത്. ഇതിനായി വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. എസ്എൻഡിപി യോഗം പരിപാടിയിൽ നിന്ന് വിട്ടു നിന്നെങ്കിലും എൻഎസ്എസ് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. എൻഎസ് എസ് എന്നും വിശ്വാസികൾക്കൊപ്പമാണെന്നും നിരീശ്വരവാദത്തിന് എതിരാണെന്നും ജനറൽ സെക്രട്ടറി സുകുമാരൻ വ്യക്തമാക്കി.
പങ്കെടുക്കരുതെന്ന് ചെന്നിത്തല
എൻഎസ്എസ് അംഗങ്ങളായ പാർട്ടി പ്രവർത്തകർ വനിതാ മതിലിൽ പങ്കെടുക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർദ്ദേശം നൽകിയിട്ടുണ്ട്. ശബരിമല കർമ സമിതിയുടെ പേരിൽ നടക്കുന്ന അയ്യപ്പ ജ്യോതി ആർഎസ്എസിന്റെ രാഷ്ട്രീയ മുതലെടുപ്പ് പരിപാടി മാത്രമാണെന്ന് ചെന്നിത്തല ആരോപിക്കുന്നു. ശബരിമല കർണ സമിതിയെന്നത് വെറും ഓമനപ്പേര് മാത്രമാണെന്നും അയ്യപ്പനെ രക്ഷിക്കാനുള്ളതല്ലെന്നും ചെന്നിത്തല ആരോപിച്ചു. ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കാനുള്ള എൻഎസ്എസ് തീരുമാനം തെറ്റാണെന്നും ചെന്നിത്തല തുറന്നടിച്ചു.
അവിശുദ്ധ കൂട്ടുകെട്ട്
അയ്യപ്പജ്യോതിയെ കോൺഗ്രസ് തള്ളി പറഞ്ഞതോടെ കോൺഗ്രസ്-സിപിഎം അവിശുദ്ധ കൂട്ടുകെട്ട് ജനങ്ങൾക്ക് മനസ്സിലായി എന്ന് ശോഭാ സുരേന്ദ്രൻ ആരോപിക്കുന്നു. വനിതാ മതിലിനെ സഹായിക്കാനാണ് ഇന്ന് എൻ.എസ്.എസിനോടും ജ്യോതിയിൽ നിന്നു വിട്ടു നിൽക്കാൻ ചെന്നിത്തല പറഞ്ഞത്. ചെന്നിത്തലയുടെയും പിണറായിയുടെയും കൂട്ടുകച്ചവടം ഇനി കേരളത്തിൽ നടക്കില്ല. അയ്യപ്പ ജ്യോതിയിലൂടെ കേരളത്തിൽ സിപിഎമ്മിന്റെ ഇരുട്ടിൽ ജീവിക്കുന്നവരുടെ ജീവിതത്തിൽ വെളിച്ചം കൊണ്ടു വരും. ആ വെളിച്ചം വരുന്നതോടെ മതിലിന്റെ കാപട്യം തിരിച്ചറിയുന്ന ജനങ്ങൾ തന്നെ മതിൽ തകർക്കുകയും ചെയ്യും. ശോഭാ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
വനിതാ മതിലിനെതിരെ
നവോത്ഥാന മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ വനിതാ മതിലിനെതിരെ വ്യാപക വിമർശനമാണ് പ്രതിപക്ഷവും ബിജെപിയും ഉന്നയിക്കുന്നത്. വനിതാ മതിൽ പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണമാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. സാറാ ജോസഫ്, മഞ്ജു വാര്യർ തുടങ്ങിയവർ വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
ബെസ്റ്റ് സ്ത്രീ ശാക്തീകരണം, ബെസ്റ്റ് നവോത്ഥാനം.. വനിതാ മതിലിനെതിരെ വിടി ബൽറാം