ഷാഫി പറമ്പിൽ തോൽക്കുമെന്ന പ്രസ്താവന പിൻവലിച്ച് സ്പീക്കർ, സഭാ രേഖകളിൽ നിന്ന് നീക്കുമെന്ന് റൂളിംഗ്

തിരുവനന്തപുരം: പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ അടുത്ത തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് നിയമസഭയിൽ നടത്തിയ പ്രസ്താവന പിൻവലിച്ച് സ്പീക്കർ എഎൻ ഷംസീർ. പ്രസ്താവന അനുചിതമായിരുന്നുവെന്ന് സ്പീക്കർ വ്യക്തമാക്കി. ഇത് സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യുമെന്നും സ്പീക്കറുടെ റൂളിംഗ്. ബ്രഹ്മപുരം അടക്കമുളള വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷം സഭയിൽ പ്രതിഷേധിക്കുന്നതിനിടെയാണ് പ്രതിപക്ഷ എംഎൽഎമാരെ കുറിച്ച് സ്പീക്കർ വിവാദ പരാമർശം നടത്തിയത്.
സ്പീക്കറുടെ റൂളിംഗ്: ഒഴിവാക്കപ്പെടാമായിരുന്ന സംഭവ പരമ്പരകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സഭയിലുണ്ടായത്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് നോട്ടീസിന് അവതരണ അനുമതി നിഷേധിച്ചത് എന്ന് പ്രതിപക്ഷ നേതാക്കള്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. ഇത് വസ്തുതാപരമല്ലെന്ന് മാത്രമല്ല ചെയറിന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതുമാണ്. നാല് നോട്ടീസുകള്‍ക്ക് അവതരണാനുമതി നിഷേധിച്ചത് പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ തടയാനോ സര്‍ക്കാരിന്റെ താല്‍പര്യ സംരക്ഷത്തിന് വേണ്ടിയോ അല്ല. തന്റെ മുന്‍ഗാമികള്‍ കാണിച്ചിട്ടുളള മാതൃക പിന്തുടരുകയാണ്. അതിനെ മറ്റ് വിധത്തില്‍ വ്യാഖ്യാനിക്കുന്നതും പാര്‍ലമെന്ററി മര്യാദകള്‍ ലംഘിക്കുന്നതും അനുവദിക്കാനാകില്ല.
സഭയ്ക്ക് അകത്ത് അരങ്ങേറുന്ന പ്രതിഷേധങ്ങള്‍ക്കുളള അവകാശം സഭാ ചട്ടപ്രകാരവും പെരുമാറ്റച്ചട്ടപ്രകാരവും വളരെ പരിമിതമാണ്. എങ്കിലും കേരള നിയമസഭയില്‍ സാമാന്യം ശക്തമായ പ്രതിഷേധങ്ങള്‍ ഉയരാറുണ്ട്. എന്നാല്‍ സമാന്തര സഭാ സമ്മേളനം നടത്തുകയും അവ മൊബൈലില്‍ ചിത്രീകരിച്ച് ചാനലുകള്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നത് സഭാ പൈതൃകത്തെ ദോഷകരമായി ബാധിക്കും. ഭാവിയില്‍ ആവര്‍ത്തിക്കപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും. ചെയറിന്റെ മുഖം മറയ്ക്കുന്ന തരത്തില്‍ ബാനറുകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ കടുത്ത വിയോജിപ്പ് അറിയിക്കുന്നു.
15ാം തിയ്യതി സഭാ അധ്യക്ഷന്റെ ഓഫീസ് ഉപരോധിക്കാനുളള ശ്രമം ദൗര്‍ഭാഗ്യകരമായിപ്പോയി. അത്തരമൊരു നീക്കം നിയമസഭാ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും. സഭാ തലത്തില്‍ പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനിടെ പാലക്കാട് അംഗം ഷാഫി പറമ്പിലിന്റെ പേരില്‍ നടത്തിയ പരാമര്‍ശം അനുചിതമായെന്നും അത് അദ്ദേഹത്തെ വേദനിപ്പിച്ചുവെന്നും മനസ്സിലാക്കുന്നു. ബോധപൂര്‍വ്വമല്ലാതെ നടത്തിയ പരാമര്‍ശം പിന്‍വലിക്കുന്നു എന്നും സ്പീക്കര്‍ പറഞ്ഞു.












Click it and Unblock the Notifications