സംസ്ഥാന മന്ത്രി കേന്ദ്ര മന്ത്രിക്ക് താവളം ഒരുക്കി, വേട്ടപ്പട്ടിക്ക് ഇരയെ കൊടുക്കുന്നത് പോലെയെന്ന് പരാതിക്കാരി
തിരുവനന്തപുരം: സോളാര്‍ കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടതില്‍ പ്രതികരണവുമായി പരാതിക്കാരി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതില്‍ രാഷ്ട്രീയം ഇല്ലെന്ന് പരാതിക്കാരി പറഞ്ഞു. കത്തിന് പിന്നില്‍ ഒരു ഗൂഢാലോചനയും ഇല്ല. 7 വര്‍ഷമായി ഇതിന് പിറകേ നടക്കുന്ന ഒരു സ്ത്രീയാണ് താന്‍. മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടെന്നും പരാതിക്കാരി പറയുന്നു.
ആരുടേയും കയ്യിലെ കളിപ്പാവ അല്ലെന്നും ആകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പരാതിക്കാരി വ്യക്തമാക്കി. ഒരു സംസ്ഥാന മന്ത്രി ഒരു കേന്ദ്ര മന്ത്രിക്ക് താവളം ഒരുക്കിക്കൊടുത്തു. അതും സ്വന്തം ഔദ്യോഗിക വസതി. അതിന് അവിടെയുളള സ്റ്റാഫിനെ മാറ്റി ഇടമുണ്ടാക്കി കൊടുത്തു. ഇരയെ വേട്ടപ്പട്ടിക്ക് ഇട്ട് കൊടുക്കുന്നത് പോലെ ആയിരുന്നു അതെന്ന് പരാതിക്കാരി വെളിപ്പെടുത്തി.
സംസ്ഥാന മന്ത്രിക്ക് അതിലൂടെ രാഷ്ട്രീയ നേട്ടമുണ്ടായിരിക്കാമെന്നും പരാതിക്കാരി പറയുന്നു. ഇത്തരത്തില്‍ ഒരു സ്ത്രീയേയും ഇനി ദുരുപയോഗം ചെയ്യരുത് എന്നുളളത് കൊണ്ടാണ് കേന്ദ്ര ഏജന്‍സി അന്വേഷിക്കട്ടെ എന്ന് തീരുമാനിച്ചത് എന്നും പരാതിക്കാരി വ്യക്തമാക്കി. ഈ കേസ് നിസ്സാരവത്ക്കരിക്കരുത്. തന്നെ ആരും സഹായിക്കേണ്ടതില്ല. തന്റെ ബിസിനസ്സ് നശിച്ചു. ഈ കേസിന്റെ പേരില്‍ തട്ടിപ്പുകാരിയായും മോശക്കാരിയായും ചിത്രീകരിച്ചുവെന്നും പരാതിക്കാരി പറയുന്നു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍, ഹൈബി ഈഡന്, എപി അബ്ദുളളക്കുട്ടി അടക്കമുളള നേതാക്കള്‍ക്ക് എതിരെയാണ് സോളാര്‍ സംരഭക പീഡന പരാതി നല്‍കിയിരിക്കുന്നത്. കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് ഉമ്മന്‍ചാണ്ടി അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. താനുമായി ഒരു ബന്ധവും ഉണ്ടായിട്ടില്ലെന്ന് പറയുന്ന ഉമ്മന്‍ചാണ്ടിയെ സോളാര്‍ സംരഭക പരസ്യ സംവാദത്തിന് വെല്ലുവിളിച്ചു. സമയവും സ്ഥലവും എവിടെ വേണമെങ്കിലും നിശ്ചയിച്ചോളൂ എന്നും താന്‍ അതിന് തയ്യാറാണ് എന്നും പരാതിക്കാരി വ്യക്തമാക്കി. കുറ്റം ചെയ്തവര്‍ ആരും അത് സമ്മതിക്കാറില്ല. പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് ആവര്‍ത്തിക്കുന്നത് കൊണ്ടാണ് സംവാദത്തിന് തയ്യാറാണെന്ന് പറയുന്നത് എന്നും പരാതിക്കാരി പറഞ്ഞു.