കേന്ദ്രത്തിന്റെ അവകാശം തട്ടിയെടുത്ത് മുഖ്യമന്ത്രി, ദുബായ് പ്രഖ്യാപനം കൈയടി നേടാനെന്ന് ആക്ഷേപം
ഗള്‍ഫില്‍ നിന്നു തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്നവര്‍ക്ക് നഷ്ടപരിഹാര പാക്കേജ് നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സംസ്ഥാനത്ത് ദുരിതം പേറുന്ന സധാരണ തൊഴിലാളികളെ മറന്നിട്ടാണെന്നാണ് ആക്ഷേപം.
കോഴിക്കോട്: വിദേശ നിക്ഷേപകരെ കേരളത്തിലേക്ക് ആകര്‍ഷിക്കുക എന്ന ദൗത്യവുമായി യുഎഇ പര്യടനത്തിന് കുടുംബസമേതം പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനങ്ങള്‍ക്കെതിരേ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതിഷേധം. ഗള്‍ഫില്‍ നിന്നു തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്നവര്‍ക്ക് ആറുമാസത്തെ നഷ്ടപരിഹാര പാക്കേജ് നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ദുബായ് പ്രഖ്യാപനം സംസ്ഥാനത്ത് ദുരിതം പേറുന്ന സധാരണ തൊഴിലാളികളെ മറന്നിട്ടാണെന്നാണ് ആക്ഷേപം. ഗള്‍ഫില്‍ ജോലി ചെയ്ത ഓരോ വര്‍ഷത്തിനും ഒരു മാസം എന്ന തോതില്‍ പെന്‍ഷന്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
മടങ്ങിവരുന്നവര്‍ക്ക് തൊഴില്‍ കണ്ടെത്താനും മറ്റും ജോബ് പോര്‍ട്ടല്‍ തുടങ്ങുമെന്ന പ്രഖ്യാപനവും സംസ്ഥാനത്ത് തൊഴിലന്വേഷകരായ പതിനായിരങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് ആരോപണം. സംസ്ഥാനത്ത് ജോലി ന്ഷ്ടപ്പെടുകയോ പിരിച്ചുവിടപ്പെടുകയോ ചെയ്യുന്നവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ കാര്യമായ ഇടപെടല്‍ നടത്താറില്ല. ഈ പശ്ചാത്തലത്തില്‍ വിദേശത്ത് ജോലി നഷ്ടപ്പെടുന്നവരുടെ കാര്യത്തില്‍ കാണിക്കുന്ന ആത്മാര്‍ഥത അല്‍പ്പമെങ്കിലും നാട്ടിലുള്ളവരുടെ കാര്യത്തിലും കാണിക്കണം. വിദേശത്ത് ജോലി നഷ്ടപ്പെടുന്നവര്‍ക്ക് അവരുടെ തൊഴിലുടമയല്ലേ നഷ്ടപരിഹാരം നല്‍കേണ്ടതെന്ന ചോദ്യവും ഉയരുന്നുണ്ട്.
വിദേശത്തെ തൊഴിലാളികളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇടപെടാന്‍ കഴിയുന്നതില്‍ പരിമിതികളുണ്ട്. അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടതും പരിഹാരം കാണാണ്ടതും കേന്ദ്ര സര്‍ക്കാരും ആ രാജ്യത്തെ എംബസിയുമാണ്. നടപടി സ്വീകരിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തുകയോ കത്തിടപാടുകള്‍ നടത്തുകയോ മാത്രമേ സംസ്ഥാനത്തിന് ചെയ്യാനുള്ളു. ഈ പശ്ചാത്തലത്തില്‍ സ്ത്രീ തൊഴിലാളികള്‍ക്ക് ഹോസ്റ്റലും ജോലി നഷ്ടപ്പെടുന്നവര്‍ക്ക് അഭയകേന്ദ്രവും സര്‍ക്കാര്‍ പരിഗണിക്കുമെന്ന പ്രസ്താവനയും പ്രായോഗികമല്ല.
വിദേശത്ത് കേരള പബ്ലിക് സ്‌കൂള്‍, ഹോസ്റ്റല്‍ എന്നിവ തുടങ്ങുന്നത് എങ്ങനെയാണെന്ന ചോദ്യവും ബാക്കിയാണ്. കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യം മുഖ്യമന്ത്രി മറന്നുവെന്ന ആക്ഷേപവുമുണ്ട്. മുഖ്യമന്ത്രിയുടെ പല പ്രഖ്യാപനങ്ങളും വിദേശത്ത് മുതല്‍ മുടക്കുന്നത് സമാനമാണെന്നാണ് വിലയിരുത്തല്‍.
മുഖ്യമന്ത്രിയുടെ ദുബായ് പ്രഖ്യാപനം തന്റെ പ്രഥമ വിദേശപര്യടനത്തില്‍ കൈയടി നേടാനുള്ള ശ്രമമായും കാണുന്നവരുണ്ട്. അതിന് കാരണമായി പറയുന്നത്, മുഖ്യമന്ത്രിയുടെ പരിധിക്കപ്പുറമുള്ള കാര്യങ്ങളാണ് അദ്ദേഹം പ്രഖ്യാപിച്ചത് എന്നതാണ്. കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും അനുമതിയില്ലാതെ വിദേശത്ത് മുതല്‍ മുടക്കാനാവില്ലെന്നതാണ് സത്യം. ഈ പശ്ചാത്തലത്തില്‍ വിദേശത്ത് പബ്ലിക് സ്‌കൂളും ഹോസ്റ്റലും ക്ലിനിക്കുകളും സാംസ്‌കാരിക നിലയവും നിര്‍മിക്കുക എങ്ങനെയാണെന്നാണ് ചോദ്യം. ഇതിനായി സ്ഥലം അനവുദിക്കാന്‍ ഷാര്‍ജ ഭരണാധികാരിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും പ്രവാസി സമൂഹത്തെ കേരളത്തിന് മറക്കാനാവില്ലെന്നതാണ് വസ്തുത. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ പിടിച്ചുനിര്‍ത്തുന്നതില്‍ പ്രവാസികള്‍, പ്രത്യേകിച്ച് ഗള്‍ഫ് മലയാളികള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ഈ പശ്ചാത്തലത്തില്‍ പ്രവാസികളുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക ഒരു പ്രത്യുപകാരമാണെന്ന് സോഷ്യല്‍ മീഡിയകളില്‍ അഭിപ്രായമുന്നയിക്കുന്നവരും ഏറെയാണ്. പ്രവാസികളെ പോലെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ കഷ്ടപ്പെടുന്ന മലയാളികളെയും സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവരെയും പരിഗണിക്കണമെന്ന അഭിപ്രായവും പലരും ഉന്നയിച്ചു. സ്മാര്‍ട് സിറ്റിയുടെ പ്രവര്‍ത്തനം നേരത്തെ തീരുമാനിച്ചതിലും ഒരു വര്‍ഷം മുമ്പ് തുടങ്ങാനാവുമെന്ന് ധാരണയായതും ഷാര്‍ജയിലെയും ദുബായിലെയും ഭരണാധികാരികള്‍ കേരളത്തിലേക്ക് വരുമെന്ന സൂചനകള്‍ ലഭിച്ചതും നേട്ടമാണെന്നതില്‍ തര്‍ക്കമില്ല.