ശ്രീജിത്തിന്റെ കസ്റ്റഡി മരണം; ആലുവ മുൻ റൂറൽ എസ്പിയെ ചോദ്യം ചെയ്തു, നാല് മണിക്കൂർ!!
കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ മുന്‍ ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിനെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യൽ നാല് മണിക്കൂർ നീണ്ടു നിന്നു. ഐജിയുടെ നോതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഉച്ചയ്ക്ക് 2.30നായിരുന്നു എസ്പിയെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയിരുന്നത്. കസ്റ്റഡിമര്‍ദനം മറയ്ക്കാന്‍ എസ്.പി ശ്രമിച്ചുവെന്ന മൂന്ന് മൊഴികളാണ് നിര്‍ണായകം. കസ്റ്റഡി മര്‍ദനത്തെക്കുറിച്ച് വിവരം നല്‍കിയവരെ ഭീഷണിപ്പെടുത്തി വിവരം പൂഴ്ത്താന്‍ എസ്പി ശ്രമിച്ചതായി പൊലീസിലെ കീഴുദ്യോഗസ്ഥരില്‍ ചിലരാണ് മൊഴി നല്‍കിയത്.
പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ ം ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.എസ്പിക്കെതിരെ പൊലീസുകാരുടെ മൊഴികള്‍ വന്ന സാഹചര്യത്തിലാണ് അടിയന്തരമായി എസ്പിയെ ചോദ്യം ചെയ്തത്. ശ്രീജിത്തിനെ പിടികൂടിയ ആര്‍ടിഎഫ് സ്‌ക്വാഡിലെ പോലീസുകാരെ എസ്പി വഴിവിട്ട് പ്രോത്സാഹിപ്പിച്ചതിന് കൂടുതല്‍ തെളിവുകളും പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും സൂചനകളുണ്ട്. അങ്ങിനെയാണെങ്കിൽ എസ്പിയും പ്രതിപട്ടികയിൽ പെടും എന്ന് തന്നെയാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ശ്രീജിത്ത് നിരപരാധി
ശ്രീജിത് പ്രതിയെന്ന് സ്ഥാപിച്ചെടുക്കാന്‍ പരാതിക്കാരന്റെ രണ്ടാംമൊഴിയെന്ന മട്ടില്‍ പൊലീസ് തയ്യാറാക്കിയ വ്യാജരേഖ സ്റ്റേഷന്‍ ഫയലില്‍ നിന്ന് പിന്നീട് അപ്രത്യക്ഷമായി. എവി ജോര്‍ജ് ആണ് കഴിഞ്ഞയാഴ്ച ഇത് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഇത് ഹാജരാക്കിയത്. അതേസമയം കൊല്ലപ്പെട്ട ശ്രീജിത്ത് നിരപരാധിയായിരുന്നെന്ന് പ്രതികള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കീഴുദ്യോഗസ്ഥരെ ബലിയാടാക്കി
വാരാപ്പുഴയിലെ പോലീസ് ഭീകരതയ്ക്ക് കാരണക്കാരൻ ആലുവ മുൻ റൂറൽ എസ്പിയാണെന്ന് ജില്ലാ പോലീസ് അസോസിയേഷന്റെ ഭാഗത്തു നിന്നും രൂക്ഷ വിമർശനവും ഉയർന്നിരുന്നു. യോഗത്തിൽ ഇടത് വലത് ഭേദ്യമന്യേ മുൻ എസ്പിയുടെ വീഴ്ചകൾ അക്കമിട്ടു നിരത്തുകയായിരുന്നു. കീഴുദ്യോഗസ്ഥരെ ബലിയാടാക്കി എസ്പി തിരശീലയ്ക്ക് പിറകിൽ മറഞ്ഞിരിക്കുകയാണെന്നും അസോസിയേഷനിൽ ആരോപണം ഉയർന്നിരുന്നു.
മൊഴിയിൽ കൃത്രിമം
വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പോലീസെടുത്ത വിനീഷിന്റെ മൊഴിയില്‍ കൃത്രിമം നടന്നനിരുന്നെന്നും അതിന് കൂട്ടുനിന്നത് എസ്പിയാണെന്നും നേരത്തെ ആരോപണങ്ങൾ ഉണ്ടായിരുന്നു. ആറാം തീയതി മൊഴി രേഖപ്പെടുത്തിയതെന്നും ഏഴാം തീയതി വിനീഷ് മൊഴിയില്‍ ഒപ്പുവെച്ചവെന്നുമാണ് പോലീസ് രേഖകള്‍. എന്നാല്‍ ഏഴാം തീയതി സറ്റേഷനില്‍ താന്‍ പോയിട്ടേ ഇല്ലെന്നാണ് വിനീഷ് പറഞ്ഞിരുന്നു. ആറിന് ഞാന്‍ സ്‌റ്റേഷനില്‍ പോയിരുന്നു. എന്നാല്‍ അവിടെ കണ്ടത് ബോബനെയും ശരത്തിനെയും മാത്രമാണ്. അവിടെ ശ്രീജിത്ത് ഉണ്ടായിരുന്നില്ലെന്നും ശ്രീജിത്ത് പറഞ്ഞിരുന്നു.
ആന്തരിക രക്തസ്രാവം
വാസുദേവന്‍ എന്നയാളുടെ വീട്ടില്‍ കയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു എന്ന പരാതിയിലാണ് ശ്രീജിത്തിനെയും മറ്റു 10 പേരെയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നെന്ന് മജിസ്ട്രേറ്റിനെ നേരിട്ട് ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് ശ്രീജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വച്ചായിരുന്നു അന്ത്യം. ആന്തരിക രക്തസ്രാവവും ഛര്‍ദ്ദി, മൂത്ര തടസം എന്നിവയ്ക്കാണ് ശ്രീജിത്ത് ചികിത്സ തേടിയത്.
മറ്റൊരു ശ്രീജിത്ത്
അക്രമത്തില്‍ ഉണ്ടായിരുന്നത് മറ്റൊരു ശ്രീജിത്തായിരുന്നു. മരിച്ച ശ്രീജിത്ത് വീട് ആക്രമിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട ആളല്ല', മരണപ്പെട്ട ശ്രീജിത്ത് തന്റെ സുഹൃത്തായിരുന്നെന്നും അയാളുമായി ഒരുവിധ പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും വിനീഷ് കൂട്ടിച്ചേര്‍ത്തു. വീടാക്രമിച്ച സംഭവത്തില്‍ ശ്രീജിത്തിന്റെ പേര് പൊലീസിനോട് പറഞ്ഞിരുന്നില്ലെന്നും വാസുദേവന്റെ മകൻ വിനീഷ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കുരുക്കിലായത്.