'ദിവസങ്ങള്‍ എണ്ണപ്പെട്ടു എന്ന് അറിയാം'; ബാലഭാസ്കറിന്റെ മരണത്തിൽ കലാഭവന്‍ സോബി ജോര്‍ജ് വീണ്ടും!
കൊച്ചി: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം സ്വര്‍ണക്കടത്ത് കേസോട് കൂടി വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ബാലഭാസ്കറിന്റെ അപകടം നടന്ന സ്ഥലത്ത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കണ്ടതായി കലാഭവന്‍ സോബി ജോര്‍ജ് വെളിപ്പെടുത്തിയിരുന്നു.
രാഹുല്‍ ഗാന്ധിയിലൂന്നി കോണ്‍ഗ്രസില്‍ ചൂടൻ ചര്‍ച്ച! പിടി തരാതെ ആർജി, യുവനേതാവ് മതിയെന്ന് ക്യാപ്റ്റൻ!
ഇതിന് പിന്നാലെ തനിക്ക് വധഭീഷണി ഉണ്ടെന്ന് കഴിഞ്ഞ ദിവസം സോബി ജോര്‍ജ് വെളിപ്പെടുത്തിയിരുന്നു. സിബിഐക്ക് മൊഴി കൊടുക്കാന്‍ താന്‍ ഉണ്ടാവില്ലെന്ന് ചിലര്‍ പറഞ്ഞിരിക്കുന്നതെന്നാണ് സോബി വെളിപ്പെടുത്തിയത്. ഇന്ത്യ കണ്ട ഏറ്റവും വലിയ ആസൂത്രിത കൊലപാതകമായിരുന്നു ബാലുവിന്റേത് എന്ന് ചരിത്രം തെളിയിക്കുമെന്നും സോബി പറയുന്നു. ഫേസ്ബുക്കിലാണ് പ്രതികരണം.
ദിവസങ്ങള്‍ എണ്ണപ്പെട്ടു എന്ന് അറിയാം
മാധ്യമപ്രവര്‍ത്തകരുടെ അറിവിലേക്ക്, യാത്രാമൊഴി എന്ന തലക്കെട്ടിലാണ് സോബി ജോര്‍ജ് കലാഭവന്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്: '' ദിവസങ്ങള്‍ എണ്ണപ്പെട്ടു എന്ന് അറിയാം. പറയുവാന്‍ ബാക്കി വച്ച കാര്യങ്ങള്‍ വീഡിയോ ആക്കി റെക്കോര്‍ഡ് ചെയ്ത് ബാലഭാസ്കറിന്റെ കസിന് സിസ്റ്റര്‍ ആയ പ്രിയ വേണുഗോപാലിനേയും എന്റെ അഭിഭാഷകനായ ശ്രീ കര്‍ത്താ സാറിനേയും ഏല്‍പ്പിച്ചിട്ടുണ്ട്.
നൂറ് ശതമാനം സത്യം
എന്നെ കൊണ്ട് ശത്രുപക്ഷം മൊഴി പറയിപ്പിക്കുകയില്ല എന്ന് ഉറപ്പ് വന്നതോടെയാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതും. ഞാന്‍ അതില്‍ പറഞ്ഞിരിക്കുന്ന അപകടവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നൂറ് ശതമാനം സത്യം ഉളളതും ആണ്. കുറച്ച് വീഴ്ചകള്‍ പല കാര്യങ്ങളിലും എനിക്ക് ജീവിതത്തില്‍ പറ്റിയിട്ടുണ്ട്. എങ്കിലും അതില്‍ കൂടുതല്‍ ചെയ്യാത്ത കുറ്റങ്ങള്‍ കുറച്ച് പേര് എന്നില്‍ ചാര്‍ത്തി തരികയാണ് ചെയ്തത്.
കോമാളിയുടെ വേഷം കെട്ടിച്ചു
ഇതിനെ പ്രതിരോധിക്കാന്‍ പേടി ഉണ്ടായിട്ട് ഒന്നും അല്ല പ്രതികരിക്കാത്തത്. എന്നോട് കൂടി മണ്ണ് അടിയേണ്ട കുറച്ച് കാര്യങ്ങല്‍ എന്നെ ഏല്‍പ്പിച്ചിട്ടാണ് ആബേലച്ചന് കടന്ന് പോയത്. എന്റെ വളര്ത്തച്ഛന് കൂടിയായ ആബേലച്ചന് കൊടുത്ത വാക്ക് ഞാന്‍ പാലിക്കുന്നു എന്നേ ഉളളൂ. ബാലുവിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് അടിസ്ഥാനം ഇല്ല എന്ന് പറഞ്ഞ് എന്നെ ഒരു കോമാളിയുടെ വേഷം കെട്ടിച്ചു.
'ഏറ്റവും വലിയ ആസൂത്രിത കൊലപാതകം'
പ്രത്യേകിച്ച് ഇസ്രായേലില്‍ ജോലി ചെയ്യുന്ന കോതമംഗലം സ്വദേശിനി ഇതിന് മുഖ്യപങ്കും വഹിച്ചു. ഇവരുടെ വിവരങ്ങളും ഞാന്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ഒരു കോമാളി ആയിട്ടാണ് മടങ്ങുന്നത് എങ്കിലും ഇന്ത്യ കണ്ട ഏറ്റവും വലിയ ആസൂത്രിത കൊലപാതകമായിരുന്നു ബാലുവിന്റേത് എന്ന് ചരിത്രം തെളിയിക്കും. അപ്പോള്‍ ഞാന്‍ പറഞ്ഞ ഈ വാക്കുകള്‍ ആരും മറക്കരുതേ എന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു''.
അസ്വാഭാവിക സാഹചര്യത്തില്‍ കണ്ടു
ബാലഭാസ്കറിന്റെ അപകട മരണം നടന്നതിന് പിന്നാലെ തന്നെ ആ സ്ഥലത്ത് ചിലരെ അസ്വാഭാവിക സാഹചര്യത്തില്‍ കണ്ടതായി കലാഭവന്‍ സോബി പറഞ്ഞിരുന്നു. ഒരാള്‍ സ്ഥലത്ത് നിന്ന് ഓടുന്നതും ഒരാള്‍ ബൈക്ക് തള്ളിപ്പോകുന്നതും കണ്ടെന്നാണ് സോബി പറഞ്ഞത്. ബാലു അപകടത്തില്‍പ്പെട്ടതിന് തൊട്ട് പിറകേ ഇത് വഴി സോബി പോയിരുന്നു.
സരിത്തിനെ തിരിച്ചറിഞ്ഞു
നേരത്തെ തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിനോട് അടക്കം ചേര്‍ത്ത് ബാലഭാസ്കറിന്റെ മരണം ചര്‍ച്ചയായിരുന്നു. സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസിന്റെ വാര്‍ത്ത മാധ്യമങ്ങളില്‍ കണ്ടാണ് സരിത്തിനെ തിരിച്ചറിഞ്ഞത് എന്നും സോബി പറയുന്നു. ഡിപ്ലോമാറ്റിക് ബാഗേജ് വഴി 100 കോടിയിലേറെ രൂപയുടെ സ്വര്‍ണം കടത്തിയ കേസിലെ ഒന്നാം പ്രതിയാണ് സരിത്ത്.