കൊല്ലത്ത് മകൻ അമ്മയെ കൊന്ന് വീട്ട് വളപ്പിൽ കുഴിച്ച് മൂടി! സെപ്റ്റിക് ടാങ്കിനരികിൽ, മകൻ അറസ്റ്റിൽ
കൊല്ലം: കൊല്ലത്ത് മകന് അമ്മയെ കൊലപ്പെടുത്തി കുഴിച്ച് മൂടി. കൊല്ലം പട്ടത്താനം നീതി നഗറിലെ സാവിത്രിയാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. 71 വയസ്സായിരുന്നു. മകന് സുനില്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മയെ കൊന്ന് വീട്ട് വളപ്പില്‍ തന്നെയാണ് സുനില്‍ കുഴിച്ച് മൂടിയത്. ഒന്നര മാസങ്ങള്‍ക്ക് മുന്‍പാണ് സുനില്‍ അമ്മയെ കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക നിഗമം.
സെപ്റ്റംബര്‍ മൂന്ന് മുതല്‍ സാവിത്രിയെ കാണാനില്ലായിരുന്നു. അന്ന് സുനില്‍ തന്നെ പോലീസിനെ സമീപിക്കുകയും അമ്മയെ കാണാനില്ലെന്ന് പരാതി നല്‍കുകയും ചെയ്തിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പോലീസ് സാവിത്രിയെ കണ്ട് കിട്ടുന്നവര്‍ അറിയിക്കണം എന്നാവശ്യപ്പെട്ട് നോട്ടീസും ഇറക്കി.
സാവിത്രിയുടെ മകളും അമ്മയെ കാണാനില്ലെന്ന് പോലീസിന് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം സുനില്‍ വീണ്ടും പോലീസ് സ്റ്റേഷനിലെത്തി.. ഒരു ബന്ധുവിനെ കാണാനില്ലെന്ന പരാതി നല്‍കാനായിരുന്നു സുനില്‍ എത്തിയത്. ഈ സമയത്ത് സംശയം തോന്നിയ പോലീസ് സുനിലിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സാവിത്രി കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. വീടിന് സമീപത്തുളള സെപ്റ്റിക് ടാങ്കിനരികിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒന്നരമാസത്തിലേറെ പഴക്കമുണ്ട് എന്നാണ് പ്രാഥമിക നിഗമനം.
സ്വത്തിന്റെ പേരില്‍ സുനില്‍ അമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. വസ്തുവിന്റെ പ്രമാണം ആവശ്യപ്പെട്ട് അമ്മയെ സുനില്‍ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് സഹോദരിയും പറയുന്നു. അമ്മയെ കൊലപ്പെടുത്താന്‍ സുനിലിന് കുട്ടന് എന്ന സുഹൃത്തിന്റെ സഹായം ലഭിച്ചിട്ടുണ്ട് എന്നാണ് പോലീസ് കരുതുന്നത്. കുട്ടന് ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. മറ്റൊരു സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലും സുനില്‍ കുമാര്‍ പ്രതിയാണെന്ന് പോലീസ് പറയുന്നു.