ശബരിമലയിൽ ചെന്ന് സ്ത്രീകളുടെ തലയിൽ തേങ്ങ പൊട്ടിക്കരുത്, സിംപിൾ ബട്ട് പവർഫുള്ളായി എസ്പി യതീഷ് ചന്ദ്ര
Recommended Video
നിലയ്ക്കൽ: ശക്തമായ പോലീസ് ആക്ഷനുകളിലൂടെ ഒരേസമയം പ്രസിദ്ധനും കുപ്രസിദ്ധനുമായ യുവ ഐപിഎസ് ഓഫീസർ യതീഷ് ചന്ദ്രയെ ആണ് പിണറായി വിജയൻ നിലയ്ക്കലിൽ സമാധാന പാലനത്തിന് നിയോഗിച്ചിരിക്കുന്നത്. അങ്കമാലിയിൽ എൽഡിഎഫ് ഹർത്താലിനും പുതുവൈപ്പ് സമരത്തിലും ആളുകളെ കൈകാര്യം ചെയ്ത് വാർത്തകളിൽ നിറഞ്ഞിരുന്നു തൃശൂർ സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്ര.
അന്ന് സംഘപരിവാർ അനുകൂലികളടക്കം യതീഷ് ചന്ദ്രയ്ക്ക് ഫാൻസ് പേജുകളുണ്ടാക്കി. എന്നാലിപ്പോൾ ശബരിമലയിൽ പ്രശ്നമുണ്ടാക്കുന്ന ആളുകൾക്ക് വില്ലനാണ്, അന്ന് പിണറായി തെരുവുഗുണ്ടയെന്ന് വിളിച്ച ഈ പോലീസ് ഓഫീസർ. നേരത്തെ ഒരു തവണ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായി, പിന്നെ വീണ്ടും ശബരിമലയിലേക്ക് വന്ന ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെക്കൊണ്ട് 6 മണിക്കൂറിനകം തിരിച്ച് വരുമെന്ന് വാക്ക് വാങ്ങിയാണ് യതീഷ് ചന്ദ്ര കടത്തി വിട്ടത്. പോലീസ് പ്രശ്നത്തിനില്ലെന്നും ശബരിമലയിലേക്ക് എത്തുന്നവർ പ്രശ്നമുണ്ടാക്കിയാൽ ഇടപെടുമെന്നും അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം യതീഷ് ചന്ദ്ര വ്യക്തമാക്കുന്നു.
സാമാന്യ ബോധമുളളവർ ആലോചിക്കൂ
ഭക്തരെ ഉപദ്രവിക്കാനോ ബുദ്ധിമുട്ടിക്കാനോ പോലീസ് വരുന്നില്ലെന്ന് എസ്പി യതീഷ് ചന്ദ്ര മാധ്യമങ്ങളോട് പ്രതികരിച്ചു. ആയിരക്കണക്കിന് ഭക്തന്മാര്‍ ശബരിമലയിലേക്ക് വരുന്നുണ്ട്. അവരില്‍ ഒന്നോ രണ്ടോ പേരെ മാത്രം എന്തുകൊണ്ട് പോലീസ് നോക്കുന്നു എന്നത് സാമാന്യ ബോധമുളള ആര്‍ക്കും ആലോചിച്ചാല്‍ മനസ്സിലാക്കാവുന്നതേ ഉളളൂ. കാര്യം വളരെ സിംപിളാണ്. എല്ലാ ഭക്തന്മാരും സുഗമമായി ശബരിമലയിലേക്ക് പോകണം.
സ്ത്രീകളുടെ തലയിൽ തേങ്ങ ഉടയ്ക്കരുത്
ശബരിമലയില്‍ പോയി തമ്പടിക്കരുത്. അവിടെ പോയി സ്ത്രീകളെ തേങ്ങ കൊണ്ട് തലയ്ക്ക് അടിക്കരുത്. അത്തരത്തില്‍ വളരെ നിയമപരമായ കാര്യങ്ങളില്‍ മാത്രമേ പോലീസ് ഇടപെടുന്നുളളൂ. അങ്ങനെ ചോദിച്ച് അറസ്റ്റ് ചെയ്യുന്ന പോലീസ് ഓഫീസര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ചില ആളുകള്‍ അവരുടെ നിലവാരം അനുസരിച്ച് സംസാരിക്കുന്നുണ്ട് എന്നും എസ് പി യതീഷ് ചന്ദ്ര പറഞ്ഞു.
എല്ലാവരും തിരിച്ച് വരിക
കെപി ശശികല എല്ലാവരുടെ മുന്നിലും സമ്മതിച്ചുണ്ട്, വൈകിട്ട് തിരിച്ച് വരും എന്നത്. അങ്ങനെ എല്ലാ നേതാക്കളും തിരിച്ച് വന്നാല്‍ പോലീസിനും കാര്യങ്ങള്‍ എളുപ്പമാണ്. സുഖമായി എല്ലാവരേയും കയറ്റി വിടാം. എല്ലാവര്‍ക്കും സുഖമായി തൊഴാന്‍ സാധിക്കും. അങ്ങനെയെങ്കില്‍ ഈ മണ്ഡലകാലം നന്നായി കൊണ്ടു പോകാന്‍ സാധിക്കും. ശബരിമലയില്‍ നില്‍ക്കാനുളള സമയത്തില്‍ നിയന്ത്രണമൊന്നും വരുത്തിയിട്ടില്ല.
പാർട്ടിക്കാർക്ക് മാത്രം തൊഴുതാൽ മതിയോ
ശബരിമലയില്‍ തമ്പടിക്കേണ്ട എന്നേ പറയുന്നുളളൂ. മുകളിലേക്ക് കയറാന്‍ സാധാരണ ഒരാള്‍ക്ക് വേണ്ടത് 45 മിനുറ്റ് മാത്രമാണ്. കയറിയ ശേഷം തൊഴാനുളള സമയം കഴിഞ്ഞ് തിരിച്ച് വരണം. വളരെ സിംപിളാണ്. കാരണം എല്ലാവരും മുകളില്‍ പോയി ഇരിക്കും, തിരിച്ച് വരില്ല എന്ന് പറഞ്ഞാല്‍ വേറെ നാട്ടുകാര്‍ക്കും അമ്പലം കാണേണ്ടേ. പാര്‍ട്ടിക്കാര്‍ക്ക് മാത്രം പോയി തൊഴുതാല്‍ മതിയാകുമോ എന്നും യതീഷ് ചന്ദ്ര ചോദിച്ചു.
പ്രശ്നമുണ്ടാക്കാതെ തിരികെ പോരുക
ഭക്തരോടുളള പോലീസിന്റെ അഭ്യര്‍ത്ഥന ശബരിമലയില്‍ പോയി തമ്പടിക്കേണ്ട എന്ന് മാത്രമാണ്. എല്ലാ ഭക്തരും വരിക, നന്നായി ഭഗവാനെ തൊഴുക, തിരിച്ച് വരിക. ഒരു പ്രശ്‌നവും ഉണ്ടാക്കേണ്ട എന്നാണ് പോലീസ് ആഗ്രഹിക്കുന്നത് എന്നും യതീഷ് ചന്ദ്ര പറഞ്ഞു. സന്നിധാനത്തേക്ക് കുഞ്ഞിന്റെ ചോറൂണിന് വേണ്ടി പുറപ്പെട്ട ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയ്ക്ക് നിര്‍ദേശങ്ങള്‍ അടങ്ങിയ നോട്ടീസ് നല്‍കിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എസ്പി.
ശബരിമലയിൽ പോലീസിനെക്കൊണ്ട് നടക്കില്ലെങ്കിൽ കേന്ദ്ര സേന? നിർണായക നീക്കം, ബിജെപി വെട്ടിലാകും!