അഭിമന്യുവിന്റെ വീട്ടിൽ ചിന്ത ജെറോം.. രൂക്ഷമായി ആക്രമിച്ച് സോഷ്യൽ മീഡിയ
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടല്‍ കേരളത്തിന് ഇനിയും മാറിയിട്ടില്ല. ഇടുക്കിയിലെ അതി പിന്നോക്ക പ്രദേശമായ വട്ടവടയില്‍ നിന്നും പച്ചക്കറി ലോറിയില്‍ കയറിയും മറ്റും തന്റെ സ്വപ്‌നങ്ങള്‍ നേടി വന്നവനെയാണ് മതതീവ്രവാദികള്‍ ഒരു കഠാര കൊണ്ട് ഇല്ലാതാക്കിയത്.
കക്ഷി രാഷ്ട്രീയ ഭേദമന്യേ വിദ്യാര്‍ത്ഥി സംഘടനകളടക്കം അഭിമന്യുവിന്റെ കൊലപാതകത്തെ അപലപിക്കുമ്പോള്‍ സിപിഎമ്മിന് തലവേദനയായിരിക്കുന്നത് സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം ആണ്. അഭിമന്യുവിന്റെ വീട് സന്ദര്‍ശിച്ചതിന്റെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ ചിന്തയ്‌ക്കെതിരെ സൈബര്‍ സഖാക്കളടക്കം രംഗത്ത് വന്നിരിക്കുകയാണ്.
വിവാദമായി ഫേസ്ബുക്ക് പോസ്റ്റ്
അഭിമന്യുവിന്റെ കൊലപാതകത്തിന് തൊട്ട് പിന്നാലെ ചിന്ത ജെറോ ഫേസ്ബുക്കിലിട്ട ഈ കുറിപ്പ് വിവാദമായിരുന്നു: സൗഹൃദങ്ങൾ പൂക്കുന്ന കലാലയ പരിസരങ്ങളിൽ ഒരു വിദ്യാർത്ഥി സംഘടനാ പ്രവർത്തകന്റെ ജീവരക്തം വീഴുന്നത് ഏറെ വേദനാജനകമാണ്. ആയുധങ്ങളുടേതല്ല ആശയങ്ങളുടെ പോരാട്ടമാണ് കലാലയങ്ങളിൽ ഉണ്ടാകേണ്ടത്. പൊതുവിൽ കേരളത്തിലെ ക്യാമ്പസുകളിൽ സമാധാനാന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ചെറുക്കപ്പെടേണ്ടതാണ്. പ്രിയപ്പെട്ട സഹോദരാ.... ഹൃദയം നീറുന്നു..
പൈങ്കിളി സാഹിത്യം വേണ്ട
അഭിമന്യുവിനെ കൊലപ്പെടുത്തിയത് ആരെന്ന് പറയാത്തതും ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞതുമാണ് ചിന്തയ്ക്ക് വിനയായത്. ഇത്തരം പൈങ്കിളി സാഹിത്യം വേണ്ടെന്ന് സിപിഎമ്മുകാർ തന്നെ ചിന്തയ്ക്കെതിരെ രംഗത്ത് വന്നു. മുൻ എസ്എഫ്ഐക്കാരിയായ ചിന്തയ്ക്ക് അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ടതാണ് എന്ന് എങ്ങനെ പറയാൻ സാധിച്ചുവെന്ന ചോദ്യങ്ങൾ ഉയർന്നു. തന്റെ വാചകങ്ങളെ വളച്ചൊടിച്ചതാണ് എന്നാണ് ചിന്തയുടെ മറുപടി.
വിമർശനവുമായി സൈബർ ലോകം
അഭിമന്യുവുമായി ഏറെ അടുപ്പമുണ്ടായിരുന്ന സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന ചിന്തയെ വിമർശിച്ച് ഫേസ്ബുക്കിലിട്ട കുറിപ്പ് ഇതാണ്: അധികാരം മനുഷ്യനെ മദി ചിത്തനാക്കും. സ്വന്തം സഖാവ് പിടഞ്ഞ് വീണ് നിശ്ചലനാവുമ്പോൾ ഒറ്റപ്പെട്ട സംഭവത്തിലെ ഒരു സഹോദരനാകും. കാരണം അവർ ചവിട്ടിക്കായറാനുള്ള പടവുകൾ തീർക്കുന്ന തിരക്കിലാണ്. രക്തസാക്ഷികളും സഖാക്കളും " ഉയരുപതാകെ പാറുപതാകെ വാനിലുയർന്ന് പാറുപതാകെ " എന്ന് ചങ്കു പൊട്ടി വിളിക്കുമ്പോൾ ഇവർ സ്വപ്ന ലോകത്തിലേയ്ക്ക് മറഞ്ഞ് സ്വന്തം ഉയർച്ച...
ചിന്താ ജെറോമിന് നമോവാകം
ഉയരും ഞാൻ.... പടരും ഞാൻ നാടാകെ... പക്ഷേ ഈ പടർച്ച ഒരു അർബുദമാണെന്ന തിരിച്ചറിവ് കൂടെയുള്ളവർക്കുണ്ട്... ഇവരെ ഉയർത്തിയവർക്ക് തിരിച്ചറിയാനാവും. സമൂഹത്തെ കടന്നു പിടിച്ചിരിക്കുന്ന അർബുദങ്ങളെ ഭേദമാക്കാൻ സമയമതിക്രമിച്ചിരിയ്ക്കുന്നു. " Come and see blood on the Street " എന്ന് പാടിയ നെരൂദയ്ക്ക് ചിന്ത ഭാഷയിൽ ഇപ്പോൾ ഭ്രാന്താണൊ??? ശ്രീമതി. ചിന്താ ജറോമിനും, സിന്ധു ജോയിക്കും നമോവാകം എന്നാണ് സീനയുടെ കുറിപ്പ്.
വീട് സന്ദർശിച്ച് ചിന്ത
അഭിമന്യുവിന്റെ വീട് സന്ദർശിച്ചതിന് പിന്നാലെയും ചിന്തയ്ക്ക് നേരെ ആക്രമണം നടക്കുകയാണ്. വട്ടവടയിലെ അഭിമന്യുവിന്റെ വീട് സന്ദർശിച്ച് അമ്മയടക്കമുള്ളവരെ ആശ്വസിപ്പിക്കുന്നതിന്റെയും അഭിമന്യുവിന്റെ കുഴിമാടത്തിനരികെ നിൽക്കുന്നതിന്റെയും ചിത്രങ്ങൾ ചിന്ത ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ഇത് സെൽഫ് മാർക്കറ്റിംഗ് തന്ത്രം മാത്രമാണ് എന്നാണ് സിപിഎമ്മുകാരടക്കം വിമർശിക്കുന്നത്. ചിന്തയുടെ പോസ്റ്റിന് താഴെയുള്ള ചില കമന്റുകൾ നോക്കാം.
മനുഷ്യപരമായ ഉളുപ്പ് ഉണ്ടോ
അതേ ചിന്തേ കൊന്നതാണ്. ഞങ്ങളുടെ സഖാവിനെ കുത്തി കൊന്നതാണ്. മുസ്ലിം തീവ്രവാദ സംഘടനയായ SDP I - യു ടെ വിദ്യാർത്ഥി സംഘടന, ഈ വിദ്യാർത്ഥി സംഘടനയിലൂടെ വളർന്ന താങ്കൾക്ക് ആ വിപ്ലവ വീര്യം ചോർന്നിട്ടുണ്ടെങ്കിലും, മനുഷ്യപരമായ ഉളുപ്പ് ഇച്ചിരിയെങ്കിലും ഉണ്ടെങ്കിൽ, പറയണം, നമ്മുടെ അഭിമന്യുവിന് വേണ്ടിയെങ്കിലും -ഉയർത്തണം താങ്കളുടെ ശബ്ദം ആ മത തീവ്രവാദ സംഘടനയെ എതിർത്ത് കൊണ്ട് എന്നാണ് ഒരാളുടെ കമന്റ്.
സെൽഫി നന്നായിട്ടുണ്ട്
സെൽഫി നന്നായിട്ടുണ്ട്. യുവജന കമ്മീഷൻറെ ചെയർമാൻ എന്ന നിലയിൽ ഇട്ട പോസ്റ്റും നന്നായിട്ടുണ്ട്. പക്ഷെ നിങ്ങൾ മറന്നു. പോയി നടന്നു വന്ന കാൽ പാദങ്ങൾ എങ്ങിനെ ഉള്ളതായിരുന്നെന്നു. ഇത് പോലെ ഒരുപാട് അഭിമന്യുമാർ മുഷ്ടി ചുരുട്ടി ഇങ്കുലാബ് വിളിച്ചതിന്റെയും രക്തം ചിന്തിയതിന്റെയും പരിണിത ഫലമാണ്. ഇന്ന് ചിന്തയുടെ അർദ്ധ ജുഡീഷ്യറി കസേര. അത് വിസ്മരിച്ചു പോകുന്നു നിങ്ങൾ. അധികാരത്തിന്റെ മുൾമുനയിൽ നിൽക്കുന്ന നിങ്ങള്ക്ക് ഇപ്പോൾ രക്തസാക്ഷിയെന്നു പറയാൻ പോലും അറുപ്പാണല്ലേ. "ഒന്ന് കൂടെ മാനിഫെസ്റ്റോ ഇരുന്നു വായിക്കു ചിന്തേ 'ഒഴിവു കിട്ടുമ്പോൾ" എന്ന് മറ്റൊരു കമന്റ്.
ഇത്രയ്ക്ക് നട്ടെല്ല് ഇല്ലേ
ഓസിന് നക്കാൻ ഒരു ലക്ഷത്തോളം സാലറി കിട്ടുന്നില്ലേ? അതും വാങ്ങി ഇരുന്നാ പോരെ? മരിച്ച വീട്ടിൽ പോയി പോട്ടം പിടിച്ചു ഇട്ടേക്കുന്നു ഉളുപ്പില്ലാത്ത സ്ത്രീ. ഈ പോസ്റ്റിലും ക്യാമ്പസ് ഫ്രണ്ട് എന്ന പേര് പറഞ്ഞിട്ടില്ല. ഇത്രയ്ക്ക് നട്ടെല്ലില്ലാത്ത നിങ്ങളെ സഖാവെന്ന് വിളിക്കേണ്ടി വരുന്നവരുടെ ഒരു അവസ്ഥ എന്ന തരത്തിലുള്ള രൂക്ഷമായ കമന്റുകളും ചിന്തയുടെ പോസ്റ്റിന് ലഭിക്കുന്നുണ്ട്. കൊന്നത് തീവ്രവാദികളായ സുഡാപ്പികൾ തന്നെയാണന്ന് പറയാനുള്ള ആർജ്ജവമാണ് ഉണ്ടാവേണ്ടത്. അല്ലാതെ വീട്ടിൽ പോയി സെൽഫി എടുത്ത് വിട്ടത് കൊണ്ടോ, നാല് വരി ശോകമൂക വരികൾ എഴുതിയത് കൊണ്ടോ ആയില്ലെന്നും കമന്റുണ്ട്.
മരണം നിങ്ങൾ മുതലെടുക്കുന്നു
ഒരു ലക്ഷം രൂപ നികുതിപ്പണം നക്കാന്‍ കിട്ടുന്നണ്ടെങ്കില്‍ ഉരുട്ടി വിഴുങ്ങിയിട്ട് വാ പൊത്തിയിരിക്കണം. പോപ്പുലര്‍ ഫ്രണ്ടെന്നോ ക്യാമ്പസ് ഫ്രണ്ടെന്നോ പറയാനുള്ള നട്ടെല്ലില്ലെങ്കില്‍ ആ പയ്യന്റെ മരണം നിങ്ങള്‍ മുതലെടുക്കുകയാണ് എന്ന് പറയേണ്ടി വരും. ചിന്തയ്ക്ക് ഇനി അതിന്റെ ആവശ്യമുണ്ടോ ? ചിന്തിച്ച് നോക്കൂ? പേര്, പണം, പ്രശസ്തി, അധികാരം ഇവയെല്ലാം കൈവന്നില്ലേ ഒരു പാവം ദളിതന്റെ ശവം കൂടി ചുട്ടു തിന്നില്ലെങ്കിലും നിങ്ങള്‍ക്കുള്ള ജനകീയത കുറയില്ല സഖാവേ എന്ന് മറ്റൊരു പ്രതികരണം.
ചിന്തയുടെ കുറിപ്പ്
ചിന്ത ജെറോം ചിത്രങ്ങൾക്കൊപ്പം എഴുതിയ കുറിപ്പ് വായിക്കാം: കുന്നോളം സ്വപ്നങ്ങളുമായി മകന്റെ കൈപിടിച്ച് മഹാരാജാസിന്റെ മുറ്റത്തേക്ക് നടന്നുവന്ന അച്ഛൻ, കൃത്യം ഒരു വർഷത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയത് മകന്റെ ചേതനയറ്റ ശരീരവുമായാണ്. ഒറ്റമുറി വീട്ടിലാണ് അഞ്ച് പേരടങ്ങുന്ന അഭിമന്യുവിന്റെ കുടുംബം കഴിയുന്നത്. ഇന്ന് ആ വീട് നിറയെ അവന്റെ ഓർമകളുടെ തിരുശേഷിപ്പുകൾ മാത്രമാണ്. ചോരയുണങ്ങി പറ്റിപ്പിടിച്ചിരിക്കുന്ന മൊബൈൽ ഫോൺ, അവൻ വായിച്ചു തീർത്ത വിപ്ലവ ഇതിഹാസം ചെഗുവേരയുടെ 'ബൊളീവിയൻ ഡയറി' എന്ന പുസ്തകം, കുട്ടിക്കാലത്തെ അവന്റെ ചിത്രങ്ങൾ, തന്റെ ഏറ്റവും പ്രീയപ്പെട്ട ക്രിക്കറ്റ് താരം സച്ചിന്റെ ചിത്രം വെട്ടിയൊട്ടിച്ച ആൽബം തുടങ്ങി ആ വീട് നിറയെ അവന്റെ ഓർമകളാൽ നിറഞ്ഞ് നിൽക്കുന്നു.
ഇല്ലാതാക്കിയത് ഒരു നാടിന്റെ പ്രതീക്ഷ
അരാഷ്ട്രീയതയുടെ മറപറ്റി ക്യാംപസുകളിലേക്ക് നുഴഞ്ഞുകയറിയ വർഗീയ വാദികൾ അതി ദാരുണവും നിഷ്ടൂരവുമായ കൊലപാതകത്തിലൂടെ ഇല്ലാതാക്കിയത് അഭിമന്യൂവിന്റെ അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളായ കൗസല്യയുടെയും പരിജിത്തിന്റെയും മാത്രം സ്വപ്നങ്ങളല്ല, തമിഴ്നാടിന്റെ അതിർത്തിയായ വട്ടവട എന്ന കാർഷിക ഗ്രാമത്തിന്റെ ആകെ പ്രതീക്ഷയാണ്. നന്നായി കവിത ചൊല്ലുന്ന, പുസ്തകങ്ങളെയും അക്ഷരങ്ങളെയും പ്രണയിച്ചിരുന്ന, സൗമ്യശീലനായ, മിടുക്കനായ വിദ്യാർത്ഥിയായിരുന്നു അഭിമന്യു.
' നിങ്ങൾ മരിക്കുമ്പോൾ ആര് കരയും? '
ആശയങ്ങളുടെ മുനയൊടിയുമ്പോൾ ആയുധങ്ങൾക്ക് മൂർച്ച കൂട്ടുന്നവർക്കെതിരെ കേരളത്തിന്റെ ക്യാംപസുകളിൽ ഓരോ വിദ്യാർത്ഥിയും സ്വയം അഭിമന്യൂവായിനിന്ന് പ്രതിരോധിക്കും. ആരുടേയും ജീവനെടുക്കാനുള്ള ക്രൂരതയല്ല, ജീവൻ നൽകാനുള്ള ധീരതയാണ് കേരളത്തിലെ കലാലയങ്ങളുടെ മതേതര മനസ്സ്. അവൻ അവസാനമായി വായിച്ചിരുന്ന റോബിൻ ശർമ്മ എഴുതിയ പുസ്തകം കൗസല്യ ഞങ്ങൾക്ക് നൽകി. അതിന്റെ പേര് ' നിങ്ങൾ മരിക്കുമ്പോൾ ആര് കരയും? '
ഫേസ്ബുക്ക് പോസ്റ്റ്
ചിന്ത ജെറോമിന്റെ ഫേസ്ബുക്ക് പോസ്റ്റ്