അടങ്ങാതെ ശോഭാ സുരേന്ദ്രന്‍; കെ സുരേന്ദ്രനെതിരെ തുറന്ന യുദ്ധം, ബിജെപിയില്‍ പുതിയ ഗ്രൂപ്പ് വരുന്നു
തിരുവനന്തപുരം: പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭാ സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ നടക്കുന്ന നീക്കങ്ങള്‍ ഒരിടവേളക്ക് ശേഷം സംസ്ഥന ബിജെപിയിലെ ആഭ്യന്തര കലഹം രൂക്ഷമാക്കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേയുള്ള ഈ വിഴുപ്പലക്കലുകളില്‍ ആര്‍എസ്എസിനടക്കം കടുത്ത അതൃപ്തിയാണ് ഉള്ളത്. പ്രശ്‌നം വഷളാകാതെ ശ്രദ്ധിക്കുന്നതില്‍ ബിജെപി നേതൃത്വത്തിന് ജാഗ്രതക്കുറവുണ്ടായെന്നാണ് ആര്‍എസ്എസിന്‍റെ നിഗമനം. അതേസമയം പാര്‍ട്ടിയിലെ അസംതൃപ്തരെ കൂടെ നിര്‍ത്തി തന്‍റെ നീക്കങ്ങള്‍ കൂടുതല്‍ ശക്തമാക്കാനുള്ള നീക്കത്തിലാണ് ശോഭാ സുരേന്ദ്രന്‍.
പാര്‍ട്ടി പുനഃസംഘടനയില്‍
പാര്‍ട്ടി പുനഃസംഘടനയില്‍ കടുത്ത അതൃപ്തിയുണ്ടായിരുന്ന ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞയാഴ്ച തന്‍റെ അതൃപ്തി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമാക്കിയതോടെയാണ് കെ സുരേന്ദ്രന്‍റെ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച് കൂടുതല്‍ പ്രമുഖ നേതാക്കള്‍ രംഗത്തെത്തിയത്. കെ സുരേന്ദ്രന്‍ ചുമതലേയറ്റതിന് പിന്നാലെ നടന്ന പുനഃസംഘടനയില്‍ ശോഭാ സുരേന്ദ്രനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിയമിച്ചിരുന്നു.
സജീവമാകാതെ
നേരത്തെ സുരേന്ദ്രന്‍റെ പേരിനൊപ്പം സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു പേരുകളില്‍ ഒന്നായിരുന്നു ശോഭാ സുരേന്ദ്രന്‍റേത്. പുനഃസംഘടനയിലെ അതൃപ്തിയെ തുടര്‍ന്ന് ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞ 6 മാസമായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നില്ല. ഇത് വലിയ ചര്‍ച്ചാ വിഷയം ആയപ്പോള്‍ തന്‍റെ നിലപാട് വ്യക്തമാക്കി ശോഭാ സുരേന്ദ്രന്‍ രംഗത്ത് എത്തുകയായിരുന്നു.
പാര്‍ട്ടി കീഴ്വഴക്കങ്ങള്‍
പാര്‍ട്ടി കീഴ്വഴക്കങ്ങള്‍ ലംഘിച്ചാണ് തന്നെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ആക്കിയതെന്നാണ് ശോഭാ സുരേന്ദ്രന്‍ ആരോപിക്കുന്നത്. പാര്‍ട്ടിയില്‍ പുതിയ അധ്യക്ഷനും ഭാരവാഹികളും സ്ഥാനം ഏറ്റെടുത്തതോടെ പാര്‍ട്ടിയിലെ കീഴ്വഴക്കള്‍ മാറി. കെ സുരേന്ദ്രന്‍ അധ്യക്ഷന്‍ ആയതിനു പിന്നാലെ പാര്‍ട്ടിയില്‍ താഴെ തട്ട് മുതല്‍ ഉള്ള കൊഴിഞ്ഞു പോക്ക് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നുമായിരുന്നു ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്.
പരസ്യ വിമര്‍ശനം
ഇതിന് പിന്നാലെ സുരേന്ദ്രനെതിരെ പരസ്യ വിമര്‍ശനവുമായി മുതിര്‍ന്ന നേതാക്കളായ പിഎം വേലായുധനും കെപി ശ്രീശനും രംഗത്തെത്തി. കെ. സുരേന്ദ്രന്‍ സംസ്ഥാന സെക്രട്ടറി ആയതിനെ പിന്തുണച്ച ആളാണ് താന്‍. തന്നെയും ശ്രീശനെയും തല്‍സ്ഥാനത്ത് നില നിര്‍ത്താം എന്ന് വാക്ക് തന്നിരുന്നു. എന്നാല്‍ സുരേന്ദ്രന്‍ വഞ്ചിച്ചെന്നായിരുന്നു വേലായുധന്‍റെ ആരോപണം. അബ്ദുള്ളക്കുട്ടിയുടെ നിയമനത്തിനെതിരേയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.
പിഎം വേലായുധനും
മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്നത് ശ്രദ്ധയില്‍ പെടുത്താന്‍ പലതവണ സുരേന്ദ്രനെ വിളിച്ചിരുന്നു. എന്നാല്‍ ഫോണ്‍ എടുക്കുകയോ തിരിച്ച് വിളിക്കുകയോ ചെയ്തില്ല. വന്ന വെള്ളം നിന്ന വെള്ളത്തെ കൊണ്ട് പോയത് പോലെ ആണ് അബ്ദുല്ല കുട്ടിക്ക് സ്ഥാനം നല്‍കിയത്. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്ന പലര്‍ക്കും അര്‍ഹിക്കുന്ന സ്ഥാനം നല്‍കിയില്ലെന്നും വേലായുധന്‍ വിമര്‍ശിച്ചു.
കെപി ശ്രീശന്‍
അവഗണിക്കപ്പെട്ടു എന്ന തോന്നല്‍ മറ്റ് നേതാക്കള്‍ക്ക് ഉണ്ടാക്കാതിരിക്കാന്‍ സംസ്ഥാന നേതൃത്വം ശ്രദ്ധിക്കേണ്ടതായിരുന്നു എന്നായിരുന്നു പാര്‍ട്ടി മുന്‍ സംസ്ഥാന ഉപാധ്യക്ഷനായ കെപി ശ്രീശന്‍റെ പ്രതികരണം. മാറ്റ് മാര്‍ഗങ്ങളൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് ശോഭ സുരേന്ദ്രനും പിഎം വേലായുധനും എല്ലാം പരസ്യ പ്രതികരണം നടത്തിയത് എന്നും ശ്രീശന്‍ അഭിപ്രായപ്പെട്ടിരുന്നു.
ആര്‍എസ്എസ് നിര്‍ദേശം
ഇത്തരം നേതാക്കളുടെ വിമര്‍ശനങ്ങളും പരസ്യ പ്രതികരണങ്ങളും ശക്തമായതോടെയാണ് വിഷയത്തില്‍ ആര്‍എസ്എസ് ഇടപെടുന്നത്. അസംതൃപ്തിയുള്ള നേതാക്കളുമായി നേരില്‍ ചര്‍ച്ച നടത്താന്‍ സംസ്ഥാന നേതൃത്വത്തിന് ആര്‍എസ്എസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിയില്‍ കെ സുരേന്ദ്രനെതിരായ നീക്കങ്ങളില്‍ ഉറച്ചുകൊണ്ടു തന്നെയാണ് ശോഭാ സുരേന്ദ്രന്‍ മുന്നോട്ടു പോകുന്നത്.
പുതിയ പോര്‍മുഖം
സംസ്ഥാന തലങ്ങളിലും ജില്ലകളിലും അവഗണിക്കപ്പെട്ടവരെ ഒപ്പം നിര്‍ത്തിക്കൊണ്ട് പാര്‍ട്ടയില്‍ കെ സുരേന്ദ്രനെതിരെ പുതിയ പോര്‍മുഖം തുറക്കുകയാണ് ശോബാ സുരേന്ദ്രന്‍. കെ സുരേന്ദ്രനെതിരെ 24 സംസ്ഥാന നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയത് ഈ നിക്കത്തിന്‍റെ ഭാഗമായാണെന്ന വിലയിരുത്തലുമുണ്ട്.
ശക്തി പകരുന്നത്
ഗ്രൂപ്പ് പോരിന്റെ ഭാഗമായി ഒതുക്കപ്പെട്ടവരെ ഒപ്പം കൂട്ടി പുതിയ വിഭാഗമായി നീങ്ങുന്നതിലൂടെ പാര്‍ട്ടിയില്‍ സമ്മര്‍ദ്ദ ശക്തിയായി മാറാനാണ് ശോഭാ സുരേന്ദ്രന്‍ ശ്രമിക്കുന്നത്. സംസ്ഥാന നേതൃതൃത്വത്തില്‍ മാത്രമല്ല പുനഃസംഘടനയില്‍ ജില്ലകളിലും അസ്വസ്ഥരുടെ വലിയ നിരയുണ്ട് എന്നതാണ് ശോഭാ സുരേന്ദ്രന്‍റെ നീക്കങ്ങള്‍ക്ക് ശക്തി പകരുന്നത്.
വലിയ മുന്നേറ്റമാകും
ഇവരെ സുരേന്ദ്രനെതിരെ അണിനിരത്താന്‍ കഴിഞ്ഞാല്‍ അത് പാര്‍ട്ടിക്ക് അകത്തെ വലിയ മുന്നേറ്റമാകും. ശോഭ പരസ്യമായി പ്രതികരിച്ചിട്ടും അതൊക്കെ തുടരെ അവഗണിക്കുന്ന സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടിലും പാര്‍ട്ടിയില്‍ അതൃപ്തിയുണ്ട്. ഇതോടെയാണ് സുരേന്ദ്രനെ എതിർക്കുന്നവരുടെ പിന്തുണ ഉറപ്പിക്കുന്നതിനുള്ള നീക്കത്തിലേക്ക് അവർ കടന്നത്.