അന്ന് അടൂർ ഭാസിക്കെതിരെ പരാതി നൽകിയത് എന്തിനായിരുന്നു? കെപിഎസി ലളിതയ്ക്ക് നേരെ രൂക്ഷ വിമർശനം
Recommended Video
കൊച്ചി: ഡബ്ല്യൂസിക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച വാർത്താ സമ്മേളനത്തിലെ കെപിഎസി ലളിതയുടെ സാന്നിധ്യം വേദനിപ്പിച്ചുവെന്നാണ് വതിനാ കൂട്ടായ്മയിലെ അംഗങ്ങൾ പോലും പ്രതികരിച്ചത്. ഡബ്ല്യൂസിസി ഉന്നയിക്കുന്ന നീതി നിഷേധകഥകളെ തികച്ചും അവഗണിക്കുന്നതും നിസ്സാരവൽക്കരിക്കുന്നതുമായിരുന്നു കെപിഎസി ലളിതയുടെ വാക്കുകൾ.
വർഷങ്ങൾക്ക് മുൻപ് താൻ സിനിമയിൽ നേരിട്ട അതിക്രമങ്ങളെ കുറിച്ച് തന്റെ ആത്മകഥയിൽ തുറന്നെഴുത്ത് നടത്തിയ ആളാണ് കെപിഎസി ലളിത. സിനിമയിൽ ഇത്തരം അരാജകത്വങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് വ്യക്തമായി അറിയാവുന്നയാൾ. ഒരു അഭിനേതാവ് എന്നതിന് പുറമെ സർക്കാരിന്റെ സാംസ്കാരിക സ്ഥാപനത്തിൽ ഉന്നത പദവിയിലിരിക്കുന്ന ലളിതയുടെ നിലപാടിനെതിരെ രൂക്ഷമായ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്
ആത്മകഥയിലെ തുറന്നെഴുത്ത്
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച കഥ തുടരും എന്ന ആത്മകഥയിൽ സിനിമയിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്നെഴുതുന്നുണ്ട് കെപിഎസി ലളിത. മലയാള സിനിമ അടക്കി വാണിരുന്ന അടൂർ ഭാസിക്കെതിരെയായിരുന്നു ആരോപണം ഉന്നയിച്ചത്. ആത്മകഥയിലെ `അറിയപ്പെടാത്ത അടൂർ ഭാസി ' എന്ന അധ്യായത്തിലാണ് വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.
അഭിമുഖത്തിലും
കേരളാ കൗമുദിയുടെ ഫ്ലാഷ് മൂവീസിൽ വന്ന അഭിമുഖത്തിൽ അടൂർ ഭാസിയാണ് തന്റെ ഏറ്റവും വലിയ ശത്രുവെന്ന് അവർ പറയുന്നു. അടൂർ ഭാസിക്കെതിരെ അന്നത്തെ ചലച്ചിത്ര സംഘടനയ്ക്ക് പരാതി നൽകിയെങ്കിലും മലയാള സിനിമയിലെ ഉന്നതനായ അടൂർ ഭാസിക്കെതിരെ നടപടിയെടുക്കാൻ ചലച്ചിത്ര പരിഷത്ത് സെക്രട്ടറിയായ ഉമ്മർ തയാറായില്ലെന്നും വരെ തുറന്ന് പറഞ്ഞതാണ് കെപിഎസി ലളിത.
ആത്മകഥയിൽ നിന്ന്
അടൂര്‍ ഭാസിയോടൊത്ത് ഒരുപാടു പടങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അതിലേറെ പടത്തില്‍നിന്നും അയാളെന്നെ ഒഴിവാക്കാന്‍ കിണഞ്ഞു ശ്രമിച്ചിട്ടുമുണ്ട്. ഒഴിവാക്കാൻ തീരെ പറ്റാത്തിടത്ത് എന്റെ വേഷം ചെറുതാക്കാനും ശ്രമിച്ചിട്ടുണ്ട്. എന്റെ ഉപദ്രവിക്കാൻ വഴികൾ തേടി നടക്കുകയായിരുന്നു അടൂർ ഭാസി. അപ്പോഴൊക്കെ എന്നെ സഹായിക്കാനെത്തിയത് ബഹദൂർക്കയാണ്- ആത്മകഥയിൽ കെപിഎസി ലളിത പറയുന്നു.
മദ്യപിച്ച് ലക്കുകെട്ട്
ഒരു ദിവസം രാത്രി എട്ടരയായപ്പോൾ അടൂർ ഭാസി വീട്ടിൽ വന്നു. വീട്ടിൽ നിന്ന് രാത്രി വൈകിയും പോകാൻ ഭാവമില്ല. അവിടെത്തന്നെ ചടഞ്ഞിരിപ്പാണ്. നല്ലവണ്ണം മദ്യപിച്ചിട്ടുണ്ട്. മദ്യപാനം തുടരുകയാണ്. തുണിയൊക്കെ ഉരിഞ്ഞുപോവുന്നുണ്ട്. അതൊന്നും ശ്രദ്ധിക്കുന്നേയില്ല.- എന്നിട്ടു പറയുകയാണ്: 'ലളിതാമ്മയെ ഞാനിങ്ങനെ കൊണ്ടുനടക്കും. എന്റെ കാറ് ലളിതാമ്മയ്ക്ക് തരാം' എനിക്കന്ന് കാറൊന്നുമില്ല.
വഴങ്ങാൻ ആവശ്യപ്പെട്ടു
ഇങ്ങേര് പറയുന്നതെന്താണെന്നും വച്ചാൽ ഞാനങ്ങേരെ അനുസരിച്ച് കീഴടങ്ങിയാൽ അങ്ങേര് അഭിനയിക്കുന്ന പടങ്ങളൊക്കെ എനിക്ക് തരും. വേറെ ആരെയും എടുക്കാൻ സമ്മതിക്കില്ല. എല്ലാം എനിക്ക് തന്നെ . അയാൾക്ക് വേറെ വീടുണ്ട്. എനിക്കിങ്ങനെ വാടകവീട്ടിലൊന്നും താമസിക്കേണ്ട ആവശ്യമില്ല എന്നൊക്കെ പറഞ്ഞു.
കല്യാണം വേണ്ട
കല്യാണം കഴിക്കേണ്ട കാര്യമൊന്നുമില്ല, എന്തിനാണ് കല്യാണം? കല്യാണമൊന്നും വേണ്ട നമുക്കങ്ങനെ സുഖമായി ജീവിക്കാം. സിനിമയിൽ അയാൾ കൊടികുത്തി വാഴുന്ന സമയമാണ്, സിനിമയിലുള്ളവർ അയാൾ പറയുന്നതിലെ ന്യായം കാണു. അയാളുടേത് വേദ വാക്യം.
വെറുക്കാതിരിക്കാൻ പറ്റില്ല
വെറുക്കാതിരിക്കാൻ എത്ര ശ്രമിച്ചാലും തനിക്ക് അടൂർ ഭാസിയെ വെറുക്കാതിരിക്കാനാകുന്നില്ലെന്നാണ് ആത്മകഥയിൽ കെപിഎസി ലളിത പറയുന്നത്. ഈ സംഭവത്തിന് ശേഷം എന്തൊക്കെ തരത്തിൽ തന്നെ ദ്രോഹിക്കാമോ അതൊക്കെ ചെയ്തു. എനിക്ക് വരുന്ന പടങ്ങളൊക്കെ കട്ട് ചെയ്യും. നിർമാതാക്കളോട് എന്നെ വേണ്ടെന്ന് പറയും. ഓരോ ഷോട്ടിലും അയാൾ വേണ്ടാത്തതൊക്കെ കാണിക്കും. ഡയറക്ടർ എന്തു പറയാനാണ്. അയാൾ വാഴുന്ന കാലമല്ലെ.
പരാതി നൽകിയിട്ടും
അയാൾക്കെതിരെ പെറ്റീഷനെഴുതി സിനിമാ പരീഷത്തിന്റെ പ്രസിഡന്റായ ഉമ്മറിന് നൽകിയിരുന്നു. പക്ഷേ ഉമ്മറിന്റെ മറുപടി വേദനിപ്പിക്കുന്നതായിരുന്നു. നിനക്ക് നാണമില്ലെ ഇങ്ങനെയൊക്കെ ഒരാളെക്കുറിച്ച് ആക്ഷേപിച്ചെഴുതാൻ. അങ്ങേരാരാ്? നീയാര്? നിന്നെ അങ്ങേർക്ക് ഇവിടുന്ന് പറത്താൻ കഴിയും, അങ്ങേരെന്തു വേണമെങ്കിലും ചെയ്തോട്ടെ- ഇതായിരുന്നു ഉമ്മറിന്റെ മറുപടിയെന്നാണ് കെപിഎസി ലളിത ആത്മകഥയിൽ കുറിക്കുന്നത്.
വർഷങ്ങൾക്കപ്പുറം
തനിക്ക് സിനിമയിൽ നിന്നും നേരിട്ട് ദുരനുഭവം ഉണ്ടായിട്ടും വർഷങ്ങൾക്ക് ശേഷം തന്റെ സഹപ്രവർത്തകയ്ക്ക് നേരെ അതിക്രനം നടന്നപ്പോൾ കുറ്റാരോപിതെനാപ്പം നിൽക്കുന്ന നിലപാടാണ് കെപിഎസി ലളിതയുടേത്. അന്ന് ഉമ്മർ പ്രതികരിച്ച ഭാഷയിലാണ് ഇന്ന് കെപിഎസി ലളിത വനിതാ കൂട്ടായ്മയോടും പ്രതികരിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനം.
ഉള്ളി തൊലിക്കും പോലെ
സിനിമാ സംഘടനയിലെ പ്രശ്നങ്ങൾ ഉള്ളിതൊലിക്കുംപോലെയുള്ളുവെന്നാണ് വാർത്താ സമ്മേളനത്തിൽ കെപിഎസി ലളിത പറഞ്ഞത്. ആദ്യം സംഘടനയ്ക്കുള്ളിൽ പ്രശ്നങ്ങൾ പറയണം. എല്ലാം പെരുപ്പിച്ച് കാണിക്കുകയാണ്. കുറ്റാരോപിതനെ സംരക്ഷിച്ചതിന്റെ പേരിൽ രാജിവെച്ചുപോയ നടിമാരെ മാപ്പ് പറഞ്ഞാൽ തിരിച്ചെടുക്കാമെന്നായിരുന്നു അവരുടെ നിലപാട്.
സോഷ്യൽ മീഡിയയിലെ അധിക്ഷേപങ്ങൾക്ക് പിന്നിൽ ആരാണെന്നറിയാം; പ്രതികരണവുമായി രമ്യാ നമ്പീശൻ
കെഎസ്ആർടിസി ജീവനക്കാരുടെ മിന്നൽ പണിമുടക്ക്; സർവീസുകൾ നിർത്തിവെച്ചു