'മുഖ്യമന്ത്രീ, പെണ്‍കുട്ടികള്‍ക്കും ജീവിക്കണം', വാളയാർ പെൺകുട്ടികൾക്ക് നീതി തേടി ക്യാംപെയ്ൻ!
Recommended Video
പാലക്കാട്: വാളയാര്‍ പീഡനക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രതികള്‍ക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പാലക്കാട് പോക്‌സോ കോടതി കഴിഞ്ഞ ദിവസം മൂന്ന് പേരെ വെറുതെ വിട്ടത്. പ്രോസിക്യൂഷന്റെ വീഴ്ചയുടെ പേരിലാണ് സര്‍ക്കാര്‍ വലിയ വിമര്‍ശനത്തിന് വിധേയമാകുന്നത്. ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് എതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. പ്രതിപക്ഷ നേതാക്കൾ അടക്കം സർക്കാരിന് എതിരെ രംഗത്ത് വന്നു കഴിഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി തേടി ക്യാംപെയ്ന്‍ ശക്തമാകുന്നു. നിരവധി പെണ്‍കുട്ടികളാണ് പ്ലക്കാര്‍ഡുകളുമായി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക്, ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ഈ നാട്ടില്‍ ജീവിക്കണം, ഞങ്ങള്‍ക്ക് നീതി വേണം' എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം.
2017ലാണ് പാലക്കാട് ജില്ലയിലെ വാളയാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ അടക്കമുളളവരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരുന്നത്. എന്നാല്‍ കേസിന്റെ അന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.
ഭരണകക്ഷിയുമായി ബന്ധമുളളവരാണ് പ്രതികളെന്നും അതുകൊണ്ടാണ് കേസില്‍ നിന്ന് രക്ഷപ്പെട്ടത് എന്നുമാണ് പെണ്‍കുട്ടികളുടെ കുടുംബം ആരോപിക്കുന്നത്. പോലീസ് അന്വേഷിച്ചാല്‍ ഈ കേസ് തെളിയില്ലെന്നും പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു. അതിനിടെ പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ അപ്പീല്‍ പോകാനാണ് പോലീസിന്റെ തീരുമാനം. വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം അത് പരിശോധിച്ച് അപ്പീല്‍ നല്‍കുമെന്ന് തൃശൂര്‍ റേഞ്ച് ഐജി വ്യക്തമാക്കി.