ശോഭ വിഷയം ചര്‍ച്ച ചെയ്യാതെ പ്രധാനമന്ത്രി; വിവാദങ്ങള്‍ പാർട്ടി നേതൃത്വത്തിന് വിട്ടോ; കൂടിക്കാഴ്ചയുടെ ഫലം എപ്പോൾ
കൊച്ചി: ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ ശോഭ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തില്‍ നേതൃത്വത്തിന്റെ അവഗണനയെ പറ്റിയും ശോഭ സുരേന്ദ്രന്‍ നരേന്ദ്ര മോദിയെ ധരിപ്പിച്ചിരുന്നു.
മോദിയെ കണ്ട് ശോഭാ സുരേന്ദ്രന്‍; കേരള നേതാക്കളെ മോദി ഞായറാഴ്ച കാണും, നദ്ദ ഇടപെട്ടിട്ടും തീര്‍ന്നില്ല
പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിന് തൊട്ടുമുമ്പായിരുന്നു ശോഭ സുരേന്ദ്രന്റെ കൂടിക്കാഴ്ച എന്നത് കേരളത്തിലെ ബിജെപി നേതാക്കള്‍ക്കിടയില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ശോഭ സുരേന്ദ്രന്‍ വിഷയം കോര്‍ കമ്മിറ്റിയില്‍ നരേന്ദ്ര മോദി ഉന്നയിക്കും എന്ന് പ്രതീക്ഷിക്കപ്പെടുയും ചെയ്തിരുന്നു. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്.
ഉദ്ഘാടനങ്ങള്‍ക്കായി
വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ എത്തിയത്. 6,100 കോടി രൂപയുടെ പദ്ധതികളായിരുന്നു അദ്ദേഹം ഉദ്ഘാടനം ചെയ്തത്. ബിപിസിഎല്‍ അടക്കമുള്ളവയാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്.
രാഷ്ട്രീയ ലക്ഷ്യം
തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കുകയാണ് കേരളത്തില്‍. പദ്ധതികളുടെ ഉദ്ഘാടനത്തിനപ്പുറം ഈ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപിയ്ക്ക് ആവേശം പകരാന്‍ കൂടി വേണ്ടിയാണ് അദ്ദേഹം കേരളത്തില്‍ എത്തിയത്. കേരളത്തില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് അനൗദ്യോഗിക തുടക്കമായി എന്നും വിലയിരുത്താം.
ശോഭയുടെ പരാതികള്‍
അവഗണന ഉള്‍പ്പെടെ, സംസ്ഥാന നേതൃത്വത്തിനെതിരെ ഒട്ടേറെ പരാതികളാണ് ശോഭ സുരേന്ദ്രന്‍ ഉന്നയിച്ചിരുന്നത്. അത് പരിഹരിക്കപ്പെടുമെന്ന ഉറപ്പ് കേന്ദ്ര നേതൃത്വത്തില്‍ നിന്ന് ശോഭ സുരേന്ദ്രന് ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അതിനിടെ ആയിരുന്നു ശോഭ സുരേന്ദ്രന്‍ ദില്ലിയില്‍ ചെന്ന് പ്രധാനമന്ത്രിയെ കണ്ടത്.
സന്ദര്‍ശത്തിന് തൊട്ടുമുമ്പ്
പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിന് തൊട്ടുമുമ്പായിരുന്നു ശോഭ സുരേന്ദ്രന്റെ കൂടിക്കാഴ്ച. കേന്ദ്ര നേതൃത്വത്തില്‍ നിന്ന് ഉറപ്പ് ലഭിച്ചതിന് ശേഷവും എന്തുകൊണ്ട് ശോഭ സുരേന്ദ്രന്‍ പ്രധാനമന്ത്രിയെ നേരിട്ട് കണ്ടു എന്നതും ബിജെപിയ്ക്കുള്ളില്‍ ചര്‍ച്ചയായിരുന്നു. സംഘടനാ പ്രശ്‌നത്തില്‍ ഇടപെടണം എന്നതായിരുന്നു ശോഭ സുരേന്ദ്രന്റെ ആവശ്യം.
പ്രതീക്ഷിച്ചത്
കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുമെന്ന് ആദ്യമേ അറിയിച്ചിരുന്നു. ഈ യോഗത്തില്‍ ശോഭയുടെ വിഷയം അദ്ദേഹം ഉന്നയിച്ചേക്കും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. കേരള സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് ശോഭ സുരേന്ദ്രന്റെ പരാതി കേള്‍ക്കാന്‍ ആദ്ദേഹം തയ്യാറായപ്പോള്‍, സംസ്ഥാന നേതൃത്വവും അങ്കലാപ്പില്‍ ആയിരുന്നു.
20 മിനിട്ടില്‍ തീര്‍ന്നു
കൊച്ചി റിഫൈനറി ആസ്ഥാനത്തെ വേദിയില്‍ വച്ചായിരുന്നു കോര്‍ കമ്മിറ്റി അംഗങ്ങളുടെ യോഗം നടന്നത്. 20 മിനിട്ട് മാത്രമാണ് യോഗം നീണ്ടുനിന്നത്. ശോഭ സുരേന്ദ്രന്‍ വിഷയമോ മറ്റ് വിവാദ വിഷയങ്ങളോ യോഗത്തില്‍ ചര്‍ച്ചയായില്ല. കൂടുതല്‍ വോട്ട് വിഹിതത്തേക്കാള്‍ കൂടുതല്‍ സീറ്റുകളാണ് പ്രധാനം എന്നാണ് യോഗത്തില്‍ നരേന്ദ്ര മോദി പറഞ്ഞത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ ഉള്ളവര്‍ യോഗത്തില്‍ സംസാരിക്കുകയും ചെയ്തു.
നേതൃത്വത്തിന് വിട്ടോ
സംസ്ഥാനത്തെ സംഘടനാ പ്രശ്‌നങ്ങളില്‍ പാര്‍ട്ടി നേതൃത്വം തന്നെ ഇടപെടട്ടേ എന്ന നിലപാടിലാണ് നരേന്ദ്ര മോദി എന്നാണ് സൂചനകള്‍. ശോഭയ്ക്ക് കേന്ദ്ര നേതൃത്വം ഉറപ്പ് നല്‍കിയതും ഇതിന്റെ ഭാഗമായിട്ടാണ് എന്നാണ് വിലയിരുത്തുന്നത്.
സ്വീകരിക്കാനെത്തി
ജെപി നദ്ദയുടെ സന്ദര്‍ശനത്തോടെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ തുടങ്ങിയിട്ടുണ്ട് ശോഭ സുരേന്ദ്രന്‍. പ്രധാനമന്ത്രി എത്തിയപ്പോള്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാനും ശോഭ സുരേന്ദ്രന്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം തൃശൂരിലെ പ്രാദേശിക പരിപാടി ഉദ്ഘാടനം ചെയ്യാനും ശോഭ സുരേന്ദ്രന്‍ തയ്യാറായിരുന്നു.
കോര്‍ കമ്മിറ്റിയിലേക്ക്...
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ശോഭ സുരേന്ദ്രനെ സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കും എന്നാണ് സൂചന. ഇത് സംബന്ധിച്ച് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയ്ക്ക് വിജയസാധ്യതയുള്ള സീറ്റ് ശോഭ സുരേന്ദ്രന് നല്‍കാനും സാധ്യതയുണ്ട്.