'നാലുവോട്ടിനും രാഷ്ട്രീയ നേട്ടത്തിനും വേണ്ടി രാജ്യവിരുദ്ധ ആശയങ്ങളെ വെള്ള പൂശാനുള്ള ശ്രമം', കുറിപ്പ്
കോഴിക്കോട്: യുഎപിഎ കേസിലെ പ്രതികൾക്കു വേണ്ടി യുഡിഎഫ് നേതൃത്വം നടത്തുന്ന ഇടപെടല്‍ അപകടകരമായ രാഷ്ട്രീയമാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. നാലുവോട്ടിനും രാഷ്ട്രീയ നേട്ടത്തിനും വേണ്ടി രാജ്യവിരുദ്ധ ആശയങ്ങളെ വെള്ള പൂശാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അലന്റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധത്തേക്കുറിച്ച് സംശയമുള്ളവര്‍ നിയമപരമായി അതു തെളിയിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും ശോഭാ സുരേന്ദ്രൻ പറയുന്നു.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട അലനേയും താഹയേയും സിപിഎം തളളിപ്പറഞ്ഞ സാഹചര്യത്തിലാണ് കേസിൽ യുഡിഎഫ് ഇടപെടുന്നത്. വിഷയത്തിൽ മുന്നണി ഇടപെടുമെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീറും വ്യക്തമാക്കിയിരുന്നു. എം കെ മുനീറിനും ലീഗിനും ഈ കേസില്‍ ഇത്ര താല്‍പര്യമുണ്ടാകാന്‍ കാരണം എന്താണെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കണമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ശോഭാ സുരേന്ദ്രൻ പറയുന്നു.

വിമർശനം ഇങ്ങനെ
ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: മാവോയിസ്റ്റ് തീവ്രവാദ ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ യുഎപിഎ കേസിലെ പ്രതികള്‍ക്കു വേണ്ടി യുഡിഎഫ് നേതൃത്വം നടത്തുന്ന ഇടപെടല്‍ അപകടകരമായ രാഷ്ട്രീയമാണ്. ഇന്നലെ എം കെ മുനീറും ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികളുടെ വീട് സന്ദര്‍ശിച്ചത് മക്കള്‍ ജയിലില്‍ കഴിയുന്ന അമ്മയെ ആശ്വസിപ്പിക്കുക എന്ന നിഷ്‌കളങ്ക ലക്ഷ്യവുമായല്ല.

രാഷ്ട്രീയ ലക്ഷ്യങ്ങൾ
മറിച്ച്, പൊലീസ് വകുപ്പു ഭരിക്കുന്ന മുഖ്യമന്ത്രിയും കേരള ഭരണത്തെ നിയന്ത്രിക്കുന്ന സിപിഎമ്മും തള്ളിപ്പറഞ്ഞ സിപിഎമ്മുകാരായ മാവോയിസ്റ്റുകള്‍ക്ക് സമൂഹത്തില്‍ സ്വീകാര്യത ഉണ്ടാക്കിക്കൊടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. നാലുവോട്ടിനും രാഷ്ട്രീയ നേട്ടത്തിനും വേണ്ടി രാജ്യവിരുദ്ധ ആശയങ്ങളെ വെള്ള പൂശാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾക്കറിയാം.

നിയമപരമായി തെളിയിക്കണം
അലന്റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധത്തേക്കുറിച്ച് സംശയമുള്ളവര്‍ നിയമപരമായി അതു തെളിയിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. മുസ്‌ലിം ലീഗിന്റെ കൂടി സമ്മര്‍ദത്തിനു വഴങ്ങിയാണോ യുഡിഎഫ് ഇങ്ങനെയൊരു തീരുമാനമെടുത്തത് എന്ന് വ്യക്തമാകാനിരിക്കുന്നതേയുള്ളു. ആദ്യം എം കെ മുനീര്‍ പോയി സന്ദര്‍ശനത്തിന് പശ്ചാത്തലമൊരുക്കിയതും പിറ്റേന്ന് രമേശ് ചെന്നിത്തല എത്തിയതും ഇതിന്റെ ഭാഗമാണ്.

അപകടരമായ നീക്കം
എം കെ മുനീറിനും ലീഗിനും ഈ കേസില്‍ ഇത്ര താല്‍പര്യമുണ്ടാകാന്‍ കാരണം എന്താണെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കണം. രാഷ്ട്രീയ സമ്മര്‍ദത്തിലൂടെ യുഎപിഎ കേസില്‍ സ്വാധീനം ചെലുത്താനുള്ള അപകടകരമായ നീക്കത്തേക്കുറിച്ച് മുന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കൂടിയായ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിലപാട് വ്യക്തമാക്കണം.
ഫേസ്ബുക്ക് പോസ്റ്റ്
ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications