ചിലര്‍ സ്വപ്നയെ സന്ദര്‍ശിച്ചത് മുഖ്യമന്ത്രിയെ രക്ഷിക്കാനും തെളിവുകൾ പുറത്തുവരാതിരിക്കാനും; കെ സുരേന്ദ്രൻ
കണ്ണൂർ: മുഖ്യമന്ത്രിയെ രക്ഷിക്കാനും സർക്കാരുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്ത് വരാതിരിക്കാനുമാണ് ചിലര്‍ സ്വപ്നയെ സന്ദര്‍ശിച്ച് സ്വാധീനിക്കാൻ ശ്രമിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ദേശീയ അന്വേഷണ ഏജൻസികൾ ജയിൽ സൂപ്രണ്ടിനെ ചോദ്യം ചെയ്താൽ ചിത്രം വ്യക്തമാവും. ജയിൽ ഡിജിപി ഉത്തരവാദിത്തം പാലിക്കുന്നില്ലെന്നും കണ്ണൂരിൽ നടന്ന മുഖാമുഖം പരിപാടിയിൽ സുരേന്ദ്രൻ പറഞ്ഞു.
സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുണ്ടെന്ന് ബിജെപി നേരത്തെ തന്നെ പറഞ്ഞിരുന്നു. കേരള പൊലീസ് സ്വപ്നയെ കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത് കേസ് അട്ടിമറിക്കാനാണ്. സ്വപ്നയെ പൊലീസ് കസ്റ്റഡിയിൽ വിടരുതെന്നും സുരേന്ദ്രൻ പറഞ്ഞു.
എൻഫോഴ്സ്മെന്റ ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാൻ വിളിക്കുമ്പോഴെല്ലാം സിഎം രവീന്ദ്രൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഭയം തേടുകയാണ്. ആരോഗ്യമന്ത്രിയുടെ ഒത്താശയോടെയാണ് ഈ നാടകം നടക്കുന്നത്. മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ ചോദ്യംചെയ്യണം. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെടുത്തി സ്പീക്കര്‍ ശ്രീരാമ കൃഷ്ണനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നു. ഏജൻസികൾ വിവരം ചോർത്തി തരുന്നു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സേനാധിപനില്ലാത്ത സൈന്യത്തെ പോലെയാണ് എൽഡിഎഫ്. നയിക്കാനാളില്ലാത്ത അവസ്ഥയിലാണ് അവർ. മുസ്ലിം വർഗീയവാദികളുടെ തടവറയിലാണ് യുഡിഎഫ്. ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കിയ യുഡിഎഫിൽ മുസ്ലിം ലീഗിൻ്റെ അപ്രമാദിത്വമാണുള്ളത്. തിരുവനന്തപുരത്തടക്കം ഒന്നാംഘട്ടം തിരഞ്ഞെടുപ്പ് നടന്ന തെക്കൻ മേഖലയിൽ യുഡിഎഫ് ചിത്രത്തിലേയില്ല. എൽഡിഎഫിനെ പരാജയപ്പെടുത്തി തിരുവനന്തപുരം കോർപ്പറേഷനിൽ ദേശീയ ജനാധിപത്യ സഖ്യം വൻ വിജയം നേടുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
കള്ളവോട്ടിന് സാധ്യത; കണ്ണൂരിലെ പ്രവാസികള്‍ ഹൈക്കോടതിയില്‍, ഞങ്ങള്‍ ഗള്‍ഫിലാണ്
Recommended Video
2021 ൽ 26 പൊതുഅവധികൾ; ഏതൊക്കെയെന്ന് അറിയണ്ടേ.. ദാ ഇവിടെ നോക്കാം.