മേയർ ബ്രോയുടെ ലോഡുകൾ 55 നോട്ട് ഔട്ട്, കേരളമാകെ താരമായി തിരുവനന്തപുരം മേയർ വികെ പ്രശാന്ത്
തിരുവനന്തപുരം: ''എന്റെ പൊന്നു ഭായ് ഞാനൊരു പ്രവാസി ആണ്... അടുത്ത ലീവിന് നാട്ടിൽ വരുമ്പോൾ കോവളം ബീച്ചിൽ കുളിക്കണമെന്ന് ഉണ്ട്.. നിങ്ങ വയനാട്ടിൽ കടലില്ലെന്നു വെച്ച് കോവളം ബീച്ചിനെ കയറ്റി അയക്കല്ലേ...'' തിരുവനന്തപുരം മേയർ വികെ പ്രശാന്തിന്റെ ഫേസ്ബുക്ക് പേജിൽ കണ്ട ഒരു കമന്റാണിത്. വികെ പ്രശാന്തിപ്പോൾ വെറും മേയറല്ല, മേയർ ബ്രോയാണ്. തിരുവനന്തപുരത്തുകാർക്ക് മാത്രമല്ല കേരളത്തിനാകെയും. മേയറുടെ നേതൃത്വത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ നിന്ന് ലോഡ് കണക്ക് സാധനങ്ങളാണ് മലബാറിലെ പ്രളയബാധിത പ്രദേശങ്ങളിലേക്ക് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഒഴുകുന്നത്.
2018ലെ പ്രളയകാലത്തിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി തെക്കൻ ജില്ലകളെ മഴദുരിതം അധികം ബാധിച്ചിട്ടില്ല. അതേസമയം മലബാർ കഴുത്തറ്റം മുങ്ങി. മഴക്കെടുതിയുടെ ആദ്യ ദിവസങ്ങളിൽ ദുരിതാശ്വാസ ക്യാംപുകളിലേക്കുളള കളക്ഷൻ പോയിന്റുകൾ ഒഴിഞ്ഞ് കിടക്കുകയായിരുന്നു. നേരത്തെ പ്രളയം വന്നപ്പോൾ തെക്കൻ ജില്ലകളെ സഹായിച്ച മലബാറുകാരോട് അവർ അതിന്റെ നന്ദി കാണിക്കുന്നില്ല എന്ന തരത്തിൽ പ്രചാരണങ്ങൾ ശക്തിപ്പെട്ടു. തെക്കനേയും മൂർഖനേയും കണ്ടാൽ ആദ്യം തെക്കനെ തല്ലിക്കൊല്ലണം എന്നുളള വിദ്വേഷ പോസ്റ്റുകൾ സോഷ്യൽ മീഡിയ വാളുകളിൽ നിറഞ്ഞു.
എന്നാൽ തുടർന്നുളള ദിവസങ്ങളിൽ ചിത്രം പാടെ മാറി. തിരുവനന്തപുരം കോർപ്പറേഷൻ മേയർ വികെ പ്രശാന്തിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ മേഖലകളിലേക്കുളള അവശ്യസാധനങ്ങളുടെ ശേഖരണം തുടങ്ങി. അത്ഭുതപ്പെടുത്തുന്ന പ്രതികരണമാണ് മേയറുടെ ഈ ശ്രമത്തിന് തിരുവനന്തപുരത്ത് നിന്നും ലഭിച്ചത്. കോർപ്പറേഷൻ വളപ്പിലേക്ക് സാധനങ്ങളുമായി ആളുകൾ കൂട്ടമായെത്തി. തെക്ക്-വടക്ക് തല്ലുകാരെയെല്ലാം കണ്ടം വഴി ഓടിച്ച് ലോഡ് കണക്കിന് സാധനങ്ങൾ ഓരോ ദിവസവും തിരുവനന്തപുരംകാരുടെ സ്നേഹവും കൊണ്ട് ചുരം കയറി.
കഴിഞ്ഞ പ്രളയകാലത്ത് തിരുവനന്തപുരം കളക്ടർ ആയിരുന്ന വാസുകിയുടെ പ്രവർത്തനങ്ങൾക്ക് വൻ കയ്യടി ലഭിച്ചിരുന്നു. അതിലും വലിയ തരംഗമായി മാറിയിരിക്കുകയാണ് മേയർ വികെ പ്രശാന്തിന്റെ ഇടപെടൽ. പൊതുവേ നെഗറ്റീവ് ട്രോളുകൾ നിറയുന്ന ഫേസ്ബുക്കിൽ മേയറെ സ്നേഹിച്ച് കൊല്ലുകയാണ് ട്രോളന്മാർ. മേയർ ബ്രോ എന്ന് പേരും നൽകി. 55ലധികം ലോഡുകൾ ഇതിനകം തന്നെ തലസ്ഥാനത്ത് നിന്ന് കയറ്റി അയച്ച് കഴിഞ്ഞു. ഇനിയും സാധനങ്ങൾ വന്ന് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തവണ വികെ പ്രശാന്തിന്റെ നേതൃത്വത്തിൽ 75 ലോഡ് സാധനങ്ങൾ തിരുവനന്തപുരം കോർപ്പറേഷനിൽ നിന്ന് പ്രളയബാധിത പ്രദേശങ്ങളിലേക്ക് നൽകിയിരുന്നു. ഇക്കുറി മേയർ ബ്രോയും കൂട്ടരും ആ റെക്കോർഡ് തകർക്കുമെന്നാണ് തിരുവനന്തപുരത്തെ കോർപ്പറേഷൻ ഓഫീസിൽ നിന്നുളള കാഴ്ചകൾ വ്യക്തമാക്കുന്നത്.