കോൺഗ്രസ് വിട്ട് ഇടത് പാളയത്തിലെത്തിയ ശോഭനാ ജോർജിനെതിരെ അശ്ലീല പ്രചാരണം! ഡിജിപിക്ക് പരാതി
തിരുവനന്തപുരം: ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ ഇടത് സ്ഥാനാര്‍ത്ഥിയുടെ വിജയം എളുപ്പമാക്കിയത് ശോഭനാ ജോര്‍ജിന്റെ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിത്വം ആയിരുന്നു.ഇത്തവണ ചെങ്ങന്നൂരില്‍ പക്ഷെ ഇടതിനൊപ്പം തന്നെ ശോഭനാ ജോര്‍ജ് ഉണ്ട്. കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പ്രചാരണം നടക്കുന്നതായി ശോഭനാ ജോര്‍ജ് ഡിജിപിക്ക് പരാതി നല്കി. മുന്‍ എംഎല്‍എ കൂടിയായ ശോഭനാ ജോര്‍ജിന്റെ പേരില്‍ അശ്ലീല പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ പിന്തുണയ്ക്കുന്നതിന്റെ പേരിലാണ് ഈ സൈബര്‍ ആക്രമണമെന്ന് ശോഭനാ ജോര്‍ജ് പറയുന്നു.
ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിലെ യുഡിഎഫ് അനുകൂല പേജുകളിലാണ് ശോഭനാ ജോര്‍ജിനെക്കുറിച്ച് അശ്ലീല പ്രചാരണം നടത്തുന്നത്. കോണ്‍ഗ്രസ് എംഎല്‍എയായി 15 വര്‍ഷം നിയമസഭയിലിരുന്ന വ്യക്തിയാണ് ശോഭനാ ജോര്‍ജ്. എന്നാല്‍ കുറച്ച് നാളുകളായി കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള അകല്‍ച്ചയാണ് ഒടുക്കം ശോഭനാ ജോര്‍ജിനെ ഇടത് പാളയത്തില്‍ എത്തിച്ചത്.
കഴിഞ്ഞ ദിവസം ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ശോഭനാ ജോര്‍ജ് വേദി പങ്കിട്ടിരുന്നു. ഇടത് സ്ഥാനാര്‍ത്ഥി സജി ചെറിയാണ് വിജയം നേരുകയും ചെയ്തു മുന്‍ എംഎല്‍എ. ഇതിന് പിന്നാലെയാണ് സൈബര്‍ ആക്രമണത്തിന് തുടക്കമിട്ടത്. കോണ്‍ഗ്രസില്‍ താന്‍ കടുത്ത അവഗണനയാണ് നേരിടുന്നതെന്ന് ശോഭനാ ജോര്‍ജ് തുറന്നടിച്ചിരുന്നു. കരുണാകരനൊപ്പം പാര്‍ട്ടി വിട്ട് ഡിഐസി രൂപീകരിച്ചവരുടെ കൂട്ടത്തില്‍ ശോഭനാ ജോര്‍ജും ഉണ്ടായിരുന്നു. കരുണാകരന് മടങ്ങിയപ്പോള്‍ പാര്‍ട്ടിയിലേക്ക് തിരികെ വന്നുവെങ്കിലും അര്‍ഹിച്ച പരിഗണന പിന്നീട് കിട്ടിയില്ല. തന്നെ ഏറ്റവും അധികം വേട്ടയാടിയത് രമേശ് ചെന്നിത്തല ആണെന്ന് ശോഭനാ ജോര്‍ജ് തുറന്നടിക്കുകയുണ്ടായി.
ആർജെ രാജേഷുമായുള്ള പരിചയം സമ്മതിച്ച് ഖത്തറിലെ യുവതി! നിർണായക തെളിവ് പോലീസിന്
കീഴാറ്റൂർ സമരം ഏറ്റെടുത്ത് ബിജെപി! പിണറായി വിജയന് കേന്ദ്രം അന്ത്യശാസനം നൽകിയെന്ന് ഗോപാലകൃഷ്ണൻ