അരുംകൊലകൾക്ക് ശേഷം ജീവനൊടുക്കാൻ പദ്ധതി.. അതിനിടെ പിണറായിക്ക് സൗമ്യയുടെ കത്തും!
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സൗമ്യയുടെ കൂട്ടുപ്രതികളെ പിടികൂടാനാവാതെ വട്ടംകറങ്ങുകയാണ് പോലീസ്. തനിച്ചാണ് മൂന്ന് പേരെയും കൊന്നതെന്ന സൗമ്യയുടെ ആവര്‍ത്തിച്ചുള്ള മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കൊലയ്ക്ക് ശേഷം ജീവനൊടുക്കാനായിരുന്നു താന്‍ തീരുമാനിച്ചതെന്നും സൗമ്യ വെളിപ്പെടുത്തിയിരിക്കുന്നു.
അതിനിടെ സൗമ്യ സര്‍ക്കാര്‍ ജോലി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെഴുതിയ കത്ത് പുറത്ത് വന്നിട്ടുണ്ട്. സൗമ്യയുടെ ആദ്യത്തെ മകളായ കീര്‍ത്തനയുടെ മരണവുമായി ബന്ധപ്പെട്ട് ആദ്യ ഭര്‍ത്താവ് കിഷോറിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊലയ്ക്ക് ശേഷം ആത്മഹത്യ
പൊരിച്ച മീനില്‍ എലിവിഷം പുരട്ടി നല്‍കി മൂത്ത മകളായ ഐശ്വര്യയെ ആണ് സൗമ്യ ആദ്യം ഈ ലോകത്ത് നിന്നും എന്നന്നേക്കുമായി ഇല്ലാതാക്കിയത്. പിന്നാലെ അമ്മ കമലയേയും അച്ഛന്‍ കുഞ്ഞിക്കണ്ണനേയും വിഷം നല്‍കി കൊലപ്പെടുത്തി. അച്ഛന്‍ മരിച്ചതിന്റെ പന്ത്രണ്ടാം ദിവസം താനും ആത്മഹത്യ ചെയ്യാനാണ് തീരുമാനിച്ചിരുന്നതെന്ന് സൗമ്യ പോലീസിന് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിനിടെ മൊഴി നല്‍കി. ബന്ധുക്കള്‍ പോയിക്കഴിഞ്ഞ ശേഷം ജീവനൊടുക്കാനായിരുന്നു പദ്ധതി.

സൗമ്യയുടെ പുതിയ മൊഴി
അച്ഛനും അമ്മയും മകളും മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം മരിക്കാനായിരുന്നു കരുതിയിരുന്നത്. ഒന്നിച്ച് ജീവനൊടുക്കിയാലോ എന്ന് ആദ്യം ആലോചിച്ചിരുന്നു. എന്നാല്‍ അങ്ങനെ ചെയ്യുമ്പോള്‍ ആരെങ്കിലുമൊരാള്‍ രക്ഷപ്പെട്ടാലോ എന്ന ഭയമുണ്ടായിരുന്നു. അതുകൊണ്ടാണ് ആദ്യം മറ്റുള്ളവരെ കൊലപ്പെടുത്തിയതെന്നും സൗമ്യ പോലീസിന് മൊഴി നല്‍കി. പിണറായി കൊലക്കേസ് അന്വേഷിക്കുന്ന തലശ്ശേരി സിഐ കെഇ പ്രേമചന്ദ്രന് മുന്നിലാണ് സൗമ്യ പുതിയ മൊഴി നല്‍കിയിരിക്കുന്നത്.

മുഖ്യമന്ത്രിക്ക് കത്ത്
എന്നാല്‍ സൗമ്യയുടെ ഈ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കാരണം രണ്ട് മക്കളും അമ്മ കമലയും മരിച്ച ശേഷം ജീവിക്കാന്‍ വഴിയില്ലെന്നും സര്‍ക്കാര്‍ ജോലി വേണമെന്നും ആവശ്യപ്പെട്ട് സൗമ്യ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. കമല മരിച്ചതിന് ശേഷം പിണറായി വിജയന്‍ മാര്‍ച്ച് പത്തിന് സൗമ്യയുടെ വീട് സന്ദര്‍ശിച്ചിരുന്നു. കമല മരിച്ച് മൂന്നാമത്തെ ദിവസമായിരുന്നു അത്. അന്ന് തന്നെയാണ് സൗമ്യ നിവേദനം നല്‍കിയതും.

ജോലി വേണമെന്ന് ആവശ്യം
അമ്മയ്ക്കും രണ്ട് കുട്ടികള്‍ക്കും അജ്ഞാതരോഗമാണെന്നും കുടുംബത്തിന് സര്‍ക്കാര്‍ പറ്റുന്ന സഹായം ചെയ്ത് തരണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. തനിക്ക് ജോലി ലഭിക്കുകയാണ് എങ്കില്‍ കുടുംബത്തിലെ ബാക്കിയുള്ളവരെയും രക്ഷിക്കാനാവും എന്നും മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ സൗമ്യ പറയുന്നു. ഈ അപേക്ഷ മുഖ്യമന്ത്രിയുടെ ഓഫീസ് വഴി അന്ന് തന്നെ ഓണ്‍ലൈനില്‍ രജിസ്‌ററര്‍ ചെയ്തു. നിവേദനത്തിന്മേല്‍ അന്വേഷണവും നടന്നു.

നിവേദനം തിരിച്ചയച്ചു
സൗമ്യ നല്‍കിയ നിവേദനത്തിലെ വിവരങ്ങള്‍ സംബന്ധിച്ച് പിണറായി വില്ലേജ് ഓഫീസര്‍ അന്വേഷണം നടത്തിയരുന്നു. പരിശോധനയ്ക്കായി തലശ്ശേരി താലൂക്ക് ഓഫീസിലും നിവേദനമെത്തി. എന്നാല്‍ കൊലക്കേസില്‍ സൗമ്യ അറസ്റ്റിലായതോടെ നിവേദനം തിരിച്ചയച്ചു. സാമ്പത്തിക പ്രശ്‌നങ്ങള്‍ അടക്കമുള്ള ജീവിത പ്രശ്‌നങ്ങളാണ് കുടുംബത്തിലെ എല്ലാവരെയും ഇല്ലാതാക്കാനുള്ള തീരുമാനത്തിലേക്ക് സൗമ്യയെ എത്തിച്ചത് എന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇതുവരെ 50 പേരെയാണ് കേസില്‍ പോലീസ് ചോദ്യം ചെയ്തിരിക്കുന്നത്.

ആദ്യ ഭർത്താവ് കസ്റ്റഡിയിൽ
സൗമ്യയുമായി അടുത്ത ബന്ധമുള്ള നാല് പേരെ ചോദ്യം ചെയ്തിട്ടും കൊലപാതകത്തില്‍ പങ്കുണ്ടോയെന്നത് സ്ഥിരീകരിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. സൗമ്യയ്‌ക്കൊപ്പം ഇരുത്തി ഇവരെ ചോദ്യം ചെയ്തിട്ടും കാര്യമുണ്ടായിട്ടില്ല. കേസില്‍ ശാസ്ത്രീയ തെളിവുകളടക്കം പോലീസ് ശേഖരിച്ച് വരികയാണ്. സൗമ്യയുടെ വീട്ടില്‍ നിന്നും എലിവിഷത്തിന്റെ പാക്കറ്റ് കത്തിച്ച ചാരവും വിഷം നല്‍കാന്‍ ഉപയോഗിച്ച പാത്രവും തെളിവെടുപ്പിനിടെ പോലീസ് കണ്ടെത്തിയിരുന്നു. അതിനിടെ സൗമ്യയുടെ ആദ്യ ഭര്‍ത്താവ് കിഷോറിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആദ്യത്തേതും കൊലപാതകമോ
കിഷോറും സൗമ്യയും ഒരുമിച്ച് താമസിച്ചിരുന്ന കാലത്താണ് ഇളയമകളായ കീര്‍ത്തന മരിക്കുന്നത്. ഇതും കൊലപാതകം തന്നെയാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇതേക്കുറിച്ചും സൗമ്യയെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് വേണ്ടിയാണ് കിഷോറിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കോട്ടയം കൊടുങ്ങല്ലൂരിലെത്തിയാണ് കിഷോറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കിഷോറില്‍ നിന്നും പീഡനമേറ്റിരുന്നതായും തന്നെ എലിവിഷം കുടിപ്പിച്ചിരുന്നതായും നേരത്തെ സൗമ്യ പോലീസിന് മൊഴി നല്‍കിയിരുന്നു.












Click it and Unblock the Notifications