ശ്രീനിവാസൻ പറഞ്ഞ അത്ഭുതകരമായ ടെക്നോളജി, ജപ്പാനിലെ സ്‌കാനിംഗ് മെഷീന്‍, പൊളിച്ചടുക്കി കുറിപ്പ്!
കോഴിക്കോട്: കൊവിഡ് പ്രതിരോധത്തിന് വിറ്റാമിന്‍ സി മതിയെന്ന നടന്‍ ശ്രീനിവാസന്റെ അവകാശവാദത്തെ സോഷ്യല്‍ മീഡിയ കണക്കിന് ട്രോളുകളാണ്. ഡോക്ടര്‍മാര്‍ അടക്കമുളളവര്‍ ശ്രീനിവാസനെ തിരുത്തി രംഗത്ത് വന്നിട്ടുണ്ട്. മാധ്യമം ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ശ്രീനിവാസന്‍ കൊവിഡിനെ കുറിച്ചുളള വിവാദ പരാമര്‍ശം നടത്തിയത്.
ഇതേ ലേഖനത്തില്‍ തന്നെ ജപ്പാനില്‍ വെച്ച് കൈപ്പത്തിയുടെ വലുപ്പമുളള സ്‌കാനിംഗ് മെഷീന്‍ കണ്ടുവെന്നും അതുപയോഗിച്ച് ശരീരം മുഴുവന്‍ സ്‌കാന്‍ ചെയ്യാമെന്നും ശ്രീനിവാസന്‍ പറയുന്നുണ്ട്. ഇവിടെ വലിയ സ്‌കാനറില്‍ കയറ്റുന്നത് കൂടുതല്‍ പണം വാങ്ങാനാണ് എന്നും ശ്രീനിവാസന്‍ ആരോപിക്കുകയുണ്ടായി. ശ്രീനിവാസന്റെ വാദങ്ങള്‍ പൊളിച്ചിരിക്കുകയാണ് എംആര്‍എ രംഗത്തെ വിദഗ്ധനായ സോമരാജ പണിക്കര്‍. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
കൈപ്പത്തി സ്കാനർ
'' നമ്മുടെ പ്രീയപ്പെട്ട നടൻ ശ്രീനിവാസൻ അടുത്തിടെ സാധാരണക്കാർക്ക് ഒരു പക്ഷേ തെറ്റിദ്ധാരണ പരത്താൻ സഹായിക്കുന്ന ഒരു പ്രസ്താവന ഒരു പുതിയ തരം കൈപ്പത്തി സ്കാനറിനെ പറ്റി നടത്തിയതായി ശ്രദ്ധയിൽ പെട്ടു. അദ്ദേഹം പറഞ്ഞതു ഇപ്പോൾ പുരോഗമിച്ച രാജ്യങ്ങളിൽ ഒക്കെ വളരെ വിലകൂടിയ " ഹോൾ ബോഡി സ്കാനർ " ഒന്നും ആവശ്യമില്ല എന്നും വെറും കൈപ്പത്തിയുടെ സ്കാൻ ചെയ്തു ഏതു തരം അസുഖവും കണ്ടുപിടിക്കാം എന്നും ഇവിടെയൊക്കെ രോഗികളേ വലിയ ചിലവു വരുന്ന സ്കാനറിൽ കയറ്റി ശരീരം മുഴുവൻ സ്കാൻ ചെയ്തു കാശ് വാങ്ങുകയാണു എന്നാണു ഞാൻ വായിച്ചറിഞ്ഞത്.
അതു നേരിട്ടു കേട്ടില്ല
അങ്ങിനെ തന്നെയാണോ അദ്ദേഹം പറഞ്ഞതു എന്നു വ്യക്തമല്ല. കാരണം ഞാൻ അതു നേരിട്ടു കേട്ടില്ല. എന്നാൽ കൈപ്പത്തി സ്കാൻ എന്നു അദ്ദേഹം ഉദ്ദേശിക്കുന്നതു ഞങ്ങൾ എം.ആർ ഐ രംഗത്ത് പ്രവർത്തിക്കുന്നവർക്കു പരിചയമുള്ള " Small parts MRI Scanner " അല്ലെങ്കിൽ " Limps MRI Scanner " അല്ലെങ്കിൽ " MSK MR Scanner " എന്നൊക്കെ പല പേരുകളിൽ അറിയപ്പെടുന്ന വളരെ ചെറിയ തരം MRI സ്കാനറുകൾ ആണു. ഇതു സാധാരണ കാണുന്ന വലിയ എംആർഐകളുടെ അതെ പ്രവർത്തന തത്വം തന്നെയാണു. എന്നാൽ ഇതു സ്ഥാപിക്കാൻ വളരെ കുറച്ചു സ്ഥലം മതി..
ചെറിയ ഭാഗങ്ങൾ മാത്രം
മാഗ്നെറ്റിക് പവർ വളരെ കുറവായതിനാൽ ഇതു സ്ഥാപിക്കുന്ന മുറികൾക്കു വലിയ എംആർഐ സ്ഥാപിക്കുന്നതു പോലെ ചെമ്പു പാളികളോ ഇരുമ്പു പാളികളോ കൊണ്ടോ തീർത്ത ഷീൽഡ് റൂം ആവശ്യമില്ല. ഒരു ഡന്റൽ സർജന്റെ മുറിയിൽ പോലും സ്ഥാപിക്കാം. കയ്യ്, കാൽ , മുട്ടുകൾ , ചിലപ്പോൾ തോൾ വരെയും ഇത്തരം ചെറിയ MRI സ്കാനറുകളിൽ സ്കാൻ ചെയ്യാം. ഈ സ്കാനറിനു താരതമ്യേന വില കുറവായതിനാൽ രോഗികളേ സ്കാൻ ചെയ്യുന്ന ചാർജ്ജും കുറവായിരിക്കും. കാരണം പ്രവർത്തന ചിലവ് സാധാരണ സൂപ്പർ കണ്ടക്ടിംഗ് എംആർഐ യുടെ നൂറിൽ ഒന്നു പോലും വരില്ല. എന്നാൽ ചെറിയ ഭാഗങ്ങൾ മാത്രമേ ഈ സ്കാനറിൽ സ്കാൻ ചെയ്യാൻ പറ്റൂ എന്നു മറക്കരുത്..
ഇത് അതിന് പകരമുളളതല്ല
ഇനി ആണു ശ്രീനിവാസന്റെ ഒരു പ്രധാന തെറ്റിദ്ധാരണ മാറ്റേണ്ടതു. ഇതു കൈയ്യോ കാലോ സ്കാൻ മാത്രം സ്കാൻ ചെയ്യുന്നതിനാൽ ആ ഭാഗത്തേ ചില പ്രശ്നങ്ങൾ വളരെ പെട്ടന്നു മനസ്സിലാക്കാം എന്നതല്ലാതെ ഹോൾ ബോഡി എംആർഐക്കു പകരം ആയുള്ള ഒരു സ്കാൻ പരിശോധന അല്ല. ഉദാഹരാണത്തിനു കൈ ഉളുക്കുകയോ ഒടിയുകയോ ചെയ്താൽ ഈ സ്കാനറിൽ പെട്ടന്നു അതു ഒരു ഓർത്തോപീഡിക് സർജ്ജനു കണ്ടുപിടിച്ചു വേണ്ട സ്കാൻ ചെയ്യാൻ സാധിക്കും. എന്നാൽ അതേ രോഗിക്കു നട്ടെല്ലിനും കൂടി വേദന ഉണ്ടെങ്കിൽ വീണ്ടും നട്ടെല്ല് സ്കാൻ ചെയ്യാൻ വലിയ തരം സ്കാനറിലേക്കു അയക്കേണ്ടി വരും.
അൽഭുതകരമായ ടെക്നോളജി
എന്നാൽ കൈയ്ക്കോ കാലിനോ മാത്രം ഒരു പ്രശ്നം ഉള്ള ഒരാളേ, ഉദാഹരണം ഒരു സ്പോർട്ട്സ് താരത്തേ ഈ എംആർഐ സ്കാൻ മതിയെങ്കിൽ വളരെ ചെറിയ ചാർജ്ജിൽ പെട്ടന്നു സ്കാൻ ചെയ്തു ഡോക്ടർക്കു ചികിൽസ നൽകി പറഞ്ഞയക്കാം. എന്നാൽ അയാൾക്കു തലവേദന കൂടി ഉണ്ടെന്നു പറഞ്ഞാൽ വിശദ പരിശോധന ആവശ്യം എങ്കിൽ ഹോൾ ബോഡി എംആർഐ യിൽ അയക്കുക തന്നെ വേണം . ശ്രീനിവാസൻ പറഞ്ഞതിനാൽ ഇത് എന്തോ അൽഭുതകരമായ ടെക്നോളജി ആണെന്നും പാവങ്ങളുടെ കാശടിക്കുന്ന വലിയ എംആർ ഐ മെഷീൻ ഒന്നും ഇനി വേണ്ടെന്നും ഒന്നും വിചാരിക്കരുത്. ഇതു രണ്ടും രണ്ടു ഉദ്ദേശങ്ങൾക്കായി ഉള്ള രണ്ടു തരം എംആർഐ സ്കാനറുകൾ ആണ്. ചില കുഞ്ഞൻ എംആർഐകൾ അല്ലെങ്കിൽ കൈപ്പത്തി സ്കാനറുകൾ ചിത്രങ്ങളിൽ കാണാം.