സുരേന്ദ്രനെതിരെ രണ്ടും കൽപ്പിച്ച് ശോഭ: എല്ലാം എണ്ണിയെണ്ണി പറഞ്ഞ് കേന്ദ്രത്തിന് മുമ്പിൽ, പുതിയ നീക്കം
കൊച്ചി: സംസ്ഥാന നേതൃത്വത്തോട് പരസ്യമായി കലഹിച്ച് നില്‍ക്കുകയാണ് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. പുതിയ നേതൃത്വം വന്നതിന് ശേഷം പാര്‍ട്ടിയുടെ അടിത്തട്ടില്‍ നിന്ന് വലിയ തോതില്‍ കൊഴിഞ്ഞുപോക്ക് സംഭവിക്കുന്നുണ്ടെന്ന് ശോഭ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതോടെ ബിജെപിയില്‍ വലിയൊരു ആഭ്യന്തര കലഹത്തിനാണ് ശോഭ തുടക്കമിട്ടത്.
എന്നാല്‍ ഇപ്പോഴിതാ സംസ്ഥാന നേതൃത്വത്തിനെതിരെ ശക്തമായ പരാതിയുമായി ശോഭ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍. സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ശോഭ ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്.
വെട്ടിനിരത്തല്‍
സംസ്ഥാനത്തെ പുനസംഘടനയുമായി ബന്ധപ്പെട്ട് വെട്ടിനിരത്തല്‍ ചൂണ്ടിക്കാട്ടിയാണ് ശോഭ ഇപ്പോള്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. കെ സുരേന്ദ്രന്‍ തന്നെ രാഷ്ട്രീയപരമായി ഇല്ലായ്മ ചെയ്യുകയാണെന്നാണ് ശോഭ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തിന് അയച്ച പരാതിയില്‍ പറയുന്നത്. കെ സുരേന്ദ്രന്‍ കേരളത്തിന്റെ അധ്യക്ഷനായ ശേഷം അവഗണന നേരിട്ടവരെ ചേര്‍ത്ത് ശോഭ പാര്‍ട്ടിക്കുള്ളില്‍ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു.
രാജിവച്ച് ഒഴിഞ്ഞു
ശോഭ സുരേന്ദ്രനെ പിന്തുണയ്ക്കുന്ന ഈ വിഭാഗത്തില്‍ നിന്നും ചില പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ആലത്തൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എല്‍ പ്രകാശിനി, ഒബിസി മോര്‍ച്ച മണ്ഡലം ട്രഷറര്‍ കെ നാരായണന്‍, ആര്‍എസ്എസ് മുന്‍ മുഖ്യശിക്ഷക് എന്‍ വിഷ്ണു എന്നിവരായിരുന്നു കഴിഞ്ഞ ദിവസം രാജിവച്ചത്.
ട്രാക്ക് റെക്കോഡ് തുറന്നുകാട്ടി
പരിവാര്‍ പ്രസ്ഥാനങ്ങളിലൂടെ പാര്‍ട്ടിയിലേക്കെത്തിയ ശോഭ സുരേന്ദ്രന്‍ തന്റെ ട്രാക്ക് റെക്കോര്‍ഡ് തുറന്നുകാട്ടിയാണ് ഇപ്പോള്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിച്ച മണ്ഡലങ്ങളില്‍ പാര്‍ട്ടിക്കുണ്ടായ മുന്നേറ്റവും ശോഭ എടുത്തു പറയുന്നു. ശോഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും കോര്‍ കമ്മറ്റിയിലെ ഏക വനിത് അംഗമായും തുടരുമ്പോഴാണ് കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്.
ഭീഷണിയാവുമെന്ന് കരുതി
തന്നെ തഴയുന്നതിന് പിന്നിലെ പ്രധാന കാരണം കെ സുരേന്ദ്രന് ഭീഷണിയാവുമെന്ന് കരുതിയാണെന്ന് ശോഭ പരാതിയില്‍ പറയുന്നു. അംഗത്വ വിതരണവുമായി ബന്ധപ്പെട്ട അഞ്ചംഗ ദേശീയ സമിതിയില്‍വരെ ഉണ്ടായിരുന്ന തന്നെ കോര്‍കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കിയെന്നും പരാതിയില്‍ പറയുന്നു.
2004ല്‍ വഹിച്ചിരുന്ന സ്ഥാനങ്ങളിലേക്ക്
താന്‍ 2004ല്‍ വഹിച്ചിരുന്ന സ്ഥാനങ്ങളിലേക്കാണ് ഇപ്പോള്‍ മാറ്റിയതെന്നും പരാതിയില്‍ പറയുന്നു. പാര്‍ട്ടിക്കുള്ളിലെ കാര്യങ്ങള്‍ പൊതുസമൂഹത്തില്‍ പറയരുതെന്ന് നിര്‍ദ്ദേശിക്കുന്നവര്‍ തന്റെ ഗ്രൂപ്പിലുള്ളവരെ കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിഹത്യ നടത്തുകയാണെന്നും ശോഭ ചൂണ്ടിക്കാണിച്ചു.
അപമാനിച്ച് പുറത്താക്കാന്‍ നീക്കം
ഒന്നിനും പ്രതികരിക്കാതെ മാറി നിന്നിട്ടും തന്നെ വേട്ടയാടുകയാണ്. പാര്‍ട്ടിയില്‍ നിന്നും പുറത്തേക്കുള്ള വഴിയാണ് അവര്‍ കാട്ടിത്തരുന്നത്. അപമാനിച്ച് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ശോഭ പരാതിയില്‍ വ്യക്തമാക്കി. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ ശോഭ പരസ്യമായി രംഗത്തെത്തിയതോടെ അസംതൃപ്തരയാവരുടെ കൂട്ടായ്മയും നേതൃത്വത്തിന് എതിരെ രംഗത്തെത്തിയിട്ടുണ്ട്.
കൃഷ്ണദാസ് പക്ഷം
ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് അസംതൃപ്തരയാവര്‍ കൃഷ്ണദാസ് പക്ഷത്തിന്റെ പിന്തുണ നേടാനും ശ്രമിക്കുന്നുണ്ട്. അതേസമയം, ശോഭ സുരേന്ദ്രന്‍ ബിജെപി വിടുന്നു എന്ന മട്ടിലും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ബിജെപി വിട്ട് സിപിഐഎമ്മില്‍ ചേരാനായി നീക്കം നടത്തിയെന്ന വാര്‍ത്തകളും ശോഭാ സുരേന്ദ്രന്‍ നിഷേധിച്ചിട്ടുണ്ട്.
ശോഭാ സുരേന്ദ്രന്‍ ബിജെപി വിട്ടേക്കുമെന്ന് സൂചന: നിരവധി അനുയായികള്‍ പാര്‍ട്ടി വിട്ടു, പുതിയ നീക്കം
കേരള കോണ്‍ഗ്രസ് എമ്മിന് നേട്ടം; നഷ്ടം സഹിക്കാനാകാതെ സിപിഐ, സിറ്റിങ് സീറ്റ് ഫോര്‍മുല
രാഹുല്‍ ഗാന്ധി വീണ്ടും അവധിയില്‍; തിരഞ്ഞെടുപ്പ് ചൂടില്‍ നിന്നും നേരെ പോയത് ഷിംലയിലെ കുളിര്‍മയിലേക്ക്