സരിതയ്ക്ക് രക്ഷയില്ല, ശാലു രക്ഷപ്പെട്ടു.... സോളാര്‍ കേസില്‍ വിധി; ബിജുവിനും ശിക്ഷ, 3 വർഷം തടവ്
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യത്തെ കേസിലാണ് ഇപ്പോള്‍ കോടതി വിധി പ്രസ്താവിക്കുന്നത്
പെരുമ്പാവൂര്‍: സോളാര്‍ തട്ടിപ്പില്‍ ആദ്യ കേസില്‍ അന്തിമ വിധിയാകുന്നു. സരിത എസ് നായരും ബിജു രാധാകൃഷ്ണനും കുറ്റക്കാരാണെന്ന് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി കണ്ടെത്തി.
എന്നാല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന സിനിമ, സീരിയല്‍ താരം ശാലു മേനോന്, അമ്മ കമലാദേവി, ടീം സോളാര്‍ ജീവനക്കാരനായിരുന്ന മണിലാല്‍ എന്നിവരെ കോടതി വെറുതേ വിട്ടു.
വഞ്ചനാ കുറ്റം ആയിരുന്നു പ്രതികള്‍ക്ക് നേരെ ചുമത്തിയിരുന്നത്. ബിജു രാധാകൃഷ്ണനാണ് കേസിലെ ഒന്നാം പ്രതി. സരിത എസ് നായര്‍ രണ്ടാം പ്രതിയും. പെരുമ്പാവൂര്‍ സ്വദേശിയായ സജാദില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. സോളാര്‍ തട്ടിപ്പ് പുറത്ത് കൊണ്ടുവരുന്നതിലേക്ക് നയിച്ച ആദ്യത്തെ പരാതിയായിരുന്നു സജാദിന്റേത്.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ തന്നെ ബിജു രാധാകൃഷ്ണനും സരിത എസ് നായര്‍ക്കും ശിക്ഷ ലഭിച്ചിരിക്കുകയാണ്. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്.
കേസിലെ ഒന്നും രണ്ടും പ്രതികളായ ബിജു രാധാകൃഷ്ണനും സരിത എസ് നായര്‍ക്കും മൂന്ന് വര്‍ഷം വീതം തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. 10,000 രൂപ പിഴയും.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന ശാലു മേനോനെ കോടതി കുറ്റവിമുക്തയാക്കിയിട്ടുണ്ട്. ശാലുവിന്രെ മാതാവ് കമലാദേവിയേയും ടീം സോളാറിലെ ജീവനക്കാരന് മണിലാലിനേയും കോടതി കുറ്റവിമുക്തരാക്കി.
തെളിവില്ലാത്തതിന്റെ പേരിലാണ് ശാലു മേനോനേയും മറ്റുള്ളവരേയും കുറ്റവിമുക്തരാക്കിയത്. എന്നാല്‍ സരിതയ്ക്കും ബിജുവിനും എതിരെ ശക്തമായ തെളിവുകള്‍ ഉണ്ടായിരുന്നു.
ആര്‍ബി നായര്‍ എന്ന പേരിലായിരുന്നു ബിജു രാധാകൃഷ്ണന് സജാദിനെ സമീപിച്ചത്. സരിത ലക്ഷ്മി എസ് നായര്‍ എന്ന പേരിലും. മുഖ്യമന്ത്രിയുടെ കത്തുമായാണ് ഇവര്‍ സജാദിനെ പറ്റിച്ചത്.
പല തവണകളായി 40 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു സജാദിന്റെ പരാതി. ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് എന്ന പേരിലായിരുന്നു അന്ന് സരിതയുടെ സ്ഥാപനം.