സർക്കാർ ആർഎസ്എസിനെ പ്രീണിപ്പിക്കുന്നു, കേരളത്തിലെ സിപിഎമ്മിൽ മൃദു ബിജെപി ചേരിയെന്ന് ഡോ. ആസാദ്
കോഴിക്കോട്: പശ്ചിമ ബംഗാളിലേതിന് സമാനമായി കേരളത്തിലെ സിപിഎമ്മിലും ഒരു മൃദു ബിജെപി ചേരിയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ ഡോ. ആസാദ്. സർക്കാർ പ്രവർത്തനങ്ങളിലും ദൈനംദിന രാഷ്ട്രീയ നിലപാടുകളിലും ആർഎസ്എസിനെ പ്രീണിപ്പിക്കാനുളള ശ്രമം ശക്തമാണ് എന്ന് ഡോ ആസാദ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ആരോപിച്ചു.
ബംഗാളിലെയും കേരളത്തിലെയും പ്രബലവിഭാഗങ്ങള്‍ തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത് എന്നും ഡോ ആസാദ് ചൂണ്ടിക്കാട്ടുന്നു.
സിപിഎമ്മില്‍ ഒരു മൃദു ബിജെപി ചേരി
ഡോ. ആസാദിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം: ' ബിജെപിയോടു മൃദുഭാവം പുലര്‍ത്തുന്ന സിപിഎം ചേരി ബംഗാളിലുണ്ട്. തൃണമൂലിനെ നേരിടാന്‍ അതാവാം എന്ന ധാരണയിലാണത്. കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കിലും തൃണമൂലിനെ തോല്‍പ്പിക്കാന്‍ ഏതടവും പ്രതീക്ഷിക്കാം. ബി ജെ പിക്ക് അക്കാര്യം ഉറപ്പ്. കേരളത്തിലും സി പി എമ്മില്‍ ഒരു മൃദു ബി ജെ പി ചേരിയുണ്ട്. അതിപ്പോള്‍ അത്ര മൃദുവല്ല.
ആര് എസ് എസ് പ്രീണനം ശക്തം
സര്‍ക്കാറിനെ നയിക്കുന്ന കൂട്ടരാണ്. അവരുടെ അനുഭാവം പ്രകടവുമാണ്. സംഘ പരിവാര നയങ്ങളെ പിന്പറ്റാനും കേരളത്തില്‍ അതു നടപ്പാക്കാനും നല്ല ഉത്സാഹവുമുണ്ട്. സര്‍ക്കാറിന്റെ പ്രവര്‍ത്തന മേഖലയില്‍ മാത്രമല്ല, ദൈനംദിന രാഷ്ട്രീയ നിലപാടുകളിലും ആര് എസ് എസ് പ്രീണനം ശക്തമാണ്. ഈ ചങ്ങാത്തം പലയിടത്തും പരസ്യമായിത്തുടങ്ങിയിട്ടുമുണ്ട്. ഇടതുപക്ഷത്തിനു ചേര്‍ന്ന രാഷ്ട്രീയ നിലപാടല്ല അത്.
യുഡിഎഫ് പക്ഷമെന്ന് ആക്ഷേപം
വലതു ജനാധിപത്യ പ്രാദേശിക പ്രസ്ഥാനങ്ങള്‍പോലും അറച്ചു നില്ക്കുന്ന അവിശുദ്ധബന്ധത്തിനാണ് സി പി എമ്മിലെ പ്രബലവിഭാഗം ശ്രമിക്കുന്നത്. ഇതു ചൂണ്ടിക്കാട്ടുകയോ വിമര്‍ശനം ഉന്നയിക്കുകയോ ചെയ്യുന്നവരെ യു ഡി എഫ് പക്ഷമെന്ന് ആക്ഷേപിക്കുകയാണവര്‍. ആര് എസ് എസ്സുമായി നീക്കു പോക്കുണ്ടാക്കുന്ന രാഷ്ട്രീയാഭാസത്തെക്കാള്‍ എത്രയോ ഭേദമാണ് ഫാഷിസത്തിനെതിരായ വലതു ജനാധിപത്യ പാര്‍ട്ടികളുമായുള്ള നീക്കുപോക്ക്.
തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു
ബീഹാറിലും തമിഴ്നാട്ടിലും മറ്റു പല സംസ്ഥാനങ്ങളിലും സി പി എം അതു ചെയ്യുന്നുമുണ്ടല്ലോ. എന്നാല്‍ ബംഗാളിലെയും കേരളത്തിലെയും പ്രബലവിഭാഗങ്ങള്‍ തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നത്. കോണ്‍ഗ്രസ്സിന്റെ വലതുപക്ഷ നയങ്ങളെ എതിര്‍ക്കാന്‍ ബി ജെ പിയുടെ തീവ്ര വലതുപക്ഷ നയങ്ങളല്ല വേണ്ടത്. സി പി എം ഇവിടെ പിന്തുടരുന്നത് അതാണ്. അതു തിരുത്തണം. താല്‍ക്കാലിക ആശ്വാസ പദ്ധതികള്‍ നല്‍കാനുള്ള കോര്‍പറേറ്റ് ഉദാരത ദീര്‍ഘകാലം തുണയ്ക്കില്ല.
തീവ്രവലതു വികസനോന്മാദം
അടിത്തറമാന്തുന്ന ആ വികസന മാതൃകകളില്‍ ഇടതുപക്ഷം ഭ്രമിക്കരുതാത്തതാണ്. താല്ക്കാലികാശ്വാസ നടപടികളെക്കാള്‍ പ്രധാനം അടിസ്ഥാന മാറ്റങ്ങളാണ്. അതാവട്ടെ, ഭൂമിയിലും പൊതുവിഭവങ്ങളിലും പൊതു സേവനങ്ങളിലും എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവകാശം നല്കുന്ന മാറ്റമാവണം. എല്ലാതരം കൈയേറ്റങ്ങളില്‍നിന്നും ജനതയെ മോചിപ്പിക്കുന്നതാകണം. ആ ഇടതുപക്ഷ സമീപനം കൈയൊഴിഞ്ഞ് തീവ്രവലതു വികസനോന്മാദത്തില്‍ തിമര്‍ക്കുന്ന നേതൃത്വം ഭാവിയുടെ ബാദ്ധ്യതയാവുന്നു'.
Recommended Video