പിണറായിയുടെ ശരീരം കാണുമ്പോൾ ഓർമ വരുന്നത് പൊത്തുള്ള മരത്തേയാണ്; ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: കേരളാ സർക്കാരിനെ വലിച്ച് താഴെയിടുമെന്ന ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ യുടെ പ്രസ്സാവനയ്ക്ക് ശക്തമായ ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയത്. കേരളാ സർക്കാരിനെ വലിച്ച് താഴെയിടാനുള്ള ശേഷി അമിത് ഷായുടെ തടിക്കില്ലെന്നായിരുന്നു പിണറായി തിരിച്ചടിച്ചത്. മുഖ്യമന്ത്രിയുടെ പരാമർശനത്തിന് അതേ നാണയത്തിൽ മറുപടി നൽകിയിരിക്കുകയാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ.
മുഖ്യമന്ത്രിയുടെ ശരീരം പോലെയല്ല അമിത് ഷായുടേത്, പിണറായിയുടെ ശരീരം കാണുമ്പോൾ ഓർമ വരുന്നത് പൊത്തുള്ള മരത്തേയാണെന്നാണ് ശോഭാ സുരേന്ദ്രന്റെ വിമർശനം. സർക്കാർ എത്ര തടയാൻ ശ്രമിച്ചാലും ശബരിമലയിലെ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് ശോഭാ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സർക്കാരിനെ വലിച്ച് താഴെയിടും
ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാൻ സമരരംഗത്തേക്കിറങ്ങിയവരെ ഡിവൈഎഫ്ഐ ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചാൽ സർക്കാരിനെ വലിച്ച് താഴേയ്ക്കിടാൻ മടിക്കില്ല, ഇത് പിണറായി സർക്കാർ ചെവി തുറന്ന് കേട്ടോളുവെന്നായിരുന്നു കേരളത്തിലെത്തിയ അമിത് ഷായുടെ പ്രസ്താവന. ദേശീയ തലത്തിൽ വരെ വലിയ വിമർശനങ്ങളാണ് അമിത് ഷായ്ക്കെതിരെ ഉയർന്നത്. ഇതോടെ തിരുത്തുമായി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയെത്തി. സർക്കാരിനെ കേന്ദ്രസർക്കാർ വലിച്ച് താഴെയിടുമെന്നല്ല, ജനങ്ങൾ താഴെയിറക്കുമെന്നാണ് അമിത് ഷാ ഉദ്ദേശിച്ചതെന്നായിരുന്നു ശ്രീധരൻ പിള്ളയുടെ വിശദീകരണം.
ഈ തടി പോരാ
സർക്കാരിനെ വലിച്ച് താഴെയിട്ടുകളയാമെന്നാണ് ബിജെപിയുടെ തലതൊട്ടപ്പൻ വിചാരിക്കുന്നത്. എന്നാൽ അതിന് ആ തടിപോര, കണ്ടിട്ട് വെളളം കൂടുതലുള്ള തടിയാണെന്ന് തോന്നുന്നതായും പിണറായി വിജയൻ പരിഹസിച്ചു. ഭീഷണിയൊന്നും ഇവിടെ ചിലവാകില്ല, അതൊക്കെയങ്ങ് ഗുജറാത്തിൽ വച്ചാൽ മതി. സാധാരണ ഇത്തരം അൽപ്പന്മാരോട് മറുപടി പറയേണ്ട ആവശ്യമില്ല, എന്നാൽ ഇപ്പോൾ പിന്നാലെ കൂടിയിട്ടുള്ളവർക്ക് കൂടി മനസിലാകാൻ വേണ്ടിയാണ് പറയുന്നതെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.
പൊത്തുള്ള മരം
പിണറായി അമിത് ഷായ്ക്ക് നൽകിയ മറുപടിക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുകയാണ് ശോഭാ സുരേന്ദ്രൻ. പിണറായിയുടെ ശരീരം കാണുമ്പോൾ ഓർമ വരുന്നത് പൊത്തുള്ള മരത്തേയാണ്. പുറമേ കാണുമ്പോൾ കാതലുണ്ടെന്ന് തോന്നും. പക്ഷേ തച്ചന്മാർ കൊട്ടുമ്പോൾ ചില മരങ്ങളിൽ പൊത്താണെന്നും ശോഭാ സുരേന്ദ്രൻ തിരിച്ചടിച്ചു.
ഓലപാമ്പിനെ കാട്ടി പേടിപ്പിക്കേണ്ട
കേരളത്തിലെ മുഴുവൻ പോലീസിനെ വിന്യസിച്ചാലും ശബരിമലയിലെ പ്രക്ഷോഭത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. ബിജെപി നേതാക്കൾ നേരിട്ടെത്തി പ്രക്ഷോഭം നയിക്കും. ഓലപാമ്പിനെ കാട്ടി പേടിപ്പിക്കാൻ സർക്കാർ ശ്രമിക്കേണ്ടെന്നും ശോഭാ സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു. ഒരു യുവതിയേയും ശബരിമലയിൽ കയറ്റില്ല, ഭക്തി മാനദണ്ഡമല്ല. ശബരിമലയിൽ ദർശനം നടത്താനെത്തിയ സ്ത്രീകളുടെ ട്രാക്ക് റെക്കോർഡ് കടകംപള്ളിക്കറിയാമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ഗുണ്ടയാണെന്ന് സുധാകരൻ
കോടതിയേയും ജനാധിപത്യത്തേയും വിശ്വാസമില്ലാത്ത ഗുണ്ടയാണ് അമിത് ഷായെന്നാണ് മന്ത്രി ജി സുധാകർ വിമർശിച്ചത്. സർക്കാരിനെ അട്ടിമറിക്കാൻ തടി മാത്രം പോര, എല്ലുബലം കൂടി വേണമെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. സർക്കാരിനെതിരായ പ്രസ്താവന പിൻവലിച്ച് അമിത് ഷാ മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വി ടി ബൽറാമിനും പരാതി
അമിത് ഷായുടെ തടിയെ പരാമർശിച്ച് പിണറായി നൽകിയ പരാതിയിൽ കോൺഗ്രസ് നേതാവ് വിടി ബൽറാമും അതൃപ്തി അറിയിച്ചു. അമിത് ഷായെ വിമർശിക്കേണ്ടത് അദ്ദേഹത്തിന്റെ തടിയെക്കുറിച്ച് ബോഡി ഷെയിമിംഗ് നടത്തിക്കൊണ്ടല്ല, മറിച്ച് രാഷ്ട്രീയം പറഞ്ഞുകൊണ്ടായിരുന്നുവെന്നാണ് വിടി ബൽറാമിന്റെ വിമർശനം. പിണറായി വിജയൻ നടത്തുന്നത് പോരാളി ഷാജി പ്രകടനമാണെന്നാണ് ബൽറാമിന്റെ അഭിപ്രായം.
അമിത് ഷായും സന്നിധാനത്തേയ്ക്ക്
മണ്ഡലകാലത്ത് ശബരിമലയിലേക്ക് എത്തണമെന്നാണ് സംസ്ഥാന ബിജെപി നേതൃത്വം അമിത് ഷായോട് ആവശ്യപ്പെട്ടിരിക്കുന്നത്. മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്താൻ അമിതാ ഷാ എത്തുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ. അമിത് ഷായുടെ സാന്നിധ്യം ശബരിമലയിലെ സമരങ്ങൾക്ക് കരുത്തേകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. ശബരിമലയിൽ സംഘർഷമുണ്ടാക്കിയവരെ അറസ്റ്റ് ചെയ്ത് സ്ത്രീകൾക്ക് സുരക്ഷിതമായ ദർശനം സാധ്യമാക്കാനാണ് സർക്കാർ ശ്രമം. അമിത് ഷായെത്തുകയാണെങ്കിൽ കൂടുതൽ പ്രവർത്തകർ സമരരംഗത്തേയ്ക്ക് എത്തുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.
ത്രിപുരയിൽ വലിച്ച് താഴെ ഇറക്കിയിട്ടുണ്ടെങ്കിൽ കേരളത്തിലും ഇറക്കും! വെല്ലുവിളിച്ച് കെ സുരേന്ദ്രൻ
അമിത് ഷായെ തൊട്ടപ്പോൾ ബൽറാമിന് പൊളളി.. പിണറായി വിജയന്റേത് പോരാളി ഷാജി മോഡൽ പ്രകടനം!