സരിതയുടെ കത്ത് ഹാജരാക്കാന്‍ ഉത്തരവ്..., ബിജുവിന് സരിതയെ വിസ്തരിയ്ക്കാം:സോളാർ ഞെട്ടിയ്ക്കും
കൊച്ചി: സോളാര്‍ തട്ടിപ്പ് കേസ് സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണം നിര്‍ണായക വഴിത്തിരുവിലേയ്ക്ക്. സരിത എസ് നായരെ വിസ്തരിയ്ക്കാന്‍ കമ്മീഷന്‍ ബിജു രാധാകൃഷ്ണന് അനുമതി നല്‍കി.
സരിത എസ് നായരുടെ വിവാദ കത്ത് ഹാജരാക്കാനും ജുഡീഷ്യല്‍ കമ്മീഷന്‍ ഉത്തരവിട്ടു. സരിത ഇതിന് തയ്യാറായില്ലെങ്കില്‍ കത്ത് പിടിച്ചെടുക്കാനുള്ള നടപടികള്‍ സ്വീകരിയ്ക്കുമോ എന്ന് കണ്ടറിയേണ്ടിവരും.
കത്ത് തന്റെ സ്വകാര്യതയാണെന്നും അത് കമ്മീഷന് മുന്നില്‍ ഹാജരാക്കാന്‍ കഴിയില്ലെന്നും ആണ് സരിത നേരത്തെ വ്യക്തമാക്കിയിരുന്നത്. നിലവിലെ സാഹചര്യത്തില്‍ സോളാര്‍ കേസ് കൂടുതല്‍ വിവാദങ്ങളിലേയ്ക്ക് നീങ്ങുമെന്ന് ഉറപ്പിയ്ക്കാം.
ബിജുവിന്റെ ആവശ്യം
സരിത എസ് നായരേയും ഉമ്മന്‍ ചാണ്ടിയേയും ശാലു മേനോനേയും സരിതയുടെ അമ്മയേയും വിസ്തരിയ്ക്കാന്‍ അനുവദിയ്ക്കണം എന്നായിരുന്നു ബിജു രാധാകൃഷ്ണന്‍ കമ്മീഷനോട് ആവശ്യപ്പെട്ടത്.
സരിതയെ വിസ്തരിയ്ക്കാം
സരിത എസ് നായരെ വിസ്തരിയ്ക്കാനുള്ള അനുമതിയാണ് സോളാര്‍ കമ്മീഷന്‍ ഇപ്പോള്‍ ബിജു രാധാകൃഷ്ണന് നല്‍കിയിട്ടുള്ളത്. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരെ വിസ്തരിയ്ക്കണം ന്നെ ആവശ്യത്തില്‍ തീരുമാനം എടുത്തിട്ടില്ല.
കത്ത് ഹാജരാക്കണം
സരിത പത്തനംതിട്ട ജയിലില്‍ വച്ച് മജിസ്‌ട്രേറ്റിന് എഴുതി എന്ന് പറയുന്ന യഥാര്‍ത്ഥ കത്ത് ഹാജരാക്കാനാണ് ഇപ്പോള്‍ കമ്മീഷന്‍ ഉത്തരവിട്ടിരിയ്ക്കുന്നത്. കത്ത് ഹാജരാക്കിയില്ലെങ്കില്‍ എന്ത് സംഭവിയ്ക്കും?
പറ്റില്ലെന്ന് പറഞ്ഞിട്ട്....
കത്ത് തന്റെ സ്വകാര്യതയാണെന്നായിരുന്നു സരിതയുടെ അഭിഭാഷകന്‍ വാദിച്ചത്. അഥ് സോളാര്‍ കമ്മീഷന്റെ പരിധിയില്‍ വരില്ലെന്നും വാദിച്ചിരുന്നു. എന്തായാലും സരിതയുടെ വാദങ്ങളെല്ലാം തന്നെ കമ്മീഷന്‍ തള്ളിയിരിയ്ക്കുകയാണ്.
സരിത എത്തണം
ജനുവരി 27, 28 തീയ്യതികളില്‍ കമ്മീഷന് മുന്നില്‍ ഹാജരാകണം എന്നാണ് സരിതയോട് ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ തവണ സരിത ഹാജരായിരുന്നില്ല.
ബിജുവിന്റെ ക്രോസ്സ്
ബിജു രാധാകൃഷ്ണന്‍ തന്നെ ക്രോസ്സ് വിസ്താരം ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്ന് സരിത വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അനുമതി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
ഉമ്മന്‍ ചാണ്ടി
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കമ്മീഷന്‍ വിസ്തരിയ്ക്കുന്നുണ്ട്. ജനുവരി 25 ന് തിരുവനന്തപുരത്ത് വച്ചായിരിയ്ക്കും വിസ്താരം.
നിര്‍ണായകം
സോളാര്‍ തട്ടിപ്പ് കേസ് ഈ മാസം നിര്‍ണായകമായ പല ഘട്ടങ്ങളിലൂടെ കടന്നുപോകുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.
സിഡി പുറത്ത് വരുമോ?
സോളാര്‍ വീണ്ടും കത്തി നില്‍ക്കുകയാണെങ്കില്‍, ബിജു രാധാകൃഷ്ണന്‍ ഉണ്ടെന്ന് പറയുന്ന സിഡിയും പുറത്ത് വന്നേക്കുമെന്നാണ് ചില കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.