ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ച് കോടതി, ഉത്തരവ് 2012ലെ കേസിൽ
Recommended Video

തൃശൂര്‍: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ഇനി മുതല്‍ പിടികിട്ടാപ്പുളളി. തൃശൂര്‍ അഡീഷണല്‍ ജില്ലാ കോടതി(മൂന്ന്) ആണ് ശോഭാ സുരേന്ദ്രനെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ശോഭാ സുരേന്ദ്രനൊപ്പം പുതുക്കാട്ടുളള ബിജെപി പ്രവര്‍ത്തകനായ അനീഷ് എന്നയാളെയും കോടതി പിടികിട്ടാപ്പുളളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
2012ല്‍ പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് എതിരെ നടന്ന സമരവുമായി ബന്ധപ്പെട്ടാണ് കോടതി ഉത്തരവ്. ഈ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ശോഭാ സുരേന്ദ്രനും അനീഷും കോടതിയില്‍ നിന്ന് ജാമ്യമെടുത്തിരുന്നില്ല.

ഇതേ കേസില്‍ തന്നെ ബിജെപിയുടെ വി മുരളീധരന്‍ അടക്കമുളളവര്‍ക്കെതിരെയും കോടതിയുടെ അറസ്റ്റ് വാറണ്ട് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ ജാമ്യം എടുത്തപ്പോള്‍ ശോഭാ സുരേന്ദ്രനോ അനീഷോ ജാമ്യമെടുത്തില്ല. കേസില്‍ ഇവര്‍ ഹാജരാകാത്തത് കൊണ്ട് കോടതി ഇരുവരേയും പിടികിട്ടാപ്പുളളികളായി പ്രഖ്യാപിക്കുകയായിരുന്നു.
സമരത്തിനിടെ ടോള്‍ പ്ലാസയ്ക്ക് നാശം വരുത്തിയതും ഗതാഗതം തടസ്സപ്പെടുത്തിയതും അടക്കമുളള കുറ്റങ്ങള്‍ ചുമത്തിയാണ് ശോഭാ സുരേന്ദ്രനും വി മുരളീധരനും അടക്കമുളള 54 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹൈക്കോടതി ശോഭാ സുരേന്ദ്രന് 2500 രൂപ പിഴ വിധിച്ചിരുന്നു. അനാവശ്യ ഹര്‍ജി നല്‍കിയതിനായിരുന്നു പിഴ. അതിന് പിന്നാലെ ആണിപ്പോള്‍ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചിരിക്കുന്നത്.












Click it and Unblock the Notifications