ശബരിമലയിൽ ചെയ്തത് ജോലി, എല്ലാവരേയും തൃപ്തിപ്പെടുത്താനാകില്ല.. നിലപാട് വ്യക്തമാക്കി യതീഷ് ചന്ദ്ര
തിരുവനന്തപുരം: തൃശൂര്‍ എസ്പി യതീഷ് ചന്ദ്രയെ പാഠം പഠിപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ബിജെപി. നിലയ്ക്കലില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന യതീഷ് ചന്ദ്ര, കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറി എന്നാണ് ബിജെപി ആരോപണം. വിഷയം ബിജെപി ലോക്സഭയില്‍ എത്തിച്ചിരിക്കുകയാണ്.
വിവാദം വീണ്ടും ചൂട് പിടിക്കുന്നതിനിടെ പോലീസിന് എല്ലാവരേയും തൃപ്തിപ്പെടുത്താന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി യതീഷ് ചന്ദ്ര രംഗത്ത് വന്നിരിക്കുകയാണ്. വനിത മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് യതീഷ് ചന്ദ്രയുടെ പ്രതികരണം.
ഹീറോയായി യതീഷ് ചന്ദ്ര
ശബരിമലയില്‍ സന്ദര്‍ശനത്തിന് എത്തിയ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനും ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനും അടങ്ങിയ സംഘത്തെ നിലയ്ക്കലില്‍ വെച്ച് തടഞ്ഞതോടെയാണ് യതീഷ് ചന്ദ്ര സോഷ്യല്‍ മീഡിയയിലെ താരമായത്. സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനത്തിന് നിയന്ത്രണമുണ്ടെന്നതിനെ ചോദ്യം ചെയ്ത മന്ത്രിക്ക് ഉത്തരം നല്‍കിയും തിരിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിയും യതീഷ് ചന്ദ്ര കയ്യടി നേടി.
വാളെടുത്ത് ബിജെപി
ഇരുവര്‍ക്കുമിടയില്‍ കയറി സംസാരിച്ച എഎന്‍ രാധാകൃഷ്ണനെ ഇരുത്തി നോക്കുക കൂടി ചെയ്തതോടെ, സുരേഷ് ഗോപി ചിത്രങ്ങളിലെ പോലീസ് ഓഫീസര്‍ ഹീറോകളെ പോലെ യതീഷ് ചന്ദ്ര വാഴ്ത്തപ്പെട്ടു. നിലയ്ക്കലിലെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കത്തിയോടി. പിന്നീടാണ് കളി കാര്യമായത്. യതീഷ് ചന്ദ്ര പ്രോട്ടോകോള്‍ ലംഘനം നടത്തിയെന്നും മന്ത്രിയെ അപമാനിച്ചുവെന്നും ആരോപിച്ച് ബിജെപി നേതാക്കള്‍ രംഗത്ത് വന്നു.
പണി കൊടുത്തിരിക്കും
യതീഷ് ചന്ദ്രയെ നിലയ്ക്കലില്‍ നിന്ന് മാറ്റണമെന്ന് ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 15 ദിവസത്തെ ഡ്യൂട്ടി പൂര്‍ത്തിയാക്കിയാണ് യതീഷ് മടങ്ങിയത്. മാത്രമല്ല ശബരിമലയിലെ വിശിഷ്ട സേവനത്തിന് സര്‍ക്കാര്‍ യതീഷ് ചന്ദ്രയ്ക്ക് അനുമോദന പത്രവും നല്കി. എന്നാല്‍ യതീഷ് ചന്ദ്രയ്ക്ക് പണി കൊടുക്കും എന്നാണ് ബിജെപി നേതാക്കള്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്.
ചെയ്തത് ജോലി മാത്രം
അതേസമയം ശബരിമലയില്‍ കണ്ടത് തന്റെ ജോലി മാത്രമാണ് എന്നാണ് യതീഷ് ചന്ദ്ര പ്രതികരിച്ചിരിക്കുന്നത്. താന്‍ ഒരു ചൂടന്‍ പോലീസ് ഓഫീസര്‍ ഒന്നുമല്ല. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ചുമതലപ്പെട്ട ഒരു ഉദ്യോഗസ്ഥനാണ്. സ്വന്തം നിലപാടുകളും വിശ്വാസങ്ങളുമൊക്കെ മാറ്റി വെച്ചാണ് സര്‍ക്കാര്‍ നിര്‍ദേശം നടപ്പിലാക്കാന്‍ ഇറങ്ങുന്നതെന്നും യതീഷ് ചന്ദ്ര പറയുന്നു.
എല്ലാവരേയും തൃപ്തിപ്പെടുത്താനാകില്ല
അവിടെ നമ്മുടെ ഇഷ്ടങ്ങള്‍ക്കോ അനിഷ്ടങ്ങള്‍ക്കോ യാതോരു വിധത്തിലുളള പ്രസക്തിയും ഇല്ല. പോലീസുകാര്‍ക്ക് എല്ലാ ആളുകളേയും തൃപ്തിപ്പെടുത്താന്‍ കഴിയണമെന്നില്ല. എപ്പോഴും 50 ശതമാനത്തെ മാത്രമേ തൃപ്തരാക്കാന്‍ സാധിക്കൂ. ഒരു വീടൊഴിപ്പിക്കുന്ന കേസില്‍, ഒഴിപ്പിച്ച് കിട്ടിയവര്‍ക്ക് സന്തോഷം തോന്നുമ്പോള്‍ തന്നെ വീട് ഒഴിയേണ്ടി വന്നവര്‍ക്ക് അമര്‍ഷവും പോലീസിനോട് തോന്നും. അത് പോലീസ് സേനയുടെ ഗതികേടാണ്.
എന്തിനാണ് ജാതി ചോദിക്കുന്നത്
ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ജാതിയും മതവും ചര്ച്ചയാക്കുന്നതിനേയും യതീഷ് ചന്ദ്ര വിമര്‍ശിച്ചു. കേരളം പ്രളയത്തെ അതിജീവിച്ചിട്ട് നൂറ് ദിവസം ആയിട്ടേ ഉളളൂ. അന്ന് സ്വന്തം കുടുംബത്തെ പോലും മറന്നാണ് പോലീസുകാര്‍ കര്‍മ്മനിരതരായത്. പ്രളയകാലത്ത് ആരും ഹിന്ദുവോ ക്രിസ്ത്യാനിയോ മുസ്ലീമോ ആയിരുന്നില്ല. എല്ലാം കഴിഞ്ഞപ്പോള്‍ പോലീസുകാരുടെ ജാതിയും മതവും അന്വേഷിക്കുന്നത് എന്തിനെന്നും യതീഷ് ചന്ദ്ര ചോദിച്ചു.
ഷീലയെ അറിയുക പോലുമില്ല
മതത്തിന്റെയും ജാതിയുടേയും പേരില്‍ ആളുകളെ വേര്‍തിരിക്കുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നുന്നുവെന്നും യതീഷ് ചന്ദ്ര പറഞ്ഞു. നടി ഷീലയുടെ ബന്ധുവാണ് എന്ന തരത്തിലുളള വാര്‍ത്തകളോടും എസ്പി പ്രതികരിച്ചു. ഷീലയെ അറിയുക പോലുമില്ലെന്നും ഒരു മലയാള സിനിമ പോലും കണ്ടിട്ടില്ലെന്നും യതീഷ് ചന്ദ്ര പറഞ്ഞു. എംപി എന്ന നിലയില്‍ സുരേഷ് ഗോപിയെ കുറിച്ച് ഒരുപാട് കേട്ടു. മമ്മൂട്ടി, മോഹന്‍ലാല്‍, നിവിന്‍ പോളി എന്നിവരെക്കുറിച്ചും കേട്ടിട്ടുണ്ടെന്നും യതീഷ് ചന്ദ്ര പറഞ്ഞു.