വ്യാജ ഹർത്താൽ നാടകം പൊളിഞ്ഞു.. മുഖ്യസൂത്രധാരനടക്കം പിടിയിൽ.. പിന്നിൽ സംഘപരിവാർ?
കോഴിക്കോട്: ജമ്മു കശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരി പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യമൊട്ടാകെ സംഘപരിവാര്‍ സംഘടനകള്‍ പ്രതിരോധത്തിലാണ്. കശ്മീരിലെ ബിജെപി നേതാക്കളും സോഷ്യല്‍ മീഡിയയിലെ സംഘികളും പ്രതികള്‍ക്ക് വേണ്ടി നിലപാട് എടുത്തത് വ്യാപകമായ ജനരോഷം പാര്‍ട്ടിക്കെതിരെ ഉയര്‍ത്തിവിട്ടു. കേരളത്തിലെ ബിജെപിക്ക് നേരെയും അതിന്റെ പ്രതിഫലനങ്ങളുണ്ടായി. ബിജെപി ഉത്തരംമുട്ടി നാണം കെട്ട് നിന്ന സാഹചര്യത്തിലാണ് ജനകീയ ഹര്‍ത്താല്‍ എന്ന പേരിലൊരു നാടകം സംസ്ഥാനത്ത് കെട്ടിയാടപ്പെട്ടത്.
സോഷ്യല്‍ മീഡിയ വഴി കത്വ പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം എന്ന പേരില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ എസ്ഡിപിഐക്കാരും ലീഗുകാരുമടക്കം ഏറ്റെടുത്ത് ആഘോഷമാക്കുകയും അക്രമം അഴിച്ച് വിടുകയും ചെയ്തു. ഇതാകട്ടെ മുഖം നഷ്ടപ്പെട്ട് നിന്ന സംഘപരിവാറിന് പിടിവള്ളിയുമായി. ഇതോടെ ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് നേരെ സോഷ്യല്‍ മീഡിയ തിരിഞ്ഞു. ജനകീയ ഹര്‍ത്താല്‍ നാടകമായിരുന്നുവെന്ന സോഷ്യല്‍ മീഡിയ ആരോപണം ശരിയാണെന്ന് വന്നിരിക്കുന്നു ഒടുക്കം.
ഹർത്താലിന് പിന്നിൽ സംഘപരിവാറോ
ഇക്കഴിഞ്ഞ തിങ്കളാഴ്ച സംസ്ഥാനത്ത് നടന്ന ജനകീയ ഹര്‍ത്താല്‍ എന്ന ഓമനപ്പേരിട്ട ഹര്‍ത്താലിന് പിന്നില്‍ പ്രവര്‍ത്തിച്ച അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ സംഘപരിവാര്‍ ബന്ധമാണ് ഹര്‍ത്താല്‍ വ്യാജമായി സൃഷ്ടിക്കപ്പെട്ടതാണ് എന്ന സംശയം ഉറപ്പാക്കിയിരിക്കുന്നത്. കൊല്ലം സ്വദേശിയായ ഒരാളെയും തിരുവനന്തപുരം സ്വദേശിയായ നാല് പേരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കൊല്ലത്തും തിരുവനന്തപുരത്തും പോയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ മഞ്ചേരിയിലെത്തിച്ച് പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇവര്‍ സജീവ സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്നാണ് സൂചന.
അഞ്ച് പേർ പിടിയിൽ
കൊല്ലം തെന്മല സ്വദേശി അമര്‍നാഥ് ബൈജു, കുന്നപ്പുഴ സ്വദേശി എംജെ സിറിള്‍, നെല്ലിവള സ്വദേശി സുധീഷ്, അഖില്‍, നെയ്യാറ്റിന്‍കര സ്വദേശി ഗോകുല്‍ ശേഖര്‍ എന്നിവരാണ് പോലീസ് പിടിയിലായിരിക്കുന്നത്. അമര്‍നാഥ് ബൈജുവാണ് വ്യാജഹര്‍ത്താലിന്റെ മുഖ്യസൂത്രധാരനെന്ന് പോലീസ് പറയുന്നു. വോയ്‌സ് ഓഫ് യൂത്ത്, ജസ്റ്റിസ് ഫോര്‍ സിസ്‌റ്റേഴ്‌സ് എന്നീ പേരുകളില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കിയാണ് ഇവര്‍ വ്യാജഹര്‍ത്താല്‍ പ്രചാരണം നടത്തിയതെന്ന് പോലീസ് പറയുന്നു. പിടിയിലായവരെല്ലാം തന്നെ ഇത്തരം ഗ്രൂപ്പുകളുടെ അഡ്മിന്‍മാരാണ്. ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം ഗ്രൂപ്പുകളുണ്ടാക്കിയത്. അതും ഹര്‍ത്താലിന് വെറും നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ മുന്‍പ് മാത്രം.
കലാപമാണോ ലക്ഷ്യം
വ്യാജ ഹര്‍ത്താല്‍ ആഹ്വാനം വഴി സംസ്ഥാനത്ത് വര്‍ഗീയ കലാപം ഉണ്ടാക്കുകയായിരുന്നോ ഇവരുടെ ലക്ഷ്യമെന്ന വിവരം പോലീസ് അന്വേഷിക്കുന്നുണ്ട്. വര്‍ഗീയത പ്രചരിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് ഹര്‍ത്താലിന്റെ പേരില്‍ ഇവര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പലരിലേക്കുമായി എത്തിച്ചത്. ഒരേ പേരിലുള്ള നൂറ് കണക്കിന് വാട്‌സ്ആപ്പ് ഗ്രൂപ്പുകളാണ് ഇവരുടെ നേതൃത്വത്തില്‍ ജില്ലകള്‍ തോറും രൂപീകരിക്കപ്പെട്ടത്. നിലവില്‍ പിടിയിലായിരിക്കുന്നവരെല്ലാം ഇരുപതിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള യുവാക്കളാണ്. ഒരു പതിനാറുകാരനും പോലീസ് നിരീക്ഷണത്തിലാണ്.
പിന്നിൽ ഗൂഢാലോചനയുണ്ടോ
മലപ്പുറം സ്വദേശിയായ പതിനാറുകാരനും ഇത്തരമൊരു ഗ്രൂപ്പിന്റെ പിന്നിലുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇയാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തത് കൊണ്ടാണ് കസ്റ്റഡിയിലെടുക്കാത്തത് എന്നാണ് സൂചന. എന്നാല്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വ്യാജ ഹര്‍ത്താലിനുള്ള പോസ്റ്ററുകള്‍ ഉണ്ടാക്കാനും പ്രചരിപ്പിക്കാനും ഇവരുടെ പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ എന്നതാണ് പോലീസ് കാര്യമായും അന്വേഷിക്കുന്നത്. എസ്പി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇവര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയേക്കും.
ചന്ദ്രികയുടെ റിപ്പോർട്ട്
സംസ്ഥാനത്ത് നടന്ന വ്യാജ ഹര്‍ത്താലിന് പിന്നില്‍ സംഘപരിവാര്‍ വിംഗാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ളതായി നേരത്തെ മുസ്ലീം ലീഗിന്റെ പത്രമായ ചന്ദ്രിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാനത്ത് വര്‍ഗീയ കലാപം ലക്ഷ്യമിട്ടുകൊണ്ടാണ് അത്തരമൊരു നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഹര്‍ത്താല്‍ എതിര്‍വിഭാഗം ഏറ്റെടുക്കുമെന്നും അതുവഴി മലബാറില്‍ സംഘര്‍ഷവും വര്‍ഗീയ വികാരവും ആളിക്കത്തിക്കുകയായിരുന്നു സംഘപരിവാര്‍ ലക്ഷ്യമെന്നും ചന്ദ്രിക വാര്‍ത്തയില്‍ പറയുന്നു. സംസ്ഥാന ഇന്റലിജന്‍സ് പോലീസ് മേധാവിക്കാണ് ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയതെന്നും ചന്ദ്രിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലപ്പുറം അടക്കമുള്ള മലബാറിലെ പ്രദേശങ്ങളിൽ ഹർത്താൽ ദിനത്തിൽ വ്യാപകമായ ആക്രമണമാണ് അഴിച്ച് വിട്ടത്.
കത്വ കൂട്ടബലാത്സംഗക്കേസിൽ വഴിത്തിരിവ്.. നിർണായക തെളിവായി മുടിയും മായാത്ത രക്തത്തുള്ളിയും!
ജിഷയുടെ അമ്മ ധരിച്ചിരിക്കുന്നത് നൈറ്റിയും ഷാളുമാണ്.. കുഷ്ഠം ബാധിച്ച മനസ്സിന്റെ ഉടമകൾ അർമാദിക്കൂ..