'മസാലക്കഥകള്‍ വല്ലതും കിട്ടിയോ എന്നറിയാനുള്ള ചോദ്യങ്ങള്‍': സോളാർ കമ്മീഷനെതിരെ മുന്‍ ഡിജിപി
കോഴിക്കോട്: യുഡിഎഫ് ഭരണകാലത്തെ സോളാർ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാമന്‍ കമ്മിഷനെതിരെ രൂക്ഷ വിമർശനവുമായി മുന്‍ ഡിജിപി എ ഹേമചന്ദ്രന്‍. 'നീതി എവിടെ' എന്ന പേരില്‍ പുറത്തിറങ്ങാനിരിക്കുന്ന തന്റെ ആത്മകഥയലാണ് കേരള രാഷ്ട്രീത്തില്‍ കോളിളക്കമുണ്ടാക്കിയ സോളാർ കേസിലെ ജൂഡീഷ്യല്‍ അന്വേഷണ കമ്മിഷനെതിരെ മുന്‍ ഡിജിപി രംഗത്ത് വന്നിരിക്കുന്നത്. തട്ടിപ്പും അതിന് ഇരയാവരേയും മറന്ന് അനുബന്ധ വിഷയങ്ങളിലായിരുന്നു കമ്മീഷന്‍ കൂടുതല്‍ സമയം ചിലവഴിച്ചതെന്നും എ ഹേമചന്ദ്രന്‍ കുറ്റപ്പെടുത്തുന്നു.
അന്വേഷണത്തിന്റെ പ്രധാന വിഷയം സാമ്പത്തികതട്ടിപ്പായിരുന്നു. എന്നാല്‍ കമ്മിഷന്‍ ചോദ്യങ്ങളുടെ ഉന്നം ഉന്നം കുറ്റവാളികളില്‍നിന്നും സ്ത്രീ പുരുഷബന്ധത്തിന്റെ മസാലക്കഥകള്‍ വല്ലതും കിട്ടിയോ എന്നായിരുന്നു. സോളാർ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സരിതാ നായരുടെ ആകൃതി, പ്രകൃതി, വസ്ത്രധാരണം എന്നിവയെക്കുറിച്ച് വാചാലനായ ശേഷം, അങ്ങനെയുള്ള ഒരാളെ ഒരിക്കല്‍ കണ്ടാല്‍ പിന്നെ മറക്കുമോ എന്നുപോലും കമ്മിഷന്‍ തെളിവെടുപ്പിനിടെ ചോദിച്ചെന്നും ഹേമചന്ദ്രന്‍ ആത്മകഥയില്‍ അവകാശപ്പെടുന്നുണ്ട്.

സോളാർ കേസിലെ പൊലീസ് അന്വേഷണത്തിന്റെ ചുമതല വഹിച്ച ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നു ഹേമചന്ദ്രന്‍. അശ്ലീലം അതിരുകടക്കുന്ന മൂന്നുമണിക്കൂറുള്ള സിനിമ സെന്‍സറിങ് കഴിയുമ്പോള്‍ അരമണിക്കൂര്‍ മാത്രം ആയതുപോലെയായി ഹൈക്കോടതി ഇടപെട്ടപ്പോള്‍ സോളാര്‍കമ്മിഷന്‍ റിപ്പോർട്ടിന്റെ അവസ്ഥ. ഒരു പ്രതിയുടെ കുട്ടിയുടെ പിതൃത്വം നിങ്ങള്‍ അന്വേഷിച്ചിട്ടുണ്ടോയെന്ന ചോദ്യംപോലും ഉണ്ടായി. കമ്മീഷന്‍ ചിലസമയത്ത് നടത്തിയ ചില തമാശകളും പരാമർശങ്ങളും വളരെ അധികം അരോചകമായി തീർന്നുവെന്നും മുന്‍ ഡിജിപി പറയുന്നു.
തുടക്കം മുതല്‍ തന്നെ വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്ന് കയറാനുള്ള പ്രവണത കമ്മീഷനുണ്ടായിരുന്നു. സിഡി തേടി കോയമ്പത്തൂരിലേക്ക് നടത്തിയ യാത്രയില്‍ മാധ്യമങ്ങളേയും പൊലീസിനേയും റിപ്പോട്ടില്‍ വലിയ രീതിയില്‍ കുറ്റപ്പെടുത്തുന്നുണ്ട്. എന്നാല്‍ തട്ടിപ്പുകാരന്‍ കബളിപ്പിച്ചെന്ന സംശയം കമ്മീഷന് തീരെയില്ല. ചില മൊഴികള്‍ റിപ്പോർട്ടില്‍ രേഖപ്പെടുത്തിയിട്ടില്ല. സരിതാ നായർ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഫോണില്‍ വിളിച്ചതായി പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നുള്ള ഉത്തരം നല്‍കിയിരുന്നു. എന്നാല്‍ അത് മൊഴിയായി രേഖപ്പെടുത്തിയിട്ടില്ല.
യുഡിഎഫ് സർക്കാർ മാറി എല്‍ഡിഎഫ് സർക്കാർ അധികാരത്തില്‍ വന്നതോടെ ചിലർ നേരത്തെ നല്‍കിയ മൊഴിമാറ്റിയിട്ടുണ്ട്. അന്വേഷണത്തില്‍ തെളിവിനായി കമ്മീഷന്‍ പ്രധാനമായും ആശ്രയിച്ചത് ശിക്ഷിക്കപ്പെട്ട പ്രതികളെയായിരുന്നു. ആധികാരികതയെപ്പള്ളി ചിന്തിക്കാതെയാണ് പ്രതി നല്‍കിയ ലൈംഗിക ആരോപണങ്ങളടങ്ങിയ കത്ത് റിപ്പോർട്ടില്‍ ആവർത്തിച്ച് പകർത്തിയതെന്ന് ചൂണ്ടിക്കാട്ടുന്ന ഹേമചന്ദ്രന്‍ ഭാവിയില്‍ ഇതിഹാസരചനയ്ക്ക് മുതിരുന്ന കമ്മിഷനുകള്‍ക്ക് ഒരുപാഠം കൂടിയായിരിക്കും 'സോളാര്‍ ഇതിഹാസം' എന്നും പരിഹസിച്ചു.
അതേസമയം, ഹേമചന്ദ്രന്റെ വെളിപ്പെടുത്തലുകളെ പിന്തുണച്ചുകൊണ്ട് അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും രംഗത്ത് വന്നു. ഹേമചന്ദ്രന്‍ പറയുന്നത് സത്യമാണെന്നും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചവർ നിഗൂഢബുദ്ധിയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നുദിവസം കമ്മിഷന് മുന്നിലെത്തിയിട്ടും തന്നോട് ഒരു പ്രധാന ചോദ്യവും ചോദിച്ചിട്ടില്ല. സത്യമായത് ഒന്നും ഇല്ലാത്തത് കൊണ്ടാണ് പിണറായി വിജയന്‍ സോളാർ അന്വേഷണ കമ്മീഷന്‍ റിപ്പോർട്ട് തുറക്കാത്തതെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications