ശോഭ പുറത്തേക്കോ? നേതൃത്വത്തെ ഞെട്ടിച്ച് പരസ്യപ്രതികരണം, വിമർശനം; ഇപ്പോൾ മറുപടിയില്ലെന്ന് സുരേന്ദ്രൻ
പാലക്കാട്: സംസ്ഥാന ബിജെപിയ്ക്കുള്ളിലെ വിഭാഗീയത പൊട്ടിത്തെറിയുടെ വക്കില്‍. ഏറെ നാളായി പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ശോഭ സുരേന്ദ്രന്‍ നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്.
Recommended Video
ശോഭ സുരേന്ദ്രനെ ഒഴിവാക്കാനുറച്ച് മുരളീധരപക്ഷം? ശോഭ ഇല്ലാതിരുന്നിട്ടും ഒരു പ്രശ്‌നവും ഇല്ലെന്ന്...
ശോഭ സുരേന്ദ്രന്റെ ഉള്‍വലിയല്‍; എംടി രമേശ് നല്‍കിയത് ശക്തമായ സൂചന; പന്ത് ഇനി ആരുടെ കോര്‍ട്ടില്‍
ആദ്യമായാണ് ഈ വിഷയത്തില്‍ ശോഭ സുരേന്ദ്രന്‍ പരസ്യ പ്രതികരണവുമായി രംഗത്ത് വരുന്നത്. കേന്ദ്ര നേതാക്കളെ തന്റെ പരാതി അറിയിച്ചിട്ടുണ്ട് എന്നും ശോഭ സുരേന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വിശദാംശങ്ങള്‍...
തരം താഴ്ത്തലോ...
ദേശീയ നിര്‍വ്വാഹക സമിതി അംഗമായിരിക്കെ തന്നെ സംസ്ഥാന വൈസ് പ്രസിഡന്റ് ആക്കിയതിലാണ് ശോഭയുടെ വിയോജിപ്പ്. തന്റെ അനുമതിയില്ലാതെ, കീഴ് വഴക്കം ലംഘിച്ചായിരുന്നു ഈ നടപടി എന്നാണ് ശോഭ സുരേന്ദ്രന്‍ പരസ്യമായി പ്രതികരിച്ചിരിക്കുന്നത്.
കേന്ദ്ര നേതൃത്വത്തിന് പരാതി
ഈ വിഷയത്തില്‍ കേന്ദ്ര നേതാക്കളെ പരാതി അറിയിച്ചിട്ടുണ്ട് എന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി. പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് ശേഷം ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ട ആളായിരുന്നു ശോഭ സുരേന്ദ്രന്‍.
പൊതുരംഗത്തുണ്ടാകും
കേരളത്തിലെ പാര്‍ട്ടി പുന:സംഘടനയ്ക്ക് ശേഷം ശോഭ സുരേന്ദ്രന്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ല. പാര്‍ട്ടി സമരങ്ങളിലോ ചാനല്‍ ചര്‍ച്ചകളിലോ ശോഭ സുരേന്ദ്രന്‍ പങ്കെടുക്കുകയും ചെയ്തിരുന്നില്ല. എന്നാല്‍ താന്‍ പൊതുരംഗത്ത് തുടരും എന്നാണ് ശോഭ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഒളിച്ചോട്ടമെന്ന് വ്യാജ വാര്‍ത്ത
ഇതിനിടെ ശോഭ സുരേന്ദ്രന്‍ ഒളിച്ചോടിയെന്ന മട്ടില്‍ ഒരു വ്യാജ വാര്‍ത്തയും ചില കേന്ദ്രങ്ങളില്‍ നിന്ന് പ്രചരിച്ചിരുന്ന. ശോഭ സുരേന്ദ്രന്റെ പേര് പരാമര്‍ശിക്കാതെ ആയിരുന്നു വാര്‍ത്ത. ഇതിനെതിരെ ശോഭ സുരേന്ദ്രന്‍ പരാതി നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയ്ക്കുള്ളിലെ വിഭാഗീയതയാണോ ഇത്തരം ഒരു വാര്‍ത്തയ്ക്ക് പിന്നില്‍ എന്നും സംശയങ്ങളുണ്ട്.
അവഗണന മാത്രം
അവഗണനയില്‍ ഉള്ള പ്രതിഷേധം എന്ന മട്ടിലായിരുന്നു ശോഭ സുരേന്ദ്രന്‍ പാര്‍ട്ടി പരിപാടികളും ചാനല്‍ ചര്‍ച്ചകളും എല്ലാം ഉപേക്ഷിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ശോഭയെ ദേശീയ വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ആക്കുമെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നു. എന്നാല്‍ അതിലും ഒരു നടപടിയും ഉണ്ടായില്ല.
ദേശീയ പുന:സംഘടനയിലും അവഗണന
ഇതിന് ശേഷം ആയിരുന്നു ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. സമീപകാലത്ത് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന എപി അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റ് ആയും ടോം വടക്കനെ ദേശീയ വക്താവായും നിയമിച്ചു. എന്നാല്‍ അവിടേയും ശോഭ സുരേന്ദ്രന്‍ അവഗണിക്കപ്പെട്ടു.
മുരളീധരന്‍ പക്ഷം
കേരളത്തിലെ ബിജെപിയില്‍ വി മുരളീധരന്‍ പക്ഷത്തിന്റെ അപ്രമാദിത്തമാണ് പ്രകടമാകുന്നത് എന്നാണ് എതിര്‍പക്ഷത്തിന്റെ ആരോപണം. കെ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റ് ആക്കിയതിന് പിന്നിലും വി മുരളീധരന്‍ തന്നെ ആയിരുന്നു. അടുത്തിടെ വി മുരളീധരനെതിരെയുള്ള ഉയര്‍ന്ന ആരോപണങ്ങള്‍ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് എതിര്‍പക്ഷം ഇപ്പോള്‍.
ഇപ്പോള്‍ മറുപടിയില്ലെന്ന്
വാളയാര്‍ കേസിലെ പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ സമരവേദി സന്ദര്‍ശിച്ചതിന് ശേഷം ആയിരുന്നു ശോഭ സുരേന്ദ്രന്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ശോഭ സുരേന്ദ്രന്റെ വിമര്‍ശനത്തിന് ഇപ്പോള്‍ മറുപടിയില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിന്നീട് പ്രതികരിച്ചത്.