'രാജ്യത്ത് 28 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് കേരളം; ഇങ്ങനെ അധഃപതിച്ചില്ലെങ്കിലേ സംശയമുള്ളു'
ദില്ലി: കഴിഞ്ഞ ദിവസം വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടിക പുറത്തു വന്നപ്പോള്‍ കേരളത്തിന് വലിയ തിരിച്ചടിയായിരുന്നു നേരിടേണ്ടി വന്നത്. മൂന്നാം തവണയും ആന്ധ്രാ പ്രദേശ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ കഴിഞ്ഞ തവണ 21 ആം സ്ഥാനത്ത് ഉണ്ടായിരുന്ന കേരള ഇത്തവണ 28 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ് ഉണ്ടായത്.
റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തി. പിണറായി വിജയന്റെ സർക്കാർ അധികാരത്തിലെത്തിയ നാൾ മുതൽ, പ്രവാസിയായിരുന്ന സുഗതനെ പോലെ, ബിസിനസ് ചെയ്ത് ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന നിരവധിപേർ ആത്മഹത്യ ചെയ്തതും മറക്കരുതാത്തതാണെന്നും ശോഭാ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. അവരുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

കേരളം 28 ആം സ്ഥാനത്ത്
#Ease_of_Doing_Business റാങ്കിങ്ങിൽ 21ആം സ്ഥാനത്തുണ്ടായിരുന്ന കേരളം 28 ആം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കുന്നതിന് സൗഹാർദ്ദപരമായ അന്തരീക്ഷമുണ്ടോ എന്ന് കണക്കുകൾ വിലയിരുത്തി കേന്ദ്ര സർക്കാർ പുറത്തുവിടുന്ന റാങ്കിങ്ങാണിത്. 2019ലെ കൊവിഡിന് മുൻപുണ്ടായിരുന്ന സാഹചര്യത്തിലാണ് ഇതെന്ന് കൂടി ഓർക്കേണ്ടതുണ്ട്.

കടകവിരുദ്ധം
ഈ സംരഭ-വിരുദ്ധ നിലപാട് 2014 മുതൽ കേന്ദ്ര സർക്കാർ മുമ്പോട്ട് വെയ്ക്കുന്ന നയങ്ങൾക്ക് കടകവിരുദ്ധമാണ്. ലോകബാങ്ക് രാജ്യങ്ങളെ സംരംഭക സൗഹാർദ്ദമാക്കുന്നതിന് പുറപ്പെടുവിക്കുന്ന പട്ടികയിൽ ലോകത്ത് 132ആം സ്ഥാനത്തായിരുന്നു 2014ൽ ഇന്ത്യയുണ്ടായിരുന്നത്. കഴിഞ്ഞ ആറര കൊല്ലത്തെ കഠിന പരിശ്രമം കൊണ്ട് ഇന്ത്യ ഇന്ന് 63ആം സ്ഥാനത്താണ്.

സ്വാഭാവികമായ ഒരു മാറ്റമല്ല
ഇത്രയും വലിയ നേട്ടം ഉണ്ടാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമ്പോഴാണ് 21ൽ നിന്ന് എഴുപടി താഴോട്ട് ഇറങ്ങി 28ആം സ്ഥാനത്ത് കേരളം എത്തിയിരിക്കുന്നത്. ഇത് സ്വാഭാവികമായ ഒരു മാറ്റമല്ല. ഇംഗ്ലീഷ് ഇന്ത്യ ക്ലേ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രണ്ടുവർഷമാണ് ഖനാനുമതിക്കായി കാത്തിരിക്കേണ്ടി വന്നത്. ഒടുവിൽ ഒരു വർഷം മുൻപ് നോട്ടീസ് നൽകി ഈ കഴിഞ്ഞ ഓഗസ്റ്റ് പത്താം തിയതി EICL അടച്ചുപൂട്ടി.

ഇംഗ്ലീഷ് ഇന്ത്യ ക്ലേ കമ്പനി
പാരിസ്ഥിതിക പ്രശ്നങ്ങളാണ് കാരണമെങ്കിൽ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ എങ്ങനെയാണ് 5000 ക്വാറികൾക്ക് ഈ കാലയളവിൽ അനുമതി നൽകിയത്? എന്തായാലും ഇംഗ്ലീഷ് ഇന്ത്യ ക്ലേ കമ്പനി ഗുജറാത്തിൽ പ്രവർത്തനമാരംഭിക്കാൻ പോകുകയാണ്. പ്രവർത്തനം ആരംഭിക്കാനുള്ള നടപടികളുടെ അവസാന ഘട്ടത്തിലാണ് അവിടെ കാര്യങ്ങൾ.

അധഃപതിച്ചില്ലെങ്കിലേ സംശയമുള്ളൂ
പിണറായി വിജയന്റെ സർക്കാർ അധികാരത്തിലെത്തിയ നാൾ മുതൽ, പ്രവാസിയായിരുന്ന സുഗതനെ പോലെ, ബിസിനസ് ചെയ്ത് ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന നിരവധിപേർ ആത്മഹത്യ ചെയ്തതും മറക്കരുതാത്തതാണ്.ഭരണകാര്യങ്ങളിൽ അലംഭാവം കാട്ടുകയും കിട്ടുന്ന സമയം ഹൈന്ദവ വിരുദ്ധത പ്രചരിപ്പിക്കുകയും ചെയ്യുന്ന ഡോ. തോമസ് ഐസക്കിനെ പോലുള്ളവരുള്ളപ്പോൾ ഈ ഭരണം ഇങ്ങനെ അധഃപതിച്ചില്ലെങ്കിലേ സംശയമുള്ളൂ.












Click it and Unblock the Notifications