ഇതാണോ ലാസ്റ്റ് ബസ്? കോൺഗ്രസിന് ഒന്നും പ്രതികരിക്കാനില്ലേ? ചർച്ചയായി സിപിഎം-കോൺഗ്രസ് താരതമ്യം
കോഴിക്കോട്: സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദിനേയും ഗുജറാത്ത് മുന്‍ ഡിജിപി ആയിരുന്ന ആർബി ശ്രീകുമാറിനേയും ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തതില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നിലപാടുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്. വ്യാജ ആരോപണങ്ങള്‍ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഉന്നയിച്ചു എന്നാണ് കേസ്.
ഈ നടപടി രാഷ്ട്രീയ പ്രതികാരമാണെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് രണ്ട് പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാടുകള്‍ തമ്മില്‍ സോഷ്യല്‍ മീഡിയ താരതമ്യം ചെയ്യുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയ്ക്ക് കോണ്‍ഗ്രസിന് ബന്ധമില്ലാത്ത കേസ് ആയത് കൊണ്ട് പ്രതികരിക്കാന്‍ സാധിക്കില്ല എന്നാണ് പാര്‍ട്ടി നേതാവ് അഭിഷേക് സിംഗ്വി പ്രതികരിച്ചത്. അതേസമയം ടീസ്ത സെതല്‍വാദിന്റെ അറസ്റ്റിനെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അപലപിച്ചു. ടീസ്തയെ വെറുതെ വിടണമെന്നും വ്യാജ ആരോപണങ്ങള്‍ പിന്‍വലിക്കണം എന്നും യെച്ചൂരി ആവശ്യപ്പെട്ടു.

വിഷയത്തിൽ കെടി ജലീലിന്റെ കുറിപ്പ്: ' ഇന്ത്യയിലെ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെത്തൽവാദിൻ്റെയും ഗുജറാത്ത് മുൻ പോലീസ് മേധാവി ആർ.ബി ശ്രീകുമാറിൻ്റെയും അറസ്റ്റ് ബി.ജെ.പിയുടെ അപകടകരമായ ഫാഷിസ്റ്റ് മുഖമാണ് പ്രതിഫലിപ്പിക്കുന്നത്. ഗുജറാത്തിൽ മുസ്ലിങ്ങൾക്കെതിരെ സംഘ്പരിവാർ ആസൂത്രിതമായി സംഘടിപ്പിച്ച വംശഹത്യയുടെ ഭീതിത മുഖം വെളിച്ചത്ത് കൊണ്ടുവന്നത് ശ്രീകുമാറെന്ന ധീരനും സത്യസന്ധനുമായ പോലീസ് ഓഫീസറാണ്. ഇന്ത്യയുടെ നിയമ പീഠങ്ങൾക്കു മുമ്പിൽ നിസ്സഹായരായ മനുഷ്യരുടെ ദീനരോദനം പ്രകമ്പനം കൊള്ളിക്കാൻ കോടതികളുടെ വരാന്തകൾ കയറിയിറങ്ങിയത് ടീസ്റ്റയെന്ന വീര വനിതയാണ്.
മർദ്ദിതർക്ക് വേണ്ടി ശബ്ദിക്കുന്നതും കലാപകാരികളെ തുറന്ന് കാട്ടുന്നതും മഹാപരാധമായി കാണുന്ന മോദി സർക്കാരിനെ കുറിച്ച് എന്താണ് പറയുക! മുസ്ലിങ്ങളെയും ദളിതുകളെയും ക്രൈസ്തവരെയും ആരെങ്കിലും അക്രമിക്കുകയോ കൊല്ലുകയോ വഴിയാധാരമാക്കുകയോ ആട്ടിയോടിക്കുകയോ ചെയ്താൽ ഒരു പോലീസ് ഉദ്യോഗസ്ഥനും മിണ്ടരുതെന്നാണ് ആർ.ബി ശ്രീകുമാറിൻ്റെ അറസ്റ്റിലൂടെ കേന്ദ്ര ഭരണകൂടം രാജ്യമെമ്പാടുമുള്ള പോലീസ് ഓഫീസർമാർക്ക് മുന്നറിയിപ്പ് നൽകുന്നത്.
വർഗീയ കലാപങ്ങളിൽ ജീവനും സ്വത്തും മാനവും പിച്ചിച്ചീന്തപ്പെടുന്ന ഇരകൾക്കു വേണ്ടി ഒരാളും ഭാവിയിൽ ഒരു കോടതിയുടെയും വാതിലുകളിൽ മുട്ടരുത് എന്ന ഭീഷണിയാണ് ടീസ്റ്റയുടെ അറസ്റ്റിലൂടെ ബി.ജെ.പി ഭരണകൂടം സംശയലേശമന്യേ വ്യക്തമാക്കുന്നത്. പ്രതീക്ഷയുടെ അവസാന നാളവും ഊതിക്കെടുത്താനാണ് അമിത്ഷായും കൂട്ടരും ലക്ഷ്യമിടുന്നത്. ഇതിനെതിരെ നട്ടെല്ല് നിവർത്തി ഉച്ചത്തിൽ പറയാൻ മനുഷ്യ സ്നേഹികൾ മുന്നോട്ടു വരണം. മൃദുഹിന്ദുത്വം ഉള്ളിൽ പേറുന്ന കോൺഗ്രസ്സിൻ്റെ ഇക്കാര്യത്തിലെ പ്രതികരണം പതിവു പോലെ നിരാശാജനകമായി. ശൗര്യത്തോടെ ഗുജറാത്ത് സർക്കാരിൻ്റെ ജനാധിപത്യ വിരുദ്ധ നടപടിയെ അപലപിച്ച സി.പി.ഐ (എം) കൂരിരുട്ടിലും പ്രാകാശ ഗോപുരമായ് നിലകൊള്ളുന്നു''.












Click it and Unblock the Notifications