സോളാറില്‍ മുഖ്യന്റെ ഓഫീസിന്‍റെ പങ്കും അന്വേഷിക്കും, തിരുവഞ്ചൂരിന്‍റെ ഫോണും
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും വീണ്ടും സംശയത്തിന്റെ നിഴലില്‍. സോളാര്‍ അന്വേഷണ കമ്മീഷന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കാന്‍ തീരുമാനിച്ചു.
മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഫോണ്‍ കോളുകളും കമ്മീഷന്‍ പരിശോധിക്കും. ബാര്‍ കോഴ വിവാദത്തില്‍ പെട്ട് കുഴഞ്ഞ് കിടക്കുന്ന സര്‍ക്കാരിന് കടുത്ത തിരിച്ചടിയാണ് സോളാര്‍ അന്വേഷണ കമ്മീഷന്റെ തീരുമാനം.
സോളാര്‍ തട്ടിപ്പുമായി തനിക്കോ തന്റെ ഓഫീസിനോ ബന്ധമില്ലെന്നായിരുന്നു മുഖ്യമന്ത്രി തുടക്കം മുതലേ പറഞ്ഞിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ മൂന്ന പേരാണ് വിവാദത്തില്‍ കുടുങ്ങിയത്. പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ ജോപ്പന്‍ അറസ്റ്റിലായി. ജിക്കുമോനെ പേഴ്‌സല്‍ സ്റ്റാഫില്‍ നിന്ന് ഒഴിവാക്കിയെങ്കിലും നിയമനടപടിയൊന്നും ഉണ്ടായില്ല. വിവാദ ഗണ്‍മാന്‍ സലീം രാജിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് നീക്കിയെങ്കിലും സോളാര്‍ കേസില്‍ ഒരു നടപടിയും ഉണ്ടായില്ല.
ഈ മൂന്ന് പേരുമായും സരിത നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു എന്ന് ടെലിഫോണ്‍ രേഖകള്‍ സമര്‍ത്ഥിക്കുന്നുണ്ട്. എന്നാല്‍ തുടര്‍ന്ന് നടന്ന പോലീസ് അന്വേഷണത്തില്‍ ഇക്കാര്യം അവഗണിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് സരിതയുമായി കരാറില്‍ ഏര്‍പ്പെട്ടതെന്ന് പ്രധാന പരാതിക്കാരന്‍ ശ്രീധരന്‍ നായരും ആരോപിച്ചിരുന്നു.
അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഫോണ്‍ കോളുകള്‍ പരിശോധിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. സരിതയേയും ശാലു മേനോനേയും മന്ത്രി ഫോണില്‍ ബന്ധുപപെട്ടു എന്ന ആക്ഷേപവും പരിശോധിക്കും.