ബെഞ്ച് മാറിയപ്പോള്‍ നിയമവും മാറിയോ?
സരിത നായര്‍ക്കൊപ്പം ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടതില്‍ തെറ്റില്ലെന്നായിരുന്നു മാറിവന്ന ബെഞ്ചിന്റെ ആദ്യ നിരീക്ഷണം. സരിത എസ് നായര്‍ക്ക് പരാതിക്കാരനായ ശ്രീധരന്‍ നായര്‍ പണം നല്‍കിയത് മുഖ്യമന്ത്രി പറഞ്ഞിട്ടാണെങ്കില്‍ അത് തെളിവ് സഹിതം ഹാജരാക്കണം എന്നായിരുന്നു അന്ന് ബെഞ്ച് പറഞ്ഞിരുന്നത്. മുഖ്യമന്ത്രിയെ ജനങ്ങള്‍ ചെന്നുകാണുന്നത് സ്വാഭാവികമാണെന്നും തട്ടിപ്പിന് സരിത മുഖ്യമന്ത്രിയെ ഉപയോഗിച്ചതാവാം എന്നും കോടതി നിരീക്ഷിച്ചിരുന്നു.
രണ്ടാം തവണ കേസ് കോടതിയുടെ പരിഗണനയില്‍ വന്നപ്പോള്‍ സോളാര്‍ വിഷയവുമായി മുഖ്യമന്ത്രിയെ ചോദ്യം ചെയ്‌തെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്കയച്ചിട്ടുണ്ടെന്നും അഡ്വക്കറ്റ് ജനറല്‍ വെളിപ്പെടുത്തി. എന്നാല്‍ അതെന്തിന് ചെയ്തു എന്നായിരുന്നു കോടതിയുടെ ചോദ്യം. മുഖ്യമന്ത്രിക്കെതിരെ ആരും പരാതി ഉന്നയിക്കാത്ത സ്ഥിതിക്ക് മുഖ്യമന്ത്രിയെ ചോദ്യം ചെയ്തതെന്തിനാണെന്ന് കോടതിയുടെ ചോദിച്ചു.
രണ്ട് തവണയും കേസ് പരിഗണനയിലെത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങല്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ ജോയി കൈതാരം നല്‍കിയ ഹര്‍ജിയിലാണ്. ബെഞ്ച് മാറി, ആദ്യം കേസ് പരിഗണിക്കുമ്പോള്‍ തന്നെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് കൊണ്ടുവന്ന് അന്വേഷണം നടത്തുന്നതെന്തിനാണെന്ന് ചോദിച്ച കോടതി പരാതിക്കാരനില്ലാത്ത ആവേശമെന്തിനാണ് പൊതുപ്രവര്‍ത്തകനെന്നും തിരക്കിയിരുന്നു.
തുടര്‍ന്ന് ഇപ്പോള്‍ ജോയി കൈതാരം നല്‍കിയ ഹര്‍ജി കോടതി തള്ളി. കോടതിയുടെ മുന്നില്‍ വന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി തെറ്റുചെയ്തതായി കരുതാന്‍ കഴിയില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു. ഏത് രീതിയില്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകണം എന്നത് അന്വേഷണ സംഘത്തിന്റെ തീരുമാനമാണെന്നും അതില്‍ പുറത്തു നിന്നുള്ളവര്‍ ഇടപടേണ്ടെന്നും കോടതി വ്യക്തമാക്കി.
സിസിടിവി ദൃശ്യങ്ങല്‍ പിടിച്ചെടുത്താലെ സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുള്ള പങ്ക് പുറത്തുവരു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജോയി കൈതാരത്തിന്റെ ഹര്‍ജി. ഇതോടെ മുഖ്യന് ക്ലീന്‍ ചീറ്റ്. ഒരു സംശയം ബാക്കി, ബെഞ്ച് മാറിയപ്പോള്‍ നിയമവും മാറിയോ?