യതീഷ് ചന്ദ്ര ശബരിമലയിൽ നിന്നും മടങ്ങുന്നു; പകരമെത്തുന്നത് എസ് പി പുഷ്കരൻ, തന്ത്രപരമായ തിരിച്ചടി
Recommended Video
പമ്പ: ശബരിമലയിലെ സുരക്ഷാച്ചുമതല വഹിച്ച എസ് പി യതീഷ് ചന്ദ്രയാണ് സോഷ്യൽ മീഡിയയിലെ താരം. ശബരിമലയില്‍ കൈക്കൊണ്ട മുഖം നോക്കാതെയുള്ള നടപടികളാണ് യതീഷ് ചന്ദ്രയ്ക്ക് കൈയ്യടി നേടികൊടുത്തിരിക്കുന്നത്. കേന്ദ്രമന്ത്രിമാർക്ക് മുമ്പിൽ പോലും നിലപാടിൽ തെല്ല് അയവില്ലാതെ ശബരിമലയിൽ സുരക്ഷയൊരുക്കിയ യതീഷ് ചന്ദ്ര ഈ മാസം 30ന് നിലയ്ക്കലിലെ ചുമതല ഒഴിയുകയാണ്.
തൃശൂർ റൂറൽ എസ് പി പുഷ്ക്കരനാണ് നിലയ്ക്കലിൽ പുതിയ ചുമതല നൽകിയിരിക്കുന്നത്. ശബരിമലയിൽ യതീഷ് ചന്ദ്രയുടെ നടപടിയിൽ യാതൊരു തെറ്റുമില്ലെന്ന് ആവർത്തിച്ച് പോലീസിന് സകല പിന്തുണയും നൽകി മുഖ്യമന്ത്രിയും ഒപ്പമുണ്ട്. നിലയ്ക്കലിലെ ചുമതലയിൽ നിന്നും യതീഷ് ചന്ദ്രയെ മാറ്റുന്നതിലൂടെ തന്ത്രപരമായൊരു നീക്കമാണ് സർക്കാർ നടത്തിയിരിക്കുന്നത്.
ശബരിമലയിലെ പുലിക്കുട്ടി
ശബരിമലയിൽ സുരക്ഷാ മതിൽ തീർത്ത പുലിക്കുട്ടി എന്ന് തുടങ്ങിയ വാചകങ്ങളാണ് സമൂഹമാധ്യമങ്ങളിൽ യതീഷ് ചന്ദ്രയെ പുകഴ്ത്തി പ്രചരിക്കുന്നത്. സംഘപരിവാർ നേതാക്കളെ വിറപ്പിച്ചും തീർത്ഥാടകർക്ക് സുഗമമായ ദർശനം സാധ്യമാക്കാനും മുമ്പിലുണ്ടായിരുന്നു യതീഷ് ചന്ദ്ര. ശശികലയും, സുരേന്ദ്രനും എന്തിനേറെ കേന്ദ്രമന്ത്രിമാർ വരെ യതീഷ് ചന്ദ്രയ്ക്ക് മുമ്പിൽ മുട്ട് മടക്കി. പതിനഞ്ച് ദിവസത്തേയ്ക്ക് നൽകിയ ചുമതലയിൽ തിളങ്ങിയ ശേഷമാണ് എസ് പി തൃശൂരിലേക്ക് മടങ്ങുന്നത്.
സംഘപരിവാറിന്റെ കണ്ണിലെ കരട്
വിലക്ക് ലംഘിച്ച് ശബരിമലയിലേക്ക് എത്താൻ ശ്രമിച്ചവരെയെല്ലാം ചിരിച്ച മുഖത്തോടെ തന്നെ വിരട്ടിയോടിക്കുന്ന യതീഷ് ചന്ദ്രയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതും, ശശികലയുടെ ബസ് തടഞ്ഞ് പ്രശ്നങ്ങളുണ്ടാക്കില്ലെന്ന് എഴുതി വാങ്ങിയ ശേഷം മാത്രം സന്നിധാനത്തേയ്ക്ക് കടത്തിവിട്ടതും, സംഘപരിവാർ നേതാക്കളുടെ വാഹനങ്ങൾ തടഞ്ഞതും ഇതേ യതീഷ് ചന്ദ്രയാണ്. കേന്ദ്രനേതാക്കളെ വരെ ഇറക്കി ശബരിമല സമരം ചൂടുപിടിപ്പിക്കാനിറങ്ങിയ ബിജെപിക്കാർക്ക് വൻ തിരിച്ചടിയാണ് ആ 33കാരൻ നൽകിയത്.
കശ്മീരിലേക്ക് വിടണം
ശബരിമലയിൽ ബിജെപിയേയും സംഘപരിവാറിനേയും വരിഞ്ഞുമുറുകിയ യതീഷ് ചന്ദ്രയുടെ നടപടികൾ നേതാക്കളെ ചൊടിപ്പിച്ചിരിക്കുകയാണ്. എതിർക്കുന്നവരെ കശ്മീരിലേക്ക് അയക്കണമെന്ന് പറയുന്ന പതിവ് വാചകം നേതാക്കൾ യതീഷ് ചന്ദ്രയ്ക്ക് നേരെയും ഉയർത്തിയിരുന്നു. യതീഷ് ചന്ദ്ര നമ്പർ വൺ ക്രമിനൽ ആണെന്നാണ് ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ പറഞ്ഞത്.
ഹൈക്കോടതിയുടെ വിമർശനം
യതീഷ് ചന്ദ്രയുടെ മുൻകാല ഓർമപ്പെടുത്തി ഹൈക്കോടതി സർക്കാരിനെ വിമർശിച്ചിരുന്നു. എസ്പിയുടെ ശരീര ഭാഷ തന്നെ ശരിയല്ലെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. വൈപ്പിൻ സമരത്തിൽ സ്ത്രീകളേയും കുട്ടികളേയും തല്ലിച്ചതച്ച അതേ യതീഷ് ചന്ദ്ര തന്നെയല്ലേ ഇതെന്ന് കോടതി ചോദിച്ചു. ഹൈക്കോടതി പരാമർശം ആയുധമാക്കി നിലയ്ക്കലിന് മുമ്പ് അങ്കമാലിയും, വൈപ്പിനും ഓർമ വേണമെന്ന പ്രചാരണവും സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്.
പിന്തുണച്ച് മുഖ്യമന്ത്രി
ശബരിമലയിലെ പോലീസ് ഇടപെടൽ ശരിയായ ദിശയിൽ തന്നെയായിരുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. യതീഷ് ചന്ദ്ര കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനോട് അനാദരവ് കാണിച്ചിട്ടില്ല. അകമ്പടി വാഹനങ്ങൾ കടത്തിവിടണമെന്ന ആവശ്യത്തിലാണ് തര്ക്കമുണ്ടായത്. അതിൽ അപാകതയില്ലെന്നും മുഖ്യമന്ത്രി പിന്തുണച്ചു. അങ്കമാലിയിലെ എൽഡിഎഫ് ഹർത്താലിനിടെ ലാത്തിച്ചാർജ്ജ് നടത്തിയതോടെ ഒരു കാലത്ത് സിപിഎമ്മിന്റെ കണ്ണിലെ കരടായിരുന്നു യതീഷ് ചന്ദ്ര.
സർക്കാരിന്റെ തന്ത്രം
നിലയ്ക്കലില്‍ യുവ ഐപിഎസുകാരനെ മാറ്റി കണ്‍ഫേഡ് ഐപിഎസുകാരനെ നിയമിക്കുന്ന തന്ത്രപരമായ നീക്കമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. കേന്ദ്രഭരണം ഉപയോഗിച്ച് ശബരിമലയിലെ ബിജെപി തന്ത്രങ്ങൾക്ക് തടയിടുന്നവരെ വിരട്ടാനുള്ള നീക്കങ്ങൾക്കാണ് സർക്കാർ ഇതോടെ തടയിട്ടിരിക്കുന്നത്.
എസ് പിക്കെതിരെ പരാതി
കേന്ദ്ര മന്ത്രി പൊൻരാധാകൃഷ്ണനോട് പോലും തർക്കിച്ച് നിന്ന ഐപിഎസുകാരൻ കേന്ദ്രസർക്കാരിനെ പോലും അമ്പരപ്പിച്ചു. യതീഷ് ചന്ദ്രയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള തന്നെ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിൽ പരാതി നൽകിയിരിക്കുകയാണ്.
തിരിച്ചടിക്കുമെന്ന് സർക്കാർ
ഐപിഎസ് കാരെ കേന്ദ്രഭരണമുപയോഗിച്ച് നിശബ്ദരാക്കാനുള്ള ശ്രമങ്ങളെ എന്തുവില കൊടുടുത്തും തടയിടുമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ആവശ്യമെങ്കിൽ യതീഷ് ചന്ദ്രയെ തന്നെ വീണ്ടും ശബരിമലയിൽ നിയോഗിക്കും. പതിനഞ്ച് ദിവസം വീതമാണ് നിലവിൽ ഓരോ ഉദ്യോഗസ്ഥനും ശബരിമലയിൽ ചുമതല നൽകുന്നത്.
യതീഷ് ചന്ദ്രയുടെ പകരക്കാരൻ
മലയാളികൾക്ക് അത്ര പരിചിതനല്ലെങ്കിലും ക്രമസമാധാനപാലനത്തിൽ കഴിവ് തെളിയിച്ച ഉദ്യോഗസ്ഥനാണ് എസ്പി പുഷ്കരൻ. ചാലക്കുടിയെ പ്രളയം വിഴുങ്ങിയപ്പോൾ പാലത്തിനടയിൽ പോലീസ് വാഹനം പാർക്ക് ചെയ്ത് കൺട്രോൾ റൂമാക്കി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച വ്യക്തയാണ് അദ്ദേഹം.ശബരിമലയിലെ ക്രമസമാധാനം എസ്പി പുഷ്കരന്റെ കൈയ്യിലും ഭദ്രമായിരിക്കുമെന്നാണ് സർക്കാരിന്റെ വിശ്വാസം.