സോളാർ റിപ്പോർട്ടിൽ എന്താണ്? പുറത്ത് വരാത്തത് അറിയാൻ അപേക്ഷ നൽകി ഉമ്മൻ ചാണ്ടി.. ലഭിച്ചത് 15 അപേക്ഷകൾ
തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസിലെ ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല. കത്തിലെ പ്രസക്തഭാഗങ്ങള്‍ മാത്രമാണ് പിണറായി വിജയന്‍ മന്ത്രിസഭയിലെ മന്ത്രിമാരോട് പോലും മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. റിപ്പോര്‍ട്ടിന്മേലുള്ള നടപടി പ്രഖ്യാപിക്കുമ്പോള്‍ ചില പ്രധാനഭാഗങ്ങള്‍ മാത്രമാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വായിച്ചത്. ഇതോടെ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എന്താണ് എന്ന് അറിയാനുള്ള ആകാംഷ കൂടുകയുമുണ്ടായി. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ആവശ്യപ്പെട്ട് സര്‍ക്കാരിന് ഇതുവരെ 15 അപേക്ഷകളാണ് ലഭിച്ചത്. വിവരാവകാശ നിയമപ്രകാരമാണ് അപേക്ഷകളൊഴുകുന്നത്. മാധ്യമ പ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, വിവരാവകാശ പ്രവര്‍ത്തകര്‍ എന്നിവരെല്ലാം അപേക്ഷ നല്‍കിയവരുടെ കൂട്ടത്തിലുണ്ട്.

തപാല്‍ വഴിയും ഓണ്‍ലൈനിലുമെല്ലാം അപേക്ഷകള്‍ സര്‍ക്കാരിന് ലഭിക്കുന്നുണ്ട്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും അതിന്മേല്‍ സ്വീകരിച്ച നടപടിയും അടക്കം 6 മാസത്തിനുള്ളില്‍ നിയമസഭയില്‍ വെയ്ക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. അതിനിടെ കേസില്‍ കുറ്റാരോപിതനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ മുഴുവന്‍ രൂപം ലഭിച്ചാല്‍ മാത്രമേ ഏത് തരത്തില്‍ പ്രതിരോധിക്കണം എന്ന് കോണ്‍ഗ്രസ്സിനും ഉമ്മന്‍ചാണ്ടിക്കും തീരുമാനമെടുക്കാന്‍ സാധിക്കൂ.












Click it and Unblock the Notifications