ഗണേഷ് കുമാറിനെതിരെ ഉമ്മൻചാണ്ടിയുടെ മൊഴി.. സരിതയുടെ കത്ത് തിരുത്തിയത് ഗണേഷ്
കൊല്ലം: കേരള കോണ്‍ഗ്രസ് ബിയുടെ ഇടത് മുന്നണി പ്രവേശം ഏകദേശം ഉറപ്പായിരിക്കുകയാണ്. അതിനിടെ മന്ത്രിക്കുപ്പായവും തയ്പ്പിച്ച് വെച്ച് കാത്തിരിക്കുന്ന കെബി ഗണേഷ് കുമാറിനെ വെട്ടിലാക്കിക്കൊണ്ട് സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൊഴി പുറത്ത് വന്നിരിക്കുന്നു.
ഉമ്മന്‍ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള സരിതയുടെ കത്തുമായി ബന്ധപ്പെട്ടാണ് ഗണേഷിനെതിരെ ഉമ്മന്‍ ചാണ്ടി മൊഴി നല്‍കിയിരിക്കുന്നത്. മന്ത്രിക്കസേര കാത്തിരിക്കുന്ന ഗണേഷിനിത് വന്‍ തിരിച്ചടിയാണ്.
ഉമ്മൻചാണ്ടിയുടെ മൊഴി
സോളാര്‍ കേസില്‍ കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഉമ്മന്‍ ചാണ്ടി മൊഴി നല്‍കിയിരിക്കുന്നത്. സരിത എസ് നായരുടെ കത്തില്‍ നാല് പേജുകള്‍ കൂട്ടിച്ചേര്‍ത്തത് ഗണേഷ് കുമാറാണ് എന്നാണ് ഉമ്മന്‍ചാണ്ടി മൊഴി നല്‍കിയിരിക്കുന്നത്. സരിത ജയിലില്‍ വെച്ച് എഴുതിയ കത്തില്‍ 21 പേജുകളാണ് ഉണ്ടായിരുന്നത്.
ഗണേഷ് പ്രതികാരം തീർത്തു
പിന്നാലെ ഗണേഷ് കുമാര്‍ ഇടപെട്ട് നാല് പേജുകള്‍ കൂടി കൂട്ടിച്ചേര്‍ക്കുകയായിരുന്നു.തന്നോട് ഗണേഷ് കുമാര്‍ പ്രതികാരം തീര്‍ത്തതാണ്. മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയിട്ട് തിരികെ എടുക്കാത്തതില്‍ ഗണേഷിന് തന്നോട് വൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി കോടതിയില്‍ നല്‍കിയ മൊഴിയില്‍ ചൂണ്ടിക്കാണിക്കുന്നു.
കത്തിൽ പേജുകൾ കൂട്ടിച്ചേർത്തു
ഗണേഷ് കുമാര്‍ ഇടപെട്ട് അധികമായി കൂട്ടിച്ചേര്‍ത്ത നാല് പേജുകളിലാണ് തനിക്കും മറ്റ് യുഡിഎഫ് നേതാക്കള്‍ക്കുമെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉള്ളതെന്നും ഉമ്മന്‍ചാണ്ടി മൊഴി നല്‍കി. നാല് പേജ് അധികമായി കൂട്ടിച്ചേര്‍ത്തത് ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നും സത്യം എന്നാണെങ്കിലും പുറത്ത് വരുമെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.
നിഷേധിച്ച് സരിത
എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് സരിത എസ് നായര്‍ രംഗത്ത് വന്നിരിക്കുകയാണ്. താന്‍ സ്വയം എഴുതിയ കത്താണെന്നും ആരും സഹായിച്ചിട്ടില്ലെന്നും സരിത പറഞ്ഞു. ആ കത്തിനെ ഉമ്മന്‍ചാണ്ടി ഭയപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരത്തില്‍ മൊഴി നല്‍കിയിരിക്കുന്നത് തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും സരിത പറഞ്ഞു.
ഫെനിയുടെ വെളിപ്പെടുത്തൽ
മുഖ്യമന്ത്രിയായിരിക്കെ ക്ലിഫ് ഹൗസില്‍ വെച്ച് ഉമ്മന്‍ ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചു എന്നതടക്കം ഗുരുതര ആരോപണങ്ങളുള്ള കത്ത് സരിത സോളാര്‍ കമ്മീഷന് മുന്‍പാകെയും സമര്‍പ്പിച്ചിരുന്നു. ഈ കത്തിലെ വിവാദ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടവയാണ് എന്ന് സരിതയുടെ മുന്‍ അഭിഭാഷകനായ ഫെനി ബാലകൃഷ്ണനും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
പിന്നിൽ ഗണേഷ്
നടനും എംഎല്‍എയുമായ ഗണേഷ് കുമാറിന്റെ നേതൃത്വത്തിലാണ് കത്തിനൊപ്പം പുതിയ കഥകളുള്ള പേജുകള്‍ കൂട്ടിച്ചേര്‍ത്തത് എന്നാണ് ഫെനി വെളിപ്പെടുത്തിയത്. തനിക്ക് സരിത ആദ്യം തന്ന കത്ത് 21 പേജ് മാത്രമേ ഉണ്ടായിരുന്നുവുള്ളൂവെന്നും ഫെനി പറഞ്ഞിരുന്നു. ബാക്കി പേജുകള്‍ ഗണേഷിന്റെ നിര്‍ദേശം പ്രകാരം ബന്ധു ശരണ്യാ മനോജ് എഴുതി ചേര്‍ത്തതാണ് എന്നാണ് ഫെനി നേരത്തെ വെളിപ്പെടുത്തിയത്.