സർക്കാരിന്റെ വി കെയർ പദ്ധതി തുണയായി, കാഴ്ച പൂർണമായും തിരിച്ച് കിട്ടി, ടീച്ചറെ കാണാൻ സോന മോളെത്തി
തിരുവനന്തപുരം: തൃശൂര്‍ സ്വദേശിനിയായ സോനമോള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ചികിത്സയ്ക്കിടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സോനമോള്‍ക്ക് സര്‍ക്കാര്‍ ഇടപെടലിലൂടെ കാഴ്ച ശക്തി തിരിച്ച് കിട്ടുകയായിരുന്നു. ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ഇടപെടലിന് വലിയ കയ്യടിയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. കാഴ്ച തിരിച്ച് കിട്ടിയ ശേഷം സോന മോളും കുടുംബവും മന്ത്രിയെ കാണാന്‍ തിരുവനന്തപുരത്ത് എത്തി.
വി മുരളീധരന് ശേഷം കേന്ദ്രമന്ത്രിയാകാൻ എപി അബ്ദുളളക്കുട്ടി? കേരളത്തിന് മോദിയുടെ രണ്ടാം സർപ്രൈസ്
ആരോഗ്യമന്ത്രി തന്നെയാണ് സോനമോള്‍ കാണാനെത്തിയ വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്: ' ടോക്സിക്ക് എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥയെത്തുടർന്ന് കാഴ്ച നഷ്ടപ്പെട്ട സോനമോളുടെ വാർത്ത നാം ഏവരും സോഷ്യൽ മീഡിയ വഴി അറിഞ്ഞതാണ്. രോഗത്തിന്റെ ഭീകരത വെളിവാക്കുന്ന സോനമോളുടെ ചിത്രവും ഏറെ സങ്കടത്തോടെ കൂടിയാണ് നാം കണ്ടത്. വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടനെ സർക്കാരിന്റെ വി കെയർ പദ്ധതിയിലൂടെ സോനമോളുടെ ചികിത്സ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസത്തോടുകൂടി മോളുടെ ചികിത്സ പൂർത്തിയായി. കാഴ്ച പൂർണ്ണമായും തിരിച്ചു കിട്ടി. #സർക്കാർ_ഒപ്പമുണ്ട്. #വി_കെയർ'' എന്നാണ് പോസ്റ്റ്.
അപസ്മാരം ബാധിച്ച് തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് എത്തിയ സോന മോള്‍ക്ക് ടോക്സിക്ക് എപ്പിഡമോ നൈക്രോലൈസിസ് എന്ന രോഗം ബാധിച്ചു. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ മാറ്റി. അവിടെ നടത്തിയ പരിശോധനയിലാണ് സോന മോള്‍ക്ക് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി വ്യക്തമായത്.
ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ ആശുപത്രിക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. അതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി കെകെ ശൈലജ പ്രശ്നത്തില്‍ ഇടപെട്ടത്. എവിടെ കൊണ്ട് പോയിട്ടാണെങ്കിലും കുട്ടിക്ക് കാഴ്ച തിരിച്ച് കിട്ടാനുളള ചികിത്സ നല്കാന് മന്ത്രി കര്‍ശന നിര്‍ദേശം നല്കി. തുടര്‍ന്ന് ഹൈദരാബാദിലെ എല്‍വി പ്രസാദ് ആശുപത്രിയില്‍ സോനമോളെ എത്തിച്ച് ചികിത്സ നടത്തി. ഒരു മാസത്തോളം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് കാഴ്ച പൂര്‍ണമായും തിരിച്ച് കിട്ടി. സാമൂഹ്യ സുരക്ഷാ മിഷനാണ് മുഴുവന്‍ ചികിത്സാ ചിലവുകളും വഹിച്ചത്.